മോഫിയ പർവീണിന്റെ മരണം: കോൺഗ്രസ് പ്രതിഷേധത്തിൽ; ജലപീരങ്കി പ്രയോഗിച്ച് പോലീസ്; പ്രതികൾ റിമാന്റിൽ
മോഫിയ പർവീണിന്റെ മരണം: കോൺഗ്രസ് പ്രതിഷേധത്തിൽ; ജലപീരങ്കി പ്രയോഗിച്ച് പോലീസ്; പ്രതികൾ റിമാന്റിൽ
ആലുവ: നിയമ വിദ്യാർഥിനിയായ എടയപ്പുറം കക്കാട്ടിൽ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവം കോൺഗ്രസ് വൻ പ്രതിഷേത്തിൽ. ആരോപണ വിധേയനായ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. എൽ. സുധീറിനെ സസ്പെന്‍ഡു ചെയ്യണം എന്നാണ് കോൺഗ്രസ്സിന്റെ ആവിശ്യം.
വിഷയത്തിൽ കോൺഗ്രസ് എസ്പി ഓഫീസിൽ മാർച്ച് നടത്തി അക്രമാസക്തമായി. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ സമരക്കാർ കല്ലെറിഞ്ഞു.

കേസിൽ കുറ്റാരോപിതൻ ആയ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യും വരെ സമരം തുടരും എന്നാണ് കോൺഗ്രസ് നിലപാട്. എം പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ആലുവ എം എൽ എ അൻവർ സാദത്ത്, എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാർച്ച് നടക്കുന്നത്. സമരക്കാരെ പ്രകോപിപ്പിച്ച് അക്രമാസക്തമാക്കാൻ പൊലീസ് ശ്രമിക്കുന്നതായി മുഹമ്മദ് ഷിയാസ് ആരോപിച്ചു. ആരും പ്രകോപിതരാകരുതെന്നും ഒരു പെൺകുട്ടി പൊലീസുകാരന്റെ പേരെഴുതി വച്ച് ആത്മഹത്യ ചെയ്തിട്ട് സർക്കാർ എന്തു ചെയ്തെന്ന് അദ്ദേഹം ചോദിച്ചു. അന്തിമ വിജയം കോൺഗ്രസ്സിന്റേതാണ് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോൺഗ്രസ്സിന്റെ മാർച്ച് എസ് പി ഓഫീസിൽ എത്തുന്നതിന് മുൻപ് തന്നെ ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് മാർച്ച് തടഞ്ഞിരുന്നു. പ്രദേശത്ത് ഇപ്പോൾ വൻ പൊലീസ് സേനയെയാണ് വിന്യസിച്ചിരിക്കുന്നത്.
എന്നാൽ, നിയമ വിദ്യാർഥിനിയായ എടയപ്പുറം കക്കാട്ടിൽ മോഫിയ പർവീൺ (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവിനെയും മാതാപിതാക്കളെയും റിമാന്‍ഡ് ചെയ്തു. ഭർത്താവ് ഇര മല്ലൂർ കുറ്റിലഞ്ഞി മലേക്കുടി സ്വദേശി ആയ മുഹമ്മദ് സുഹൈൽ (27), ഭർത്താവിന്റ മാതാവ് റുഖിയ (55), ഭർത്താവിന്റെ പിതാവ് യൂസഫ് (63) എന്നിവരെ ആണ് റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് കാലാവധി.

ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. പൊലീസിന്റെ കസ്റ്റഡി അപേക്ഷ പിന്നീട് പരിഗണിക്കും എന്നാണ് വിവരം. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. ചൊവ്വാഴ്ച അർധ രാത്രിയിൽ ആണ് ഒളിവിലായിരുന്ന പ്രതികളെ ആലുവ ഈസ്റ്റ് പൊലീസ് കോട്ടപ്പടി ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. ഐ പി സി 304 (ബി), 498(എ), 306, 34 എന്നീ വകുപ്പുകൾ പ്രകാരം സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, വിവാഹിതയ്ക്ക് എതിരെ ഉളള ക്രൂരത തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
Recommended Video

തൊടുപുഴ അൽ അസ്ഹർ ലോ കോളേജിലെ മൂന്നാം വർഷ വിദ്യാർഥി ആണ് മോഫിയ പർവീണിൻ.വിദ്യാർഥിയെ തിങ്കളാഴ്ച വൈകിട്ട് ഓടെ സ്വന്തം വസതിയിൽ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. ഭർത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ പീഡനം മൂലമാണ് ജീവ വെടിയുന്നതെന്നും മോഫിയ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോൾ മോശമായി പെരുമാറിയ ഇൻസ്പെക്ടർക്കെതിരെ നടപടി എടുക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications