എല്‍ദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു; യുവതിയുടെ വീട്ടിൽ എംഎൽഎയുടെ വസ്ത്രങ്ങൾ, മദ്യക്കുപ്പിയും
കൊച്ചി: യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എയ്‌ക്കെതിരെ കൂടുതല്‍ കുരുക്ക് മുറുകുന്നു. ഇപ്പോഴിതാ എം എല്‍ എയ്‌ക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രങ്ങള്‍ കണ്ടെടുത്തെന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ പേട്ടയിലെ വീട്ടില്‍ വച്ചാണ് എല്‍ദോസിന്റെ ഷര്‍ട്ട് ഉള്‍പ്പടെയുള്ള വസ്ത്രങ്ങള്‍ പൊലീസ് കണ്ടെടുത്തത് . കൂടാതെ മദ്യ കുപ്പിയും ഇവിടെ നിന്ന് ലഭിച്ചെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്....

പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പിയും വസ്ത്രങ്ങളും ലഭിച്ചത്. മദ്യക്കുപ്പിയിലെ വിരലടയാളം എല്‍ദോസിന്റെയാണൊ എന്ന് പൊലീസ് പരിശോധിക്കും. സെപ്റ്റബംര്‍ 15 വീട്ടില്‍ പോയപ്പോള്‍ ഉപേക്ഷിച്ചതാണെന്നാണ് യുവതിയുടെ മൊഴിയില്‍ വ്യക്തമാക്കുന്നത്. ഇത് ശരിവയ്ക്കുന്ന തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഇത് കൂടാതെ മറ്റ് തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, എല്‍ദോസ് ഇപ്പോള്‍ എട്ട് ദിവസമായി ഒളിവില്‍ കഴിയുകയാണ്. ഇതുവരെ അന്വേഷണ സംഘത്തിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. പിടികൂടുന്നതിന് മുമ്പ് തെളിവുകള്‍ ശക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എം എല്‍ എയ്‌ക്കെതിരെ വധശ്രമക്കുറ്റത്തിന് കേസെടുക്കാനും സാധ്യതയുണ്ട്. കോവളത്ത് ആത്മഹത്യ മുനമ്പില്‍ നിന്ന് മര്‍ദ്ദിക്കുന്നതിനിടെ കൊക്കയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചെന്ന് യുവതി നേരത്തെ മൊഴി നല്‍കിയിരുന്നു.

മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയില്‍ ക്രൈം ബ്രാഞ്ച് നല്‍കിയ വിശദമായ മൊഴിയിലുമനാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വധശ്രമം കുറ്റം ചുമത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ കോവളത്ത് യുവതി ആദ്യം നല്‍കിയ പരാതിയില്‍ ഈ ആരോപണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

അതേസമയം, കുന്നപ്പിള്ളി ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം പൊലീസ് എം എല്‍ എയുടെ കടവന്ത്രയിലെ കേന്ദ്രങ്ങൡ പരിശോധന നടത്തിയിരുന്നു. എം എല്‍ എയുടെ വീട് അടഞ്ഞുകിടക്കുകയായിരുന്നു. എല്‍ദോസിന്റെ ഭാര്യ, പി എ, ഡ്രൈവര്‍ എന്നിവരെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ഇതിന് ശേഷമാണ് പൊലീസ് പരാതിക്കാരിയുടെ വീട്ടില്‍ മൊഴിയെടുക്കാന്‍ എത്തിയത്.

എറണാകുളത്തെ വിവിധ കേന്ദ്രങ്ങളിലും പെരുമ്പാവൂരിലെ വീട്ടില്‍ കൊണ്ടുപോയും എം എല്‍ എ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി പറയുന്നത്. ഇതിനിടെ കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും എല്‍ദോസ് എത്തിയിരുന്നില്ല. എന്നാല്‍ എം എല്‍ എ ഒളിവില്‍ കഴിയുന്ന സ്ഥലം സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചെന്നാണ് വിവരം.

അതേസമയം, എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഇതോടെ എം എല്‍ എ പുറത്തുവരുമെന്നാണ് കരുതിയത്. തിങ്കളാഴ്ച എം എല്‍ എയുടെ ഓഫീസിലേക്ക് വിവിധ ആവശ്യങ്ങളുമായി എത്തിയ നാട്ടുകാര്‍ അദ്ദേഹത്തെ കാണാതെ മടങ്ങിയെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. പുല്ലുവഴിയിലെ വീടും അടഞ്ഞു കിടക്കുകയാണ്.

ഇതിനിടെ, എം എല്‍ എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് മണ്ഡലം കമ്മിറ്റി തിങ്കളാഴ്ച പെരുമ്പാവൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. എം എല്‍ എയെ കണ്ടെത്താന്‍ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കിയ ഡി വൈ എഫ് ഐ മണ്ഡലത്തിലാകെ ശനിയാഴ്ച പ്രതീകാത്മകതിരച്ചിലും നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷനും കഴിഞ്ഞദിവസം പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു.












Click it and Unblock the Notifications