'അമ്മ'യ്‌ക്കെതിരെ മുല്ലപ്പളളി, സ്ത്രീകൾ രാജി വെക്കുന്നു, 'ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു'
തിരുവനന്തപുരം: മലയാള സിനിമയിലെ താരസംഘടനയായ അമ്മയ്ക്ക് എതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ രംഗത്ത്. ബിനീഷ് കോടിയേരിയെ അമ്മ അംഗത്വത്തില്‍ നിന്നും പുറത്താക്കാത്തതിനെതിരെയാണ് മുല്ലപ്പളളി രാമചന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ഇഡി അറസ്റ്റ് ചെയ്ത ബിനീഷിനെ അമ്മയില്‍ നിന്ന് പുറത്താക്കാത്തത് അധാര്‍മികമാണെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ പ്രതികരിച്ചു.
അമ്മയില്‍ നിന്ന് സ്ത്രീകള്‍ ഒന്നൊന്നായി രാജി വെക്കുകയാണെന്നും മുല്ലപ്പളളി പറഞ്ഞു. ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നുവെന്ന സ്ഥിതിയാണ് മലയാള സിനിമയിലുളളത്. സുരേഷ് ഗോപിയും മുകേഷും ഗണേഷ് കുമാറും അടക്കമുളള ജനപ്രതിനിധികളായ താരങ്ങള്‍ മറുപടി പറയണം എന്നും മുല്ലപ്പളളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാനാണ് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. അമ്മയിലെ ആജീവനാന്ത അംഗമായ ബിനീഷ് കോടിയേരിക്ക് എതിരെ നടപടി വേണം എന്നാണ് സംഘടനാ സെക്രട്ടറിയായ സിദ്ധിഖ് യോഗത്തില്‍ ആവശ്യപ്പെട്ടത്. നേരത്തെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പുറത്താക്കിയത് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ധിഖ് വാദം ഉന്നയിച്ചത്. എക്‌സിക്യൂട്ടിവിലെ അംഗങ്ങളായ നടിമാരും ബിനീഷിനെതിരെ നടപടി ആവശ്യപ്പെട്ടു.

സംഘടനയില്‍ രണ്ട് നീതി പാടില്ലെന്നും ബിനീഷിനെ പുറത്താക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ദിലീപിനെതിരെ സ്വീകരിച്ച നടപടി തന്നെ ബിനീഷിനെതിരെയും വേണമെന്നും ആവശ്യം ഉയര്‍ന്നു. എന്നാല്‍ ബിനീഷിനെ പുറത്താക്കണം എന്ന ആവശ്യത്തെ ഇടത് എംഎല്‍എമാരും അമ്മ സംഘടനയിലെ വൈസ് പ്രസിഡണ്ടുമാരുമായ കെബി ഗണേഷ് കുമാറും മുകേഷും ശക്തമായി എതിര്‍ത്തു.
അമ്മ പ്രസിഡണ്ട് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എട്ട് പേരാണ് പങ്കെടുത്തത്. ബിനീഷിനെതിരെയുളള നടപടിയെച്ചൊല്ലി യോഗത്തില്‍ വാക്കേറ്റമുണ്ടായതാണ് വിവരം. ബിനീഷിനെ പുറത്താക്കേണ്ടതില്ലെന്നും താല്‍ക്കാലം വിശദീകരണം തേടിയാല്‍ മതിയെന്നുമുളള നിര്‍ദേശമാണ് മുകേഷ് മുന്നോട്ട് വെച്ചത്. ഈ നിര്‍ദേശം അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ അംഗീകരിച്ചു.












Click it and Unblock the Notifications