Get Updates
Get notified of breaking news, exclusive insights, and must-see stories!

വെട്ടിലായി ലീഗ്; ഹൈദരലി തങ്ങള്‍ക്ക് വീണ്ടും നോട്ടീസ്, വെള്ളിയാഴ്ച ഹാജരാകണം, തങ്ങള്‍ ആശുപത്രിയില്‍

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്യും. നേരത്തെ പാണക്കാട്ടെ വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞതിന് പിന്നാലെയാണ് ഇഡി തങ്ങള്‍ക്ക് വീണ്ടും നോട്ടീസ് കൈമാറിയിരിക്കുന്നത്. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ കള്ളപ്പണം വന്നു എന്ന ആരോപണത്തിലാണ് അന്വേഷണം.

ഹൈദരലി തങ്ങളാണ് ചന്ദ്രിക പത്രത്തിന്റെ ചെയര്‍മാന്‍. വെള്ളിയാഴ്ച ഹാജരാകണം എന്നാണ് നോട്ടീസില്‍ പറയുന്നത്. നിലവില്‍ ഹൈദരലി തങ്ങള്‍ കോഴിക്കോട് ആശുപത്രിയിലാണ്. വിശദ വിവരങ്ങള്‍ ഇങ്ങനെ....

1

ഹൈദരലി ശിഹാബ് തങ്ങള്‍ ചികില്‍സയില്‍ കഴിയുന്ന കോഴിക്കോട്ടെ ആശുപത്രിയിലെത്തിയാണ് ഇഡി ഉദ്യോഗസ്ഥര്‍ നോട്ടീസ് കൈമാറിയത്. വെള്ളിയാഴ്ച ഹാജരാകണം എന്നാണ് നോട്ടീസില്‍ പറയുന്നത്. കൊച്ചിയിലെ ഓഫീസില്‍ വച്ചാണോ അതോ കോഴിക്കോട് വച്ചാണോ ചോദ്യം ചെയ്യല്‍ എന്ന് വ്യക്തമല്ല. ഒരു പക്ഷേ, ഹാജരാകുന്നതിനുള്ള പ്രയാസം അറിയിക്കാനും സാധ്യതയുണ്ട്.

2

പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയുടെ പണം ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു എന്നാണ് ആരോപണം. ഇത് സംബന്ധിച്ച് നേരത്തെ വിജിലന്‍സ് സംഘം പരിശോധിച്ചിരുന്നു. ഇതിനിടെയാണ് ഇഡി അന്വേഷണം തുടങ്ങിയത്. കള്ളപ്പണം വെളുപ്പിച്ചു എന്ന ആക്ഷേപമുള്ളതിനാലാണ് കേസ് ഇഡി അന്വേഷിക്കുന്നത്.

3

പാണക്കാട് കുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയാണ് ഹൈദരലി ശിഹാബ് തങ്ങള്‍. അദ്ദേഹത്തത്തിന് ഇഡി നോട്ടീസ് നല്‍കിയതും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതും മുസ്ലിം ലീഗ് അണികളില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. തങ്ങളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയവര്‍ക്കെതിരെ മുസ്ലിം ലീഗില്‍ അമര്‍ഷം പുകയുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

4

ഹൈദരലി തങ്ങളുടെ ആരോഗ്യ അവസ്ഥ പരിഗണിച്ചാണ് എവിടെ ചോദ്യം ചെയ്യണം എന്ന് തീരുമാനിക്കുക. നിലവിലെ അവസ്ഥയില്‍ അദ്ദേഹത്തിന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകുന്നതിന് തടസമുണ്ടാകാനാണ് സാധ്യത. അതുകൊണ്ടുതന്നെ കോഴിക്കോട് വച്ച് ചോദ്യം ചെയ്യുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. പത്രത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ ചോദിച്ചറിയുകയാണ് ഇഡിയുടെ ലക്ഷ്യം.

5

അതേസമയം ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച തങ്ങള്‍ ഹാജരാകാന്‍ സാധ്യതയില്ലെന്നും സൂചനയുണ്ട്. ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്ത വിഷയം മുന്‍ മന്ത്രി കെടി ജലീല്‍ ആണ് ഇന്ന് രാവിലെ പരസ്യമാക്കിയത്. ഇഡി നല്‍കിയ നോട്ടീസ് അദ്ദേഹം മാധ്യമങ്ങളെ കാണിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ വിശദീകരണവുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ രംഗത്തുവന്നു.

6

നേരത്തെ പാണക്കാട്ടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ വന്നിരുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി സ്ഥിരീകരിച്ചു. എന്നാല്‍ ചോദ്യം ചെയ്യുകയല്ല ഉണ്ടായത്. പകരം ചില കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. ചന്ദ്രികയില്‍ വന്ന പണത്തിന് പാലാരിവട്ടവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത് എന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

7

ചന്ദ്രികയിലെ ഒരു ഇടപാടുകള്‍ക്കും സംശയകരമായ സാഹചര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു. എല്ലാ ഇടപാടുകളും ബാങ്ക് മുഖേനയായിരുന്നു. എല്ലാം നിയമപരമാണ്. ഹൈദരലി തങ്ങളില്‍ നിന്ന് ചില കാര്യങ്ങള്‍ ചോദിച്ചറിയാനും വ്യക്തത വരുത്താനുമാണ് ഇഡി ഉദ്യോഗസ്ഥര്‍ വന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, പാണക്കാട് ഇഡി ഉദ്യോഗസ്ഥര്‍ വന്നു എന്നതിനുള്ള സ്ഥിരീകരണമായി കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍.

8

പത്രത്തില്‍ വന്ന ന്യൂസിന്റെ പേരില്‍ കേസെടുക്കുന്ന സാഹചര്യമുണ്ടല്ലോ. തൊഴിലാളികളുടെ ഫണ്ടുമായി ബന്ധപ്പെട്ട് പ്രൊവിഡന്റ് ഫണ്ട് കേസുണ്ടായിട്ടുണ്ട്. ഇതൊക്കെ പത്രത്തിന്റെ മേലധികാരി എന്ന നിലയിലുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. ഇതൊക്കെ വലുതായി ചിത്രീകരിക്കുന്നതിന് പിന്നില്‍ ചില നിക്ഷിപ്ത താല്‍പ്പര്യമുള്ളവരാണ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

9

ചന്ദ്രിക പത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഹൈദലരി ശിഹാബ് തങ്ങള്‍ ഇടപെടാറില്ല. അതിന് വേറെ ആളുകളുണ്ട്. അവര്‍ ഇക്കാര്യത്തില്‍ മറുപടിയും കൊടുത്തിട്ടുണ്ട് എന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. അതേസമയം, മുസ്ലിം ലീഗിനെ ഈ സംഭവം കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

10

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്തത് മാത്രമല്ല കെടി ജലീല്‍ വെളിപ്പെടുത്തിയ കാര്യം. പികെ കുഞ്ഞാലിക്കുട്ടിയുടെ കുടുംബത്തിന് കള്ളപ്പണ നിക്ഷേപമുണ്ട് എന്ന കാര്യവും അദ്ദേഹം ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയുടെ മകന് മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിലുള്ള നിക്ഷേപത്തെ കുറിച്ചാണ് കെടി ജലീല്‍ സൂചിപ്പിച്ചത്. കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും സാമ്പത്തിക ഇടപാടുകള്‍ ദുരൂഹത നിറഞ്ഞതാണെന്നും ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡിക്ക് പരാതി നല്‍കുമെന്നും ജലീല്‍ പറഞ്ഞു.

11

പത്ത് കോടി രൂപ കള്ളപ്പണം വെളുപ്പിക്കാന്‍ ഇബ്രാഹീംകുഞ്ഞ് മുഖേന കുഞ്ഞാലിക്കുട്ടി ശ്രമിച്ചു. അത് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടര കോടി രൂപ പിഴയായി നല്‍കി ബാക്കി ഏഴര കോടി രൂപ പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട് ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യുന്ന സാഹചര്യം വന്നിരിക്കുകയാണെന്നും കെടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

12

ചന്ദ്രിക പത്രത്തില്‍ തൊഴിലാളികളുടെ ഭാഗത്ത് നിന്ന് അടുത്തിടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ടും ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ടുമായിരുന്നു ഇത്. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി തങ്ങളെ നിയോഗിച്ചു. അദ്ദേഹം വിശദമായ പരിശോധന നടത്താന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഏറ്റവും ഒടുവില്‍ മുന്‍ എംഎല്‍എ അഡ്വ. എം ഉമ്മറിന് പുതിയ നിയമനം നല്‍കിയിരിക്കുന്നത്.

13

മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം നേതാക്കള്‍ തുടര്‍ച്ചയായി കേസിലും വിവാദത്തിലും പെടുന്നത് പുതിയ തലവേദനയാകുകയാണ്. മുന്‍ എംഎല്‍എ കെഎം ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസുണ്ട്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു. മുന്‍ എംഎല്‍എ ഇബ്രാഹിംകുഞ്ഞ് പാലാലിവട്ടം പാലം കേസില്‍ ജാമ്യത്തില്‍ കഴിയുകയാണ്. തുടര്‍ച്ചയായ ആരോപണങ്ങള്‍ ഉയരവെയാണ് ഹൈദരലി തങ്ങളെ ഇഡി വീണ്ടും ചോദ്യം ചെയ്യാന്‍ പോകുന്നത്.

ചൂടന്‍ ചിത്രം പങ്കുവച്ച് നടി സംയുക്ത മേനോന്‍; ബിക്കിനി അണിഞ്ഞ് ഗ്ലാമര്‍ ലുക്കില്‍, വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+