കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ്; പ്രശ്നപരിഹാരത്തിനായി ലീഗ് ഇടപെടുന്നു, ജോസഫിന്‍റെ നിലപാടില്‍ പ്രതീക്ഷ
തിരുവനന്തപുരം: പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മിലുണ്ടായ പിളര്‍പ്പ് പരിഹരിക്കാന്‍ മുസ്ലിംലീഗ് ഇടപെടുന്നു. നിയമസഭാ സമ്മേളനത്തിന് ശേഷം ഇരുകൂട്ടരേയും നേരിട്ട് കണ്ട് ചര്‍ച്ചനടത്തുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കേരളകോണ്‍ഗ്രസിനെ പിളര്‍പ്പില്‍ എത്തിച്ചത്. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതില്‍ മുസ്ലിംലീഗിന് പരിമിതിയുണ്ടെങ്കിലും നേതക്കളുമായുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗിമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനൗദ്യോഗിക ചര്‍ച്ചകള്‍ സജീവമാണെങ്കിലും കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ യുഡിഎഫ് ഇതുവരെ ചര്‍ച്ചചെയ്തിട്ടില്ല. പ്രശ്നം ഈ നിലയ്ക്ക് തുടര്‍ന്നാല്‍ അത് മുന്നണി സംവിധാനത്തെ തന്നെ ദോഷകരമായി ബാധിക്കും. പരസ്പരം പ്രകോപനമുണ്ടാക്കുന്ന നടപടികളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പിജെ ജോസഫിനോടും ജോസ് കെ മാണിയോടും യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെപിഎ മജീദ് കൂട്ടിച്ചേര്‍ത്തു.

നിലവിലെ സ്ഥിതിയില്‍ നിന്ന് വിട്ടുവീഴ്ച്ച ചെയ്യാന്‍ ഇരുകൂട്ടരും തയ്യാറാവാത്തത് അനുരജ്ഞന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും ലീഗീനുണ്ട്. എങ്കിലും പാല ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പിജെ ജോസഫ് ഇന്നലെ സ്വീകരിച്ച നിലപാട് യുഡിഎഫിന് ഏറെ ആശ്വാസം പകരുന്നതാണ്. പാലാ നിയമസഭ മണ്ഡലത്തില്‍ യുഡിഎഫ് നിര്‍ദ്ദേശിക്കുന്ന ഏത് സ്ഥാനാര്‍ത്ഥിയേയും പിന്തുണയ്ക്കുമെന്ന് പിജെ ജോസഫ് ഇന്നലെ അഭിപ്രായപ്പെട്ടത്. അത് ജോസ് കെ മാണി വിഭാഗത്തിന്‍റെ സ്ഥാനാർത്ഥിയായാലും പിന്തുണയ്ക്കുമെന്നും ജോസഫ് പറഞ്ഞു.












Click it and Unblock the Notifications