'കേരളത്തിൽ എന്ന് അധികാരത്തിൽ വരുമെന്ന് മോദി പറഞ്ഞിട്ടില്ല, നടക്കില്ലെന്ന് അദ്ദേഹത്തിന് അറിയാം'; എംവി ഗോവിന്ദൻ
തിരുവന്തപുരം: കേരളത്തിലും ബിജെപി അധികാരത്തിലേറുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിൽ അധികാരം നേടുമെന്ന് മോദി പറഞ്ഞെങ്കിലും എപ്പോള്‍ അധികാരത്തില്‍ വരുമെന്നോ ഇത്ര സീറ്റ് നേടുമെന്നോ പ്രധാനമന്ത്രി പറഞ്ഞിട്ടില്ലെന്നും അതൊന്നും നടക്കില്ലെന്ന് അദ്ദേഹത്തിന് അറിയുന്നതിനാലാണ് അതിനെ കുറിച്ച് പ്രതികരിക്കാതിരുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേരളത്തില്‍ അധികാരത്തിൽ വരുമെന്ന് മോദി പറഞ്ഞെങ്കിലും എപ്പോള്‍ അധികാരത്തില്‍ വരുമെന്നോ ഇത്ര സീറ്റ് നേടുമെന്നോ പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. ഇത് മനഃപൂര്‍വ്വം പരയാതിരുന്നതാണ്. ട്രാന്‍സ്ലേഷന്‍ നടത്തുന്ന മുരളീധരന്‍ മന്ത്രിക്ക് മാത്രമാണ് ആവേശം. പ്രധാനമന്ത്രി അത്ര ആവേശത്തിലായിരുന്നില്ല. അപ്പോഴും ഒരു കാര്യം അപ്പോഴും പറഞ്ഞിട്ടില്ല, ഞങ്ങള്‍ അടുത്ത തവണ പാര്‍ലമെന്റില്‍ ഇത്ര സീറ്റില്‍ ജയിക്കുമെന്നോ നിയമസഭയില്‍ ജയിക്കുമെന്നോ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്നോ മോദി പറഞ്ഞില്ല. കാരണം മോദിക്കറിയാം അതൊന്നും നടക്കില്ല.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചുവെന്ന ശുദ്ധ അംസബന്ധമാണ് പ്രധാനമന്ത്രി വിളിച്ച് പറയുന്നത്. ക്രൈസ്തവ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളില്‍ ഒരിടത്തും ബിജെപിക്ക് ഭൂരിപക്ഷമില്ല. വിരലിലെണ്ണാവുന്ന സീറ്റുകള്‍ നേടി പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച് ക്രിസ്ത്യന്‍ ജനവിഭാഗം ഞങ്ങള്‍ക്കൊപ്പമാണെന്ന് പ്രചരിപ്പിക്കുന്നു.
കേരളത്തിന് അനുവദിക്കുമെന്ന് പറഞ്ഞ പദ്ധതികളൊന്നും അനുവദിച്ചിട്ടില്ല. കോച്ച് ഫാക്ടറിയോ എയിംസോ മെഡിക്കൽ കോളേജോ അനുവദിച്ചോ? ഇനി തരുമെന്ന് പറഞ്ഞ കാര്യം തരും എന്നതിൽ എന്താണ് ഉറപ്പ്? പിന്നെ വന്ദേഭാരത് എന്ന ട്രെയിൻ തന്നു. പത്ത് സംസ്ഥാനങ്ങൾക്ക് കൊടുത്ത ശേഷമാണ് കേരളത്തിന് തന്നത്. വന്ദേഭാരത് പോലെ സ്പീഡിൽ ഓടുന്ന ട്രെയിനിന് കേരളത്തിൽ ഓടാൻ പറ്റില്ല. അവിടെയാണ് കെ-റെയിലിന്റെ പ്രസക്തി. കെ റെയിൽ എന്തായാലും നടപ്പാക്കും.
കേരളത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പ്രചരിപ്പിക്കുകയും വസ്‌തുതാ വിരുദ്ധമായ പ്രസ്‌താവനകൾ നടത്തുകയുമാണ് ചെയ്തത്.കേരളം വികസനത്തില്‍ പിന്നോട്ടെന്നാണ് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത്. കള്ളപ്രചരണം നടത്തി മുന്നോട്ട് പോകാനുള്ള ശ്രമമാണ് മോദിയുടേത്. ഒരു പുതിയ കാര്യവും പ്രധാനമന്ത്രി പറഞ്ഞില്ല.
ആര്‍എസ്എസുകാരും ബിജെപിക്കാരും പ്രസംഗിക്കുന്നതുപോലെയാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്. ഇത് നിര്‍ഭാഗ്യകരമായ കാര്യമാണ്. കള്ളം പ്രചരിപ്പിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി ആര്‍എസ്എസിനേയും ബിജെപിയേയും കടത്തിവെട്ടും.കേരളത്തെ എല്ലാ കാര്യത്തിലും കേന്ദ്രം അവഗണിക്കുകയാണ്. കേരളത്തിന് കേന്ദ്രം ഇതുവരെ എയിംസ് അനുവദിച്ചിട്ടില്ല. തറക്കല്ലിട്ട കോച്ച് ഫാക്‌ടറിയുടെ പ്രവര്‍ത്തനവും നടന്നിട്ടില്ല', എംവി ഗോവിന്ദൻ പറഞ്ഞു.












Click it and Unblock the Notifications