'3000 പേർക്ക് മേൽവിലാസമില്ല, 1015 പേരെ കാണാനില്ല,കോണ്‍ഗ്രസില്‍ മൂന്നിലൊന്ന് കള്ളവോട്ടര്‍മാരോ?; എംവി ജയരാജൻ
കൊച്ചി: കോൺഗ്രസ് ഹൈക്കമാന്റ് തയ്യാറാക്കിയ മൂന്നിലൊന്ന് വോട്ടർമാരും വ്യാജന്മാരാണെന്നാണ് അനുമാനിക്കേണ്ടി വരുമെന്ന് സി പി എം നേതാവ് എം വി ജയരാജൻ.3000 വോട്ടർമാരുടെ മേൽവിലാസം റിട്ടേണിങ്ങ് ഓഫീസറുടെ കൈയ്യിൽ ഇല്ലാത്തതിനെ തുടർന്ന് സംസ്ഥാനങ്ങളിൽ നിന്നും ഫോൺ നമ്പറുകൾ ശേഖരിക്കുകയും സ്ഥാനാർത്ഥികൾക്ക് നൽകുകയും ചെയ്തു. എന്നിട്ടും 1015 പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് തീയതിയും വോട്ടെണ്ണലുമൊക്കെ പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ടാണ് വോട്ടർപട്ടിക പുറത്തുവിടാത്തതെന്നും ജയരാജൻ ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം- ഒക്‌ടോബർ 17നാണ് കോൺഗ്രസ്സ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഏറ്റവും വലിയ ജനാധിപത്യ കക്ഷിയായിട്ടാണ് കോൺഗ്രസ് അറിയപ്പെടുന്നത്. വോട്ടർപട്ടിക പ്രകാരം 9000 പേർ വോട്ട് ചെയ്യണം. 3000 വോട്ടർമാരുടെ മേൽവിലാസം റിട്ടേണിങ്ങ് ഓഫീസറുടെ കൈയ്യിൽ ഇല്ലാത്തതിനെ തുടർന്ന് സംസ്ഥാനങ്ങളിൽ നിന്നും ഫോൺ നമ്പറുകൾ ശേഖരിക്കുകയും സ്ഥാനാർത്ഥികൾക്ക് നൽകുകയും ചെയ്തു. എന്നിട്ടും 1015 പേരെ കാണാനില്ലെന്നാണ് മനോരമ റിപ്പോർട്ട്.

ലഭിച്ച ഫോൺ നമ്പറുകളിൽ സ്ഥാനാർത്ഥിയായ ശശി തരൂർ വിളിച്ചപ്പോൾ നമ്പർ നിലവിലില്ലെന്നാണ് ലഭിക്കുന്ന സന്ദേശം. കോൺഗ്രസ് ഹൈക്കമാന്റ് തയ്യാറാക്കിയ മൂന്നിലൊന്ന് വോട്ടർമാരും വ്യാജന്മാരാണെന്നാണ് അനുമാനിക്കേണ്ടത്. ബാലറ്റ് പേപ്പർ മാധ്യമങ്ങളുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നതിന് മുമ്പ് റിട്ടേണിങ്ങ് ഓഫീസർ വോട്ടർപട്ടിക ആയിരുന്നില്ലേ ആദ്യം പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്?

തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി റിട്ടേണിങ്ങ് ഓഫീസർ അറിയിച്ചു. സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുന്ന ചുമതലക്കാരെയും നിശ്ചയിച്ചു. ഒക്‌ടോബർ 19നാണ് വോട്ടെണ്ണൽ എന്നും പ്രഖ്യാപിച്ചു. എന്നിട്ടും വോട്ടർ പട്ടിക മാത്രം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ട്? വ്യാജവോട്ടർമാരാണ് കോൺഗ്രസ്സിൽ എന്നതല്ലേ സത്യം?',പോസ്റ്റിൽ ജയരാജൻ പറഞ്ഞു.

വോട്ടർ പട്ടിക സംബന്ധിച്ച് പ്രചരണത്തിനിടെയായിരുന്നു ശശി തരൂർ പരാതി ഉന്നയിച്ചത്. 9000 പേരുള്ള വോട്ടർ പട്ടികയിൽ വിലാസമോ ബൂത്ത് വിവരമോ ഇല്ലാത്ത 3,267 പേരാണുള്ളത്. ഇത് പ്രചാരണത്തെ ബാധിക്കുന്നുവെന്നും അപൂർണമായ വോട്ടർ പട്ടികയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും തരൂർ തിരഞ്ഞെടുപ്പ് അതോറിറ്റിയോട് ആവശ്യപ്പെട്ടുരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം തരൂരിന് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി വോട്ടർ പട്ടികയിൽ വിലാസമില്ലാത്തവരുടെ ഫോൺ നമ്പറുകൾ തരൂരിന് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ തരൂർ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ചയാണ് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്. രഹസ്യ ബാലറ്റിൽ തനിക്ക് ഗുണമാകുമെന്ന പ്രതീക്ഷയിലാണ് തരൂർ. താൻ അധ്യക്ഷനായാൽ കോൺഗ്രസിൽ മാറ്റം കൊണ്ടുവരുമെന്നും പാർട്ടിയിൽ മാറ്റം വേണ്ടാത്തവർ തനിക്ക് വോട്ട് ചെയ്യേണ്ടെന്നും തരൂർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഒക്ടോബർ 17 ന് വോട്ടെടുപ്പ് നടന്നാൽ 19 നാണ് ഫലം പുറത്തുവിടുക.












Click it and Unblock the Notifications