സഖ്യം ഗാന്ധി ഘാതകരും ഗാന്ധി ശിഷ്യന്‍മാരും തമ്മില്‍; കണക്കുകള്‍ നിരത്തി എംവി ജയരാജന്‍
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി,യുഡിഎഫ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് നേരത്തെ തന്നെ ഉണ്ടായിരുന്നെന്നും ഇത് തെളിവുകള്‍ സഹിതം പിടിക്കപ്പെട്ടപ്പോള്‍ അതെല്ലാം നിഷേധിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും സിപിഎം നേതാവ് എംവി ജയരാജന്‍. ഇപ്പോൾ അഞ്ചിടത്ത് എസ്ഡിപിഐയുമായും ഒരിടത്ത് ബിജെപിയുമായും ചേർന്നാണ് കോൺഗ്രസും ലീഗും ഭരണത്തിൽ എത്തിയതെന്നും എംവി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഗാന്ധി ഘാതകരും ഗാന്ധി ശിഷ്യന്മാരും
ഗാന്ധി ഘാതകരും ഗാന്ധി ശിഷ്യന്മാരും തമ്മിലുള്ള സഖ്യം.
തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി,യുഡിഎഫ്, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് നേരത്തെ തന്നെ വ്യാപകമായി ഉണ്ടായിരുന്നതാണ്.തെളിവുകൾ സഹിതം പിടിക്കപ്പെട്ടപ്പോൾ കോൺഗ്രസ് നേതാക്കൾ അതെല്ലാം നിഷേധിക്കുകയാണ് ചെയ്തത്.

എസ്ഡിപിഐയുമായും
ഇപ്പോൾ അഞ്ചിടത്ത് എസ്ഡിപിഐയുമായും ഒരിടത്ത് ബിജെപി യുമായും ചേർന്നാണ് കോൺഗ്രസും ലീഗും ഭരണത്തിൽ എത്തിയത്. കൈപ്പത്തി ചിഹ്നത്തിലും ഏണി ചിഹ്നത്തിലും മത്സരിച്ച് ജയിച്ചവരാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവിക്കു വേണ്ടി നാണം കെട്ട കൂട്ടുകെട്ടിൽ ഏർപ്പെട്ടത്. ബിജെപി, എസ്ഡിപിഐ എന്നീ സംഘടനകളുമായി നേരത്തെ രഹസ്യമായിട്ടായിരുന്നു സഖ്യം. ജമാഅത്തെ ഇസ്ലാമിയുമായി പരസ്യമായി സഖ്യത്തിലേർപ്പട്ടതാണ്.

ഭരണം പങ്കിടാൻ
ഒന്നിച്ച് പോസ്റ്ററും നോട്ടീസും വിതരണം ചെയ്തതാണ്. ഇപ്പോൾ ബിജെപിയുമായി ചേർന്ന് പോലും ഭരണം പങ്കിടാൻ യാതൊരു മടിയും ഇക്കൂട്ടർക്ക് ഇല്ല. പട്ടിയുടെ വാല് പന്തീരാണ്ട് കുഴലിലിട്ടാലും നേരെയാവില്ല. ഇതിനു കനത്ത വില മതനിരപേക്ഷ കേരളം നൽകേണ്ടിവരും എന്നതാണ് മതേതര വിശ്വാസികളുടെ പ്രയാസം.

സിപിഐഎം ചെയ്തത്
യാതൊരു ധാരണയും ഇല്ലാതെ എസ്ഡിപിഐ പഞ്ചായത്ത് അംഗങ്ങൾ പിന്തുണച്ചതിനാൽ പാങ്ങോട് തിരുവനന്തപുരം), കോട്ടാങ്ങൽ(പത്തനംതിട്ട) പഞ്ചായത്തുകളിലും യുഡിഎഫ് പിന്തുണച്ചതിനാൽ അവിണിശ്ശേരി(തൃശൂർ),തിരുവൻ വണ്ടൂർ( ആലപ്പുഴ) എന്നീ പഞ്ചായത്തുകളിലും ഭാരവാഹി സ്ഥാനങ്ങൾ ഫലം പ്രഖ്യാപിച്ച ഉടൻ രാജി വെക്കുകയാണ് സിപിഐഎം ചെയ്തത്.

കോൺഗ്രസും ലീഗ്
വർഗ്ഗീയ ശക്തികളുമായും വർഗ്ഗീയതകളെക്കാൾ വിഷം ചീറ്റുന്ന യുഡിഎഫു മായും ചേർന്നുള്ള ഭരണം സിപിഐഎമ്മിനോ എൽഡിഎഫിനോ ആവശ്യമില്ല. ഭരണമല്ല നാടിന്റെ നന്മയാണ് എൽഡിഎഫ് ലക്ഷ്യം. എന്നാൽ ആറിടത്താണ് യുഡിഎഫ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, ബിജെപി സഖ്യം ഉണ്ടാക്കി ഭരണത്തിൽ എത്തിയത്. കാസർകോട് ജില്ലയിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലും കുമ്പള ഗ്രാമ പഞ്ചായത്തിലും കൊല്ലം ജില്ലയിലെ പോരുവഴി ഗ്രാമ പഞ്ചായത്തിലും കോട്ടയം ജില്ലയിലെ തീക്കോയി ഗ്രാമ പഞ്ചായത്തിലും എസ്ഡിപിഐ യുമായി സഖ്യത്തിൽ ഏർപ്പെട്ടുകൊണ്ടാണ് കോൺഗ്രസ്, ലീഗ് നേതാക്കന്മാർ പ്രസിഡന്റും വൈസ് പ്രസിഡന്റും ആയത്.

ഏലംകുളം ഗ്രാമപഞ്ചായത്തിൽ
മലപ്പുറം ജില്ലയിലെ ഏലംകുളം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ്, ജമാഅത്തെ ഇസ്ലാമി സഖ്യം ആണ് ഭരണത്തിൽ എത്തിയത് . ജമാഅത്തെയുമായി പരസ്യ സഖ്യത്തിൽ നേരത്തെ ഏർപ്പെട്ടതുകൊണ്ട് ഇത് യുഡിഎഫിന്റെ അകത്തുള്ള ഭിന്നത മാത്രമാണ് പുറംലോകം അറിഞ്ഞത്.എന്നാൽ ഇതിനേക്കാൾ നമ്മെ ആശ്ചര്യപ്പെടുത്തിയ കാര്യം കൊല്ലം ജില്ലയിൽ എളംപള്ളൂർ ഗ്രാമ പഞ്ചായത്തിൽ ബിജെപി അംഗത്തിന്റെ വോട്ട് വാങ്ങി യുഡിഎഫിന്റെ നേതാക്കന്മാർ പ്രസിഡന്റും വൈസ് പ്രസിഡന്റും ആകാൻ ശ്രമിച്ചതാണ്.

ഭരണത്തിലും കച്ചവടമാണോ?
ഗാന്ധി ഘാതകരുടെ വോട്ട് വാങ്ങി ഗാന്ധി ശിഷ്യൻ പ്രസിഡന്റ് ആയപ്പോൾ അതൊരു വിവാദമായി. പിന്നീട് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാറി ഒരു നിലപാട് സ്വീകരിച്ചു. വർഗ്ഗീയ തീവ്രവാദ സംഘടനകളുമായി യാതൊരു സഖ്യവും ഇല്ലെന്നും വോട്ട് വേണ്ടെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞില്ല. വോട്ട് വിഭജിച്ചപ്പോൾ അധ്യക്ഷ ഉപാധ്യക്ഷ സ്ഥാനം രാജി വെച്ചില്ല.ഭരണത്തിലും കച്ചവടമാണോ?












Click it and Unblock the Notifications