'പിപി ദിവ്യ മുൻപും പല കേസുകളിലും പ്രതി, ക്രിമിനൽ മനോഭാവം വെളിവായി'; റിമാൻഡ് റിപ്പോർട്ട് പുറത്ത്
കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റ് ചെയ്‌ത് ജയിലിൽ കഴിയുന്ന പിപി ദിവ്യയുടെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ. നവീൻ ബാബുവിന്റെ മരണത്തിന് ഇടയാക്കിയ ദിവ്യയുടെ പരസ്യ പ്രതികരണം നടന്ന ചടങ്ങിലേക്ക് ആസൂത്രിതമായാണ് അവർ എത്തിയതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. കരുതിക്കൂട്ടി അപമാനിക്കുകയായിരുന്നു ദിവ്യയുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്‌തത് ദിവ്യ തന്നെയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഇവർ എഡിഎമ്മിനെ ഭീഷണിപ്പെടുത്തിയതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയ ശേഷം അവിടെ വീഡിയോ പകർത്താനായി ആളെ ഏർപ്പാടാക്കിയെന്നും അത് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത് നവീൻ ബാബുവിന് കടുത്ത മാനസിക പ്രയാസം ഉണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്.

ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നത് ഉപഹാര സമർപ്പണ ചടങ്ങിലെ അസാന്നിധ്യം വ്യക്തമാക്കുന്നുണ്ട്. മറ്റാരോ അവർക്കായി ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. നേരത്തെയും പല കേസുകളിലും ദിവ്യ പ്രതിയായിട്ടുണ്ട്. കളക്‌ടറും പരിപാടിയുടെ സംഘാടകരും ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥരുടെ മൊഴിയിൽ നിന്ന് വ്യക്തമാണ്. ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവായെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, റിമാൻഡിൽ കഴിയുകയാണെങ്കിലും ദിവ്യയെ സിപിഎം കൈവിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അവർക്കെതിരെ തിരക്കിട്ടുള്ള നടപടിക്ക് പാർട്ടി മുതിരുന്നില്ല എന്ന സൂചനയാണ് ഏറ്റവും ഒടുവിൽ ലഭിച്ചത്. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയായിരുന്നു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് നേരത്തെ ദിവ്യയെ നീക്കിയിരുന്നു. ഇത് നടപടിയായി കാണാമെന്ന നിലപാടാണ് പാർട്ടി പുലർത്തുന്നത് എന്നാണ് ലഭ്യമായ വിവരം.
ഇന്നലെയാണ് കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കേസിൽ ദിവ്യയെ പ്രതി ചേർത്തതിന് പിന്നാലെ കഴിഞ്ഞ പതിമൂന്ന് ദിവസത്തോളം ഒളിവിൽ കഴിയുകയായിരുന്നു ഇവർ. തുടർന്ന് കണ്ണൂർ കണ്ണപുരത്ത് വച്ചായിരുന്നു പോലീസ് ദിവ്യയെ കസ്‌റ്റഡിയിൽ എടുത്തത്.
ഇതിന് പിന്നാലെ ഇവരെ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ച ശേഷം മൂന്ന് മണിക്കൂറിൽ അധികം ചോദ്യം ചെയ്‌തിരുന്നു. പിന്നീട് തളിപ്പറമ്പ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. പതിനാല് ദിവസത്തേക്ക് റിമാൻഡ് വിടാനായിരുന്നു നിർദ്ദേശം. ഈ സമയം പ്രദേശത്ത് ദിവ്യക്കെതിരെ കടുത്ത പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. വിവിധ യുവജന സംഘടനകൾ ഇവിടേക്ക് ഇരച്ചെത്തിയത് സംഘർഷ സാധ്യത ഉണ്ടാക്കി.
നേരത്തെ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബു സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോവുന്നതിന്റെ ഭാഗമായി നടത്തിയ യാത്രയയപ്പ് ചടങ്ങിൽ അപ്രതീക്ഷിതമായി ദിവ്യ കടന്നെത്തുകയായിരുന്നു. ശേഷം നവീൻ ബാബുവിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും പരസ്യമായി അഴിമതിയാരോപണം ഉന്നയിക്കുകയും ചെയ്യുകയായിരുന്നു. ഇതിൽ മനംനൊന്ത് നവീൻ ബാബു ജീവനൊടുക്കുകയായിരുന്നു.












Click it and Unblock the Notifications