മഹിള കോണ്‍ഗ്രസിന് പുതിയ അധ്യക്ഷ ഉടന്‍: സാധ്യത 3 പേര്‍ക്ക്, അഭിമുഖം പൂര്‍ത്തിയായി
ദില്ലി: കെപിസിസി ഭാരവാഹികളെ ഉടന്‍ തന്നെ പ്രഖ്യാപിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഈ മാസം അവസാനത്തോടെ തന്നെ സംസ്ഥാന തലത്തിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി പട്ടിക ഹൈക്കമാന്‍ഡിന് കൈമാറും. അതിന് ശേഷം അവസാന ഘട്ടത്തില്‍ ഒരു ചര്‍ച്ച കൂടി നടത്തി ഒക്ടോബര്‍ ആദ്യം തന്നെ പ്രഖ്യാപനം ഉണ്ടാവാനാണ് സാധ്യത. ഭാരവാഹികളുടെ എണ്ണം ഇത്തവണ വലിയ തോതില്‍ വെട്ടിക്കുറയ്ക്കുന്നതിനാല്‍ തന്നെ സുദീര്‍ഘമായ ചര്‍ച്ചകളാണ് നടക്കുന്നത്.
മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ രണ്ട് തവണ ചര്‍ച്ച നടത്തികഴിഞ്ഞു. കെപിസിസി ഭാരവാഹികളുടെ നിമയനത്തോടൊപ്പം തന്നെ തന്നെ ഒഴിഞ്ഞ് കിടക്കുന്ന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കും ഉടന്‍ തന്നെ നിയമനം ഉണ്ടാവും.
15 ജ.സെക്രട്ടറിമാര്‍, 4 ഉപാധ്യക്ഷന്മാര്; ആകെ ഭരാവഹികള്‍ 28 മാത്രം, 2 വനിതകള്‍:കെപിസിസി ഒരുങ്ങുന്നു
മഹിള കോണ്‍ഗ്രസ് അധ്യക്ഷയായിരുന്നു ലതിക സുഭാഷ് പാര്‍ട്ടി വിട്ടതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് കോണ്‍ഗ്രസ് പകരക്കാരിയെ തേടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന ലതിക സുഭാഷ് മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഉള്‍പ്പടെയുള്ള എല്ലാ പദവികളും രാജിവെച്ച് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ ഇവര്‍ എന്‍ സി പിയിലേക്ക് ചേക്കേറുകയും ചെയ്തു.
ഒരു 'സൺ കിസ്ഡ്'; ഐശ്വര്യ ലക്ഷ്മിയുടെ പുത്തന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
ലതിക സുഭാഷിന് പകരക്കാരിയെ ഉടന്‍ തന്നെ നിയമിക്കണമെന്ന അഭിപ്രായം അവര്‍ പാര്‍ട്ടി വിട്ട സമയത്ത് തന്നെ ഉയര്‍ന്ന് വന്നിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കഴിയട്ടേയെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാര്‍ട്ടിയുടെ മൊത്തത്തിന്റെ ഉടച്ച് വാര്‍ക്കലിന്റെ തിരക്കിലായതിനാല്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനം വീണ്ടും വൈകി.
എന്നാല്‍ കഴിഞ്ഞ മാസത്തോടെ തന്നെ മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനം നേതൃത്വം പ്രധാന അജണ്ടയായി എടുത്തിരുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് നിയമന കാര്യങ്ങള്‍ വേഗത്തിലാക്കുന്നതിന് വേണ്ട ചരട് വലികള്‍ നടത്തിയത്.
മൂന്ന് പേരുകളാണ് പ്രധാനമായും നേതൃത്വത്തിന്റെ പരിഗണനയിലുള്ളത് ദീപ്തി മേരി വര്‍ഗീസ്, ആശാ സനല്‍, ഫാത്തിമ റോസ്‌ന എന്നിവരാണ് പ്രധാനമായും പരിഗണനയിലുള്ള മൂന്ന് പേരുകള്‍. ഇവര്‍ക്ക് പുറമെ ശ്രീകുമാരി രാമചന്ദ്രന്‍, ജെബി മേത്തര്‍ എന്നിവരും പരിഗണനയിലുണ്ട്. മറ്റ് എല്ലാ ഘടകങ്ങളിലും എന്നപോലെ ഗ്രൂപ്പ് പരിഗണന ഉള്‍പ്പടേയുള്ളവ മഹിള കോണ്‍ഗ്രസിലും ഉണ്ടാവില്ല. പ്രവര്‍ത്തനമികവ് മാത്രമാവും പരിഗണിക്കുക.
പരിഗണിക്കപ്പെടുന്നവരുടെ അഭിമുഖം ഉള്‍പ്പടേയുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. അവസാന ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം എ ഐ സി സി നേതൃത്വമാവും പേര് പ്രഖ്യാപിക്കുക. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ദീപ്തി മേരി വര്‍ഗീസിനാണ് മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ് ദീപ്തി മേരി വര്‍ഗീസ്.
അതേസമയം, കെപിസിസിയില്‍ ഉള്‍ക്കൊള്ളിക്കേണ്ട വനിതകളെ കുറിച്ചും വലിയ തോതിലുള്ള ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. മൂന്നോ നാലോ വനിതകള്‍ ഇത്തവണ കെപിസിസി ഭാരവാഹി പട്ടികയില്‍ ഇടം പിടിച്ചേക്കും. ഭാരവാഹി പട്ടിക വലിയ തോതില്‍ ചുരുക്കുന്നതിനാല്‍ തന്നെ വനിത പ്രാതിനിധ്യവും അതിന് അനുസരിച്ച് കുറയും. എന്നാല്‍ അര്‍ഹമായ പരിഗണന ഉണ്ടാവുമെന്ന ഉറപ്പ് നേതൃത്വം നല്‍കുന്നു.
നേരത്തെ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വനിതകള്‍ ആരും പരിഗണിക്കപ്പെട്ടിരുന്നില്ല. ഇത് ദേശിയ നേതൃത്വത്തിന്റെ, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയുടെ വലിയ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. കെപിസിസി ഭാരവാഹി നിയമനത്തില്‍ പരിഗണനുയുണ്ടാവും എന്ന ഉറപ്പിലായിരുന്നു അന്ന് രാഹുല്‍ മയപ്പെട്ടത്. ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാല്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ പട്ടികയില്‍ ഇടം പിടിച്ചേക്കുമെന്നാണ് സൂചന.
Recommended Video