കെ രാജൻ റവന്യൂ മന്ത്രിയായേക്കും, പി പ്രസാദിന് കൃഷി വകുപ്പ്; സിപിഐയിൽ സാധ്യതകൾ ഇങ്ങനെ
സംസ്ഥാന എക്സിക്യൂട്ടീവ് ചേർന്ന് രൂപംനൽകിയ മന്ത്രിമാരുടെ പട്ടികയ്ക്ക് സംസ്ഥാന കൗൺസിൽ അംഗീകാരം നൽകുകയായിരുന്നു
രണ്ടാം പിണറായി മന്ത്രിസഭയിൽ മുഴുവൻ പുതുമുഖങ്ങളായി എത്തുന്ന സിപിഐയിൽ വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായതായി റിപ്പോർട്ടുകൾ. കെ രാജൻ, പി പ്രസാദ്, ജെ ചിഞ്ചുറാണി, ജി.ആർ അനിൽ എന്നിവരാണ് സിപിഐയിൽ നിന്ന് മന്ത്രിമാരാകുന്നത്. ഇതിൽ പ്രധാന വകുപ്പുകൾ പി പ്രസാദും കെ രാജനുമായിരിക്കും കൈകാര്യം ചെയ്യുക.
റവന്യൂ വകുപ്പ് രാജന് ലഭിക്കാനുള്ള സാധ്യതയാണ് കൂടുതൽ. കഴിഞ്ഞ മന്ത്രിസഭയിൽ ചീഫ് വിപ്പായിരുന്നു രാജൻ. ഇത്തവണ സിപിഐ മന്ത്രിമാരിൽ തുടക്കം മുതൽ ഉയർന്നുകേട്ട പേരുകളിലൊന്നും അനിലിന്റേതായിരുന്നു.

പി പ്രസാദിനെ കൃഷി വകുപ്പിലേക്കും പരിഗണിക്കുന്നു. പൊതുപ്രവർത്തനത്തിലേറെയും പരിസ്ഥിതിക്കുവേണ്ടി മാറ്റിവെച്ച നേതാവാണ് പി പ്രസാദ്. പ്ലാച്ചിമട മുതൽ നർമദ ബച്ചാവോ ആന്തോളൻ വരെ നീളുന്ന പോരാട്ടങ്ങളാണ് ഇപ്പോൾ പ്രസാദിനെ മന്ത്രിപദത്തിൽ എത്തിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കൃഷി വകുപ്പ് പ്രസാദിന് നൽകണമെന്നാണ് ആവശ്യം.
സിപിഐയുടെ ഏക വനിത മന്ത്രിയായ ചിഞ്ചു റാണിക്ക് മൃസംരക്ഷണം, ഭവന നിർമാണം എന്നീ വകുപ്പുകളാണ് പരിഗണനയിലുള്ളത്. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൂടിയായ ചിഞ്ചുറാണി അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് കെ.ആർ. ഗൗരിയമ്മ മന്ത്രിയായ ശേഷം സിപിഐയിൽനിന്നുള്ള ആദ്യ വനിതാമന്ത്രിയാണ്. ചടയമംഗലത്ത് നിന്ന് നിയമസഭയിലെത്തിയ ചിഞ്ചുറാണിയെ മന്ത്രിയാക്കുന്നതിലൂടെ സ്ഥാനാർഥി നിർണയത്തിൽ വനിതകൾക്ക് വേണ്ട പരിഗണന ലഭിച്ചില്ല എന്ന വിമർശനത്തിനും ഒരുപരിധി വരെ പരിഹാരമാകുമെന്നാണ് സിപിഐ നേതൃത്വത്തിന്റെ വിലയിരുത്തൽ.
നാലാമത്തെ മന്ത്രിസ്ഥാനത്തേക്ക് വിജയിച്ച സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഞ്ച് പേരുടെ പേരുകൾ പരിഗണിച്ചെങ്കിലും കന്നി അങ്കത്തിൽ നിയമസഭയിലെത്തിയ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന ജി.ആർ അനിലിനാണ് നറുക്ക് വീണത്. തലസ്ഥാനജില്ലയിൽനിന്ന് സി.പി.ഐ.ക്ക് മന്ത്രിയുണ്ടാകേണ്ടത് സംഘടനാപരമായ ആവശ്യമാണെന്ന വിലയിരുത്തലാണ് അനിലിനെ മന്ത്രിസഭയിലെത്തിച്ചത്. പ്രതിസന്ധികളിൽ ജില്ലയിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചതും കാരണമായി.
Recommended Video
ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും. ദേശീയ എക്സിക്യൂട്ടീവ് അംഗവും മുൻമന്ത്രിയുമായിരുന്ന ഇ ചന്ദ്രശേഖരനാണ് നിയമസഭാ കക്ഷി നേതാവ്. കെ രാജനെ ഉപനേതാവായും പാർട്ടി വിപ്പായി ഇ.കെ വിജയനെയും തിരഞ്ഞെടുത്തു. സംസ്ഥാന എക്സിക്യൂട്ടീവ് ചേർന്ന് രൂപംനൽകിയ മന്ത്രിമാരുടെ പട്ടികയ്ക്ക് സംസ്ഥാന കൗൺസിൽ അംഗീകാരം നൽകുകയായിരുന്നു. അനിൽ ഒഴിച്ചുള്ള മൂന്നു മന്ത്രിമാരും സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളാണ്.












Click it and Unblock the Notifications