നിപ; വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്, മ്യൂട്ടേഷൻ സംഭവിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രി
കോഴിക്കോട്: ഇന്നും പുതിയ നിപ കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 9 വയസുകാരന്റേതുൾപ്പെടെ നിലവിൽ ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇൻഡക്സ് കേസിലെ സമ്പർക്കപ്പട്ടികയിൽ ഉള്ള 281 പേരുടെ ഐസൊലേഷൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
'2018 , 2019, 2021 എന്നിങ്ങനെ മൂന്ന് തവണയും രോഗം സ്ഥിരീകരിച്ചത് ഒരേ വൈറസിൽ നിന്നായിരുന്നുവെന്ന് അന്ന് സ്ഥിരീകരിച്ചിരുന്നു. 2023 ലെ നിപ വൈറസും സമാനമാണെന്ന് തന്നെയാണ് കണ്ടെത്തൽ. അതുകൂടാതെ വവ്വാലുകളുടെ സാമ്പിളുകളും പരിശോധിച്ചിട്ടുണ്ട്. ഒരു പ്രത്യേക പ്രദേശത്തെ വവ്വാലുകളുടെ സാമ്പിളുകൾ ഇത്തവണ പരിശോധിച്ചെങ്കിലും ആ ഫലം നെഗറ്റീവായിരുന്നു', മന്ത്രി വ്യക്തമാക്കി.

കേസ് റിപ്പോർട്ട് ചെയ്ത പ്രദേശത്തിന് അടുത്തുള്ള 36 വവ്വാലുകളുടെ സാമ്പിളുകളായിരുന്നു പരിശോധനയ്ക്ക് എടുത്തത്. കൂടുതൽ വവ്വാലുകളുടെ സാമ്പിളുകൾ പരിശോധിക്കും. വൈറസിന് മ്യൂട്ടേഷൻ ഇല്ലെന്നാണ് അവിടുന്ന് അറിയിച്ചിട്ടുള്ളത്. ഇൻഡക്സ് കേസിന് അസുഖം വന്നതിന്റെ സ്രോതസ് കണ്ടെത്താനുളള ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഹൈറിസ്ക് കാറ്റഗറിയിൽ പെട്ടവർ 21 ദിവസം ഐസോലേഷനിൽ നിർബന്ധമായും തുടരണമെന്ന് ആരോഗ്യ മന്ത്രി ആവർത്തിച്ചു. നെഗറ്റീവാണെങ്കിലും ഐസോലേഷൻ ലംഘിക്കരുത്. നിപ വൈറസ് ശരീരത്തിൽ കടന്ന് 21 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും രോഗം പിടിപെടാം. 36 പേരുടെ പരിശോധനാഫലമാണ് ഇനി വരാനുള്ളതെന്നും മന്ത്രി അറിയിച്ചു.
ഫറൂഖ് ഒഴികെയുള്ള സ്ഥലങ്ങളിലെ ഹൗസ് ടു ഹൗസ് സർവ്വേ പൂർത്തിയായിട്ടുണ്ട്. നിപ പരിശോധനക്കയച്ച 49 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്.
അവസാനം പോസിറ്റീവായ വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകരെ ചെറിയ ലക്ഷണങ്ങളുമായി മെഡിക്കൽ കോളേജിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിൾ എടുത്ത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. നിപ സ്ഥിരീകരിച്ച മറ്റുള്ളവരുടെ ഹൈ റിസ്‌ക് കോൺടാക്റ്റിൽ ഉൾപ്പെട്ടവരുടെ സാമ്പിളുകളുടെ പരിശോധന പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ നിപ നിയന്ത്രണവിധേയമായ സാഹചര്യത്തിൽ ഒമ്പത് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ കണ്ടെയിൻമെന്റ് സോണുകളിൽ കഴിഞ്ഞ ദിവസം ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. വടകര താലൂക്കിലെ ഒന്‍പത് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ആണ് ഇളവ് വരുത്തിയത്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ജനങ്ങൾ ജാഗ്രത തുടരണമെന്ന് ആവർത്തിക്കുകയാണ് ആരോഗ്യ വകുപ്പും സർക്കാരും.












Click it and Unblock the Notifications