നിപ; സംസ്ഥാനത്ത് രണ്ടാം തരംഗമില്ലെന്ന് ആരോഗ്യമന്ത്രി, പുതിയ പോസിറ്റീവ് കേസുകൾ ഇല്ല
കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ന് അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പോസിറ്റിവായ രോഗികളുമായി സമ്പർക്കമുള്ളവരാണ് ഇവരെന്നും മന്ത്രി പറഞ്ഞു. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അവസാനം രോഗം ബാധിച്ചയാളെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകയ്ക്ക് ലക്ഷണങ്ങളുണ്ട്.ഇവരേയും ഐസോലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ എല്ലാവരുടേയും സാമ്പിളുകൾ പരിശോധിക്കും. സമ്പർക്കപ്പട്ടികയിൽ 1192 പേരുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ന് 97 പേരെയാണ് കണ്ടെത്തിയത്. 22,208 വീടുകളിൽ ഹൗസ് സർവെയ്ലെൻസ് നടത്തിയിട്ടുണ്ട്. ആദ്യത്തെ വ്യക്തിയുമായി സമ്പർക്കം ഉള്ളവരെ ലക്ഷണങ്ങൾ ഇല്ലെങ്കിലും പരിശോധിക്കുന്നുണ്ട്.

നിലവിൽ സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമാണെന്ന സൂചനയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്നും മനസിലാക്കുന്നത്. 30 ന് മരണപ്പെട്ട വ്യക്തിയിൽ നിന്നാണ് മറ്റുള്ളവർക്ക് രോഗം പകർന്നത്. ഇതുവരെ രണ്ടാം തരംഗം ഉണ്ടായിട്ടില്ല. അതേസമയം ഉണ്ടാകുമോയെന്നത് ഇനിയും സാമ്പിളുകൾ പരിശോധിച്ചാലെ വ്യക്തമാകൂ. ലക്ഷണങ്ങളുള്ള ചിലരുടെ പരിശോധനാ ഫലം ശനിയാഴ്ച രാത്രിയോടെ അറിയാൻ സാധിക്കും.ചികിത്സയിൽ കഴിയുന്ന ആദ്യം മരിച്ച വ്യക്തിയുടെ ഭാര്യ സഹോദരനും ആരോഗ്യപ്രവർത്തകനായ മറ്റൊരു യുവാവിനും കാര്യമായ ലക്ഷണങ്ങളൊന്നും ഇപ്പോൾ ഇല്ല. കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്. 19 ടീമുകളും നല്ല രീതിയിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. 51 സാമ്പിളുകളുടെ ഫലമാണ് ഇനി വരാനുള്ളതെന്നും മന്ത്രി പറഞ്ഞു.
നിപ സംബന്ധിച്ച് തെറ്റായ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഒരാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയുണ്ടാകും. പൊതുപരിപാടികൾ പാടില്ലെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശം ലംഘിച്ച് പരിപാടി നടത്തിയൊരാൾക്കെതിരേയും കേസെടുക്കാൻ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അതിനിടെ നിപ ബാധിച്ച് കഴിയുന്നവരുടെ ചികിത്സ ചെലവ് സംബന്ധിച്ച് സർക്കാർ അനുഭാവപൂർവ്വമായ നിലപാട് സ്വീകരിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ബിൽ അടക്കേണ്ടതില്ലെ. ഇന്ന് ഇത്തരത്തിൽ ഒരു വിഷയം ഉയർന്ന് വന്നപ്പോൾ കുറ്റ്യാടി എംഎൽഎ ബന്ധപ്പെടുകയും പൈസ അടക്കേണ്ടതില്ലെന്ന് കുടുംബത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജ് അടക്കം മൂന്ന് ആശുപത്രികളിലാണ് രോഗികൾ ചികിത്സയിൽ തുടരുന്നതെന്നും മന്ത്രിമാർ അറിയിച്ചു.












Click it and Unblock the Notifications