12 പേർക്ക് നിപ്പാ വൈറസ്; മരിച്ചവരുടെ മൃതദേഹം വിട്ടുനൽകില്ല! മലപ്പുറത്തും വൈറസ് ബാധ സ്ഥിരീകരിച്ചു...
മലപ്പുറത്ത് പനി ബാധിച്ച് മരിച്ച രണ്ട് പേരിലാണ് നിപ്പാ വൈറസ് സ്ഥിരീകരിച്ചത്.
കോഴിക്കോട്: സംസ്ഥാനത്ത് 12 പേർക്ക് നിപ്പാ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ. വൈറസ് ബാധയേറ്റ 12 പേരിൽ പത്ത് പേർ മരിച്ചു. രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മലപ്പുറം ജില്ലയിലും നിപ്പാ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മലപ്പുറത്ത് പനി ബാധിച്ച് മരിച്ച രണ്ട് പേരിലാണ് നിപ്പാ വൈറസ് സ്ഥിരീകരിച്ചത്.
ആകെ പതിനെട്ട് പേരുടെ പരിശോധനാഫലങ്ങളാണ് ഇതുവരെ ലഭിച്ചതെന്നും, ഇതിൽ 12 പേർക്കാണ് വൈറസ് ബാധ സ്ഥീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ആറ് പേർക്ക് വൈറസ് ബാധയിലെന്ന് ഉറപ്പാക്കി. കഴിഞ്ഞദിവസം മരിച്ച നഴ്സ് ലിനിയ്ക്കും, ചൊവ്വാഴ്ച രാവിലെ മരിച്ച രണ്ട് പേർക്കും വൈറസ് ബാധയേറ്റതായി പരിശോധനയിൽ തെളിഞ്ഞതായും ആരോഗ്യമന്ത്രി പറഞ്ഞു.

രണ്ടുപേർ...
തിങ്കളാഴ്ച മരിച്ച പേരാമ്പ്ര ആശുപത്രിയിലെ നഴ്സ് ലിനിയ്ക്കും, ചൊവ്വാഴ്ച രാവിലെ മരിച്ച കൂരാച്ചുണ്ട് മീത്തൽ രാജൻ(47), നാദാപുരം ഉമ്മത്തൂർ സ്വദേശി അശോകൻ എന്നിവർക്കും നിപ്പാ വൈറസ് ബാധിച്ചിരുന്നതായി വ്യക്തമായി. ഇതിനാൽ ചൊവ്വാഴ്ച രാവിലെ മരിച്ച രണ്ട് പേരുടെയും മൃതദേഹം വിട്ടുനൽകില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കും. മരണാനന്തര ചടങ്ങുകളിലൂടെ വൈറസ് പടരാതിരിക്കാനാണ് മൃതദേഹം വിട്ടുനൽകാത്തത്. വൈറസ് ബാധയേറ്റെന്ന് സംശയമുണ്ടായിരുന്നതിനാൽ ലിനിയുടെ മൃതദേഹവും ബന്ധുക്കൾക്ക് നൽകിയിരുന്നില്ല.

മലപ്പുറത്തും...
കോഴിക്കോട് ജില്ലയ്ക്ക് പുറമേ മലപ്പുറം ജില്ലയിലും നിപ്പാ വൈറസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പനി ബാധിച്ച് മരിച്ച മലപ്പുറം സ്വദേശികളായ സിന്ധു, സജിത എന്നിവരിലാണ് നിപ്പാ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലും പ്രതിരോധ പ്രവർത്തനങ്ങളും പരിശോധനകളും ഊർജ്ജിതമാക്കി. നിപ്പാ രോഗലക്ഷണങ്ങളോട് കൂടിയ 11 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ഗുരുതരം...
മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കൂടുതൽ പേരുടെ പരിശോധനാഫലങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവരും. അതിനിടെ നിപ്പാ വൈറസ് ബാധിച്ച് മരിച്ച സാലിഹിന്റെയും സാബിത്തിന്റെയും പിതാവ് മൂസയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്. നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച മൂസയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നിപ്പാ വൈറസ് സ്ഥിരീകരിച്ച അഭിനും കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

കേന്ദ്രസംഘം...
നിപ്പാ വൈറസ് ബാധ കണ്ടെത്തിയ പേരാമ്പ്ര ചങ്ങരോത്ത് കേന്ദ്ര മെഡിക്കൽ സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. വൈറസ് പ്രതിരോധിക്കാനും വ്യാപനം തടയാനും സംസ്ഥാന ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികളിൽ കേന്ദ്രസംഘം തൃപ്തി അറിയിച്ചു. ഉയർന്ന പ്രതിരോധ ശേഷിയുള്ളവരെ നിപ്പാ വൈറസ് ബാധിക്കില്ലെന്നും, വൈറസിന് അധികദൂരം സഞ്ചരിക്കാനാവില്ലെന്നും കേന്ദ്രസംഘത്തിലെ വിദഗ്ധർ വ്യക്തമാക്കി. വിശദമായ പരിശോധനയും പഠനവും നടത്താൻ എയിംസിൽ നിന്നുള്ള പ്രത്യേക സംഘവും ചൊവ്വാഴ്ച ചങ്ങരോത്തിൽ എത്തും.

മുൻകരുതൽ...
നിപ്പാ വൈറസ് പിടിപെടാതിരിക്കാൻ എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇതിനുപുറമേ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളും കൂട്ടായ്മകളും ഇതുസംബന്ധിച്ച് മാർഗനിർദേശങ്ങളും ബോധവൽക്കരണവും നൽകുന്നുണ്ട്.
നിപ്പാ വൈറസ് ബാധിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ...
1. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിൽ ഉള്ളിലെത്തിയാൽ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
2. വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങൾ ഒഴിവാക്കുക.

നന്നായി കഴുകുക
1. രോഗിയുമായി സമ്പർക്കം ഉണ്ടായതിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
2. രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
3. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
4. വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.

കയ്യുറകളും, മാസ്കും
1. രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിക്കുക.
2. രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോളും, പരിശോധിക്കുമ്പോളും, മറ്റു ഇടപഴകലുകൾ നടത്തുമ്പോളും കയ്യുറകളും, മാസ്കും ധരിക്കുക.
3. സാംക്രമിക രോഗങ്ങളിൽ എടുക്കുന്ന എല്ലാ മുൻകരുതലുകളും ഇത്തരം രോഗികളിലും എടുക്കുക. രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാൽ അധികൃതരെ വിവരം അറിയിക്കുക.

മുഖം മറക്കുക
1.മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
2. മുഖത്തു ചുംബിക്കുക, കവിളിൽ തൊടുക എന്നിങ്ങനെയുള്ള സ്നേഹപ്രകടനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
3. മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറക്കുക.
4. മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികൾ ദേഹം മുഴുവൻ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.
5. മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങൾ സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിച്ചു കഴുകേണ്ടതാണ്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications