മനാഫിനെ കേസിൽ നിന്ന് ഒഴിവാക്കും; അപകീർത്തിപ്പെടുത്തിയില്ലെന്ന് കണ്ടെത്തൽ, യൂട്യൂബർമാർക്ക് എതിരെ കേസ്
കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ട അർജുന്റെ കുടുംബം നൽകിയ പരാതിയിൽ ലോറി ഉടമ മനാഫിനെതിരെ കേസെടുക്കില്ല. എഫ്‌ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കാനാണ് തീരുമാനം. അർജുന്റെ കുടുംബം പരാതി നൽകിയതിന് പിന്നാലെ മനാഫിന്റെ യൂട്യൂബ് ചാനൽ പരിശോധിച്ച പോലീസിന് അപകീർത്തിപരമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് മനാഫിനെ കേസിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്.
മനാഫിനെ കേസിൽ സാക്ഷിയാക്കാനാണ് പോലീസിന്റെ തീരുമാനം. നേരത്തെ അർജുന്റെ കുടുംബം നൽകിയ പരാതിയിലും മനാഫിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പ്രതിപട്ടികയിൽ ഉൾപ്പെടുത്താനായിരുന്നു പോലീസിന്റെ തീരുമാനം. ഇതോടെ മനാഫിന് ആശ്വാസമാവുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മനാഫ് പങ്കുവച്ച വീഡിയോക്ക് താഴെ കടുത്ത സൈബർ ആക്രമണവും അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള കമന്റുകളും വരുന്നു എന്നായിരുന്നു കുടുംബം നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. ഇത്തരത്തിൽ മോശം പ്രതികരണങ്ങൾ നടത്തിയ അക്കൗണ്ടുകൾ പോലീസ് നിരീക്ഷിച്ചു വരികയാണ്. തുടർന്നാണ് യൂട്യൂബർമാർക്ക് എതിരെ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്.
സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തി എന്ന് കാട്ടിയായിരുന്നു പോലീസ് കേസെടുത്തത്. കോഴിക്കോട് കമ്മീഷണർക്കായിരുന്നു കുടുംബം പരാതി നൽകിയത്. കേസിൽ കുടുംബത്തിന്റെ മൊഴി എടുക്കാനിരിക്കുകയാണ് പോലീസ്. ഇതിനിടയിലാണ് ലോറി ഉടമയായ മനാഫിന് കൂടുതൽ ആശ്വാസമാവുന്ന വാർത്തകൾ പുറത്തുവരുന്നത്.
നേരത്തെ മനാഫിനും ഈശ്വർ മൽപേയ്ക്കും എതിരെ കർണാടക പോലീസ് കേസെടുത്തിരുന്നു. തിരച്ചിൽ വഴിതിരിച്ചുവിടാൻ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. മനാഫ് ആദ്യഘട്ടം മുതൽ തിരച്ചിൽ വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നത് എന്നായിരുന്നു കാർവാർ എസ്‌പിയായ എസ്‌പി എം നാരായണ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ മനാഫിനെതിരെ അർജുന്റെ കുടുംബം പരസ്യമായി രംഗത്തെത്തുകയും ചെയ്‌തിരുന്നു. അർജുന്റെ മരണത്തിന്റെ ഫലമായി ഉണ്ടായ വൈകാരിക ചൂഷണം ചെയ്യുകയാണ് മനാഫ് എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇത് കുടുംബത്തിന്റെ പ്രതിച്ഛായ മോശമാക്കുന്നുവെന്നും ആരോപണത്തിൽ പറഞ്ഞിരുന്നു. എന്നാൽ മനാഫ് ഇതെല്ലം നിഷേധിക്കുകയായിരുന്നു.
ജൂലൈ മാസം പതിനാറിനാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുൻ ഓടിച്ചിരുന്ന ലോറി ഉൾപ്പെടെ ഷിരൂരിലെ മണ്ണിടിച്ചിലിൽ അപകടത്തിൽപെട്ടത്. പിന്നീട് രണ്ട് ഘട്ടങ്ങളിലായി ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും അർജുനെയോ ലോറിയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒടുവിൽ ഡ്രഡ്‌ജർ എത്തിച്ചു നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. ഇതിൽ നിന്ന് അർജുന്റെ മൃതദേഹവും കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications