'ഇതിൽപരം അസംബന്ധം വേറൊരാൾക്കും പറയാൻ കഴിയില്ല'; ഗവണർക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവര്‍ണറുടേത് പക്വമതിയായ ആള്‍ക്ക് ചേര്‍ന്ന പ്രതികരണമല്ലെന്നും ഗവര്‍ണര്‍ക്കെന്ത് പറ്റിയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിന് ചേർന്ന രീതിയിലാവണം വിമർശനം നടത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ അടുത്ത ബന്ധുവിന് നിയമനം നൽകിയതിനെതിരെയുള്ള ഗവർണറുടെ പരാമർശങ്ങൾ അസംബന്ധം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽപരം അസബന്ധം വേറെ ആർക്കും പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ അടുത്ത ബന്ധുവെന്ന് പറയുന്നത് ഒരുവ വ്യക്തി ആണെന്നും ആ വ്യക്തിക്ക് ആ വ്യക്തിയുടേതായ സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ആണ് ഗവർക്ക് എതിരെ മുഖ്യമന്ത്രി രൂക്ഷവിമർശനം നടത്തിയത്.

പേഴ്‌സണൽ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോ മുഖ്യമന്ത്രി അറിയാതെ നിയമിക്കാൻ ചാൻസലർക്ക് നിർദേശം വന്നെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ, അനധികൃതമായി നിയമനം നടത്താനുള്ള സർക്കാർ നീക്കം അനുവദിക്കില്ല എന്നാണ് കഴിഞ്ഞ ദിവസം ഗവർണർ പറഞ്ഞത്. ഈ പരാമർശത്തെ വിമർശിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വിമർശനം.

"ഇതിൽ പരം അസംബന്ധം വേറൊരാൾക്കും പറയാൻ കഴിയില്ല. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വർത്തമാനം. മുഖ്യമന്ത്രിയുടെ സ്റ്റാഫ്, ആ സ്റ്റാഫിന്റെ ഒരു ബന്ധു, ആ ബന്ധു എന്നു പറയുന്നത് ഒരു വ്യക്തി ആണ്. ആ വ്യക്തിക്ക് ആ വ്യക്തിയുടേതായ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതനുസരിച്ചിട്ട് അവർക്ക് അർഹത ഉണ്ടെന്ന് കാണുന്ന ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധാരണ നിലയിൽ അവർക്ക് അവകാശമുണ്ട്. അതിന് മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവാണല്ലോ അതുകൊണ്ട് മുഖ്യമന്ത്രിയുടെ അനുമതി വാങ്ങണോ എന്നാരെങ്കിലും ചിന്തിക്കുമോ? നാടിനെക്കുറിച്ച് അറിയാവുന്ന ആർക്കെങ്കിലും അങ്ങനെ ചിന്തിക്കാൻ കഴിയുമോ? എന്തൊരു അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്", മുഖ്യമന്ത്രി പറഞ്ഞു.

നിയമനത്തിൽ പിശകുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്നും പിശക് ചെയ്തവർ പിന്നീടുള്ള കാര്യങ്ങൾ അനുഭവിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷെ മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായിപ്പോയി എന്നതുകൊണ്ട് ജോലി സ്വീകരിക്കാൻ പറ്റില്ല എന്നുപറയാൻ ഗവർണർക്ക് എന്താണ് അധികാരം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ ഈ പറയുന്ന ബന്ധു അപേക്ഷ കൊടുക്കുക? അപേക്ഷ കൊടുത്തു, ഉത്തരവാദിത്തപ്പെട്ട ഒരു സംവിധാനം അവർ അവരുടേതായ നടപടിക്രമങ്ങളിലൂടെ കാര്യങ്ങൾ തീരുമാനിക്കുന്നു. തീരുമാനിച്ചതിൽ പിശകുണ്ടോ? പരിശോധിച്ചോട്ടെ.

ആ പരിശോധനയുടെ ഭാഗമായി തീരുമാനത്തിൽ പിശക് ഉണ്ടെങ്കിൽ പിശക് ചെയ്തവർ കാര്യങ്ങൾ അനുഭവിച്ചോട്ടെ. അതിന് ഞങ്ങളാരെങ്കിലും തടസ്സം നിന്നോ? ഈ കേരളത്തിന് മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായിപ്പോയി എന്നതുകൊണ്ട് അപേക്ഷിക്കാൻ പറ്റില്ല, അവർക്കൊരു ജോലി സ്വീകരിക്കാൻ പറ്റില്ല എന്നുപറയാൻ ഇദ്ദേഹത്തിന് എന്ത് അധികാരം? ആര് നൽകിയിരിക്കുന്നു ആ അധികാരം? ഇതാണോ ഗവർണർ പദവി കൊണ്ടുദ്ദേശിക്കുന്നത്? ഇതാണോ ചാൻസലർ പദവി കൊണ്ടുദ്ദേശിക്കുന്നത്? , മുഖ്യമന്ത്രി ഗവർണറുടെ വിമർശനത്തെ ചോദ്യം ചെയ്തുവ ചോദിച്ചു.












Click it and Unblock the Notifications