വിദഗ്ദമായി ചതിക്കപ്പെട്ട ഒരു സാധു മനുഷ്യനായിരിക്കാം സെയ്തലവി; ഈ അവസ്ഥആർക്കും സംഭവിക്കാം-കുറിപ്പ്
തിരുവനന്തപുരം: ഓണം ബംപര്‍ ലോട്ടറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട് വലിയ അഭ്യൂഹങ്ങളാണ് കഴിഞ്ഞ ദിവസം നിലനിന്നിരുന്നത്. സുഹൃത്ത് വഴി ടിക്കറ്റ് എടുത്ത പ്രവാസിയായ സൈതലവി തനിക്കാണ് ടിക്കറ്റ് എന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയതോടെ മാധ്യമങ്ങളിലൊക്കെ അത് വലിയ വാര്‍ത്തയാവുകയും ചെയ്തു. എന്നാല്‍ 12 കോടിയുടെ യഥാര്‍ത്ഥ ഭാഗ്യശാലി തൃപ്പൂണിത്തുറക്കാരന്‍ ജയപാലന്‍ എന്ന ഓട്ടോ ഡ്രൈവറായിരുന്നു. ടിക്കറ്റ് എടുക്കാന്‍ താന്‍ പൈസ അയച്ച് നല്‍കിയ സുഹൃത്ത് അഹമ്മദ് തന്നെ പറഞ്ഞ് പറ്റിക്കുക്കയായിരുന്നുവെന്നാണ് സൈതലവി പിന്നീട് വ്യക്തമാക്കിയത്.
Recommended Video
ഈ സാഹചര്യത്തിലാണ് കോളമിസ്റ്റായ അഞ്ജു പ്രഭീഷ് പാര്‍വതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുന്നത്. ലോട്ടറി മാഫിയയാല്‍ വിദഗ്ദമായി ചതിക്കപ്പെട്ട ഒരു സാധു മനുഷ്യനായിരിക്കാം സെയ്തലവി എന്ന പ്രവാസിയെന്നാണ് അവര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. ഈ ചതി ആർക്കും സംഭവിക്കാവുന്ന ഒന്നാണ് എന്ന് പറയുന്ന അഞ്ജു പ്രഭീഷ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ ലോട്ടറി മാഫിയയുടെ പ്രവര്‍ത്തനങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഇത്തവണത്തെ കേരള സംസ്ഥാന ഓണം ബംമ്പർ ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട് ഉണ്ടായ വമ്പൻ ട്വിസ്റ്റ് അമ്പരപ്പിക്കുന്നതാണ്. ഒപ്പം വ്യാജ ലോട്ടറി മാഫിയയുടെ കളിപ്പീരിൽ ഇരയായ ഒരു പാവം പ്രവാസി മനുഷ്യനെ കുറിച്ച് ഓർത്ത് വേദനയും. ട്രോളുകൾ കൊണ്ടും വാക്കുകൾ കൊണ്ടും ആ സാധു മനുഷ്യനെ കളിയാക്കുന്നതിന് മുമ്പ് നമ്മൾ ഒരു കാര്യം ഓർക്കുക - വിദഗ്ദമായി ചതിക്കപ്പെട്ട ഒരു സാധു മനുഷ്യനായിരിക്കാം സെയ്തലവി എന്ന പ്രവാസി . ഈ ചതി ആർക്കും സംഭവിക്കാവുന്ന ഒന്നാണ് സുഹൃത്തുക്കളേ .
തമിഴ്നാട്ടിൽ അച്ചടിച്ച വ്യാജലോട്ടറികൾ ജില്ലയിൽ വ്യാപകമായി വില്ക്കുന്നുവെന്ന് സ‌്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയത് ഈ അടുത്ത കാലത്താണ്.
ചുവപ്പില്‍ അതീവ സുന്ദരിയായി മിയ; വൈറലായി പുത്തന്‍ ചിത്രങ്ങള്‍

പ്രതിദിനം അഞ്ചു ലക്ഷം രൂപയുടെ വ്യാജ ലോട്ടറി എത്തുന്നുണ്ടെന്നായിരുന്നു അവരുടെ റിപ്പോർട്ട് . വ്യാജലോട്ടറി ടിക്കറ്റ് ഉപയോഗിച്ച് സമ്മാനത്തുക തട്ടുന്ന സംഘം കേരളത്തിലുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.സംസ്ഥാന ഭാഗ്യക്കുറിക്ക് സമാന്തരമായി വ്യാജ ലോട്ടറി വിൽപന നടത്തിയതിന് നിരവധി പേർ അറസ്റ്റിലായിട്ടുമുണ്ട്. സമ്മാനാർഹമായ ടിക്കറ്റ് വ്യാജമായി നിർമിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സാധാരണക്കാരനായ ചില്ലറ ലോട്ടറി വിൽപനക്കാരാണ് കൂടുതലും ഇത്തരത്തിലുള്ള തട്ടിപ്പിന് വിധേയരാകുന്നത്. വഴിയരികില്‍ നിന്ന് ഇവരുടെ ലോട്ടറി ടിക്കറ്റുകൾ മുഴുവനായി വാങ്ങിക്കുകയും തുടർന്ന് സമ്മാനാർഹമായ ടിക്കറ്റുകളുടെ കളർ പ്രിന്‍റുകള്‍ നൽകി പണം വാങ്ങി മുങ്ങുകയുമാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. സ്റ്റാളുകളില്‍ എത്തി ബാർകോഡ് സ്‌കാൻ ചെയ്യുമ്പോഴാകും പലപ്പോഴും തട്ടിപ്പ് മനസിലാകുന്നത്. അത് തട്ടിപ്പിന്റെ ഒരു വശം.

സെയ്തലവി എന്ന പ്രവാസിയെ ഓർത്ത് എനിക്ക് സങ്കടം വരുന്നത് പ്രവാസജീവിതത്തിന്റെ ചൂടും ചൂരും ശരിക്കനുഭവിച്ചിട്ടുള്ളതിനാലാണ്. ഭാഗ്യാന്വേഷണം ഓരോ പ്രവാസിയുടെയും ജീവിതത്തിന്റെ ഭാഗമാണ്. പ്രാരാബ്ദത്തിന്റെ മാറാപ്പും പേറി പ്രവാസത്തോണിയിലേറുന്ന ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത് പിറന്ന മണ്ണിൽ ജീവിക്കാൻ പറ്റുന്ന സമ്പാദ്യം ഉണ്ടാക്കാൻ എത്രയും പെട്ടെന്ന് സാധിക്കണേ എന്നു തന്നെയാവും. അത്രമേൽ സ്വന്തം നാടിനെയും പ്രിയപ്പെട്ടവരെയും മിസ് ചെയ്യുന്നവരാണ് ഓരോ പ്രവാസിയും . ആ സ്വപ്നത്തിലേയ്ക്കുള്ള വിസയാണ് അവന്റെ ഓരോ ഭാഗ്യാന്വേഷണവും. അതിനാലാണ് ദുബായ് - അബുദാബി ബിഗ് ടിക്കറ്റുകൾ ഷെയറിട്ട് വാങ്ങുന്നതും നാട്ടിലുള്ള സുഹൃത്തുകൾ വഴിയോ ബന്ധുക്കൾ വഴിയോ ഓണം - വിഷു -ക്രിസ്തുമസ് ബംബർ ടിക്കറ്റുകൾ വാങ്ങി അതിന്റെ ചിത്രം വാട്സാപ്പ് വഴി സ്വന്തമാക്കുന്നതും.

എത്രയോ വട്ടം ഞാനും ഭർത്താവും ചേട്ടനും സുഹൃത്തുക്കളും ഒക്കെ ഈ ഭാഗ്യാന്വേഷണത്തിൽ പങ്കാളിയായിട്ടുണ്ട്. വെളുപ്പിനെ കോടീശ്വരിയാകുന്ന സ്വപ്നം കണ്ട് ഞെട്ടിയുണർന്ന് ആ സ്വപ്നം യാഥാർത്ഥ്യമാവണേയെന്ന് പ്രാർത്ഥിച്ചിട്ടുണ്ട്. നറുക്കെടുപ്പിന്റെയന്ന് ചടപടാ മിടിക്കുന്ന ഹൃദയത്തോടെ കാത്തിരുന്നിട്ടുണ്ട്. ഫല പ്രഖ്യാപനം വരുമ്പോൾ ഇച്ഛാഭംഗത്തോടെ രാവിലെ കണ്ട സ്വപ്നം റിവൈൻഡ് ചെയ്ത് ഇരുന്നിട്ടുണ്ട്. അടുത്ത വട്ടം ഞാനോ വീട്ടിലുള്ളവരോ ആകും വിജയിയെന്ന് വെറുതെ മനസ്സിനെ മോഹിപ്പിക്കാറുണ്ട്. ഭാഗ്യാന്വേഷണത്തിലെ ഇത്തരം അനുഭവങ്ങൾ ഉണ്ടാകാത്തവർ വിരളം. അപ്പോൾ സെയ്തലവി എന്ന പാവം മനുഷ്യന്റെ കാര്യം എന്തായിരിക്കും. ഇന്നലെ ഒരു ദിവസം മാത്രം കോടീശ്വരനായ അയാൾ കണ്ട സ്വപ്നങ്ങൾ എത്ര മാത്രമായിരിക്കും. ? ആ സ്വപ്നങ്ങൾക്ക് ആയുസ്സ് വെറും ഒരു ദിവസം മാത്രമായിരുന്നെന്ന് അറിയുമ്പോഴുള്ള അവസ്ഥ എത്ര സങ്കടകരമായിരിക്കും?

ഇവിടെ ആരാണ് തെറ്റുകാരൻ ? സെയ്തലവി അല്ല ! വാട്സാപ്പിൽ തനിക്ക് കിട്ടിയ ചിത്രത്തിലെ ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനമെന്ന് തെറ്റിദ്ധരിക്കപ്പെട്ട സെയ്തലവി ഒരു പാവം ഇര മാത്രമാണ്. താൻ കബളിക്കപ്പെട്ടുവെന്നറിയാത്തതിനാലാവാം ആ പാവം താനാണ് സമ്മാനർഹൻ എന്ന അവകാശവാദം ഉന്നയിച്ചത്. ആ അവകാശവാദം അപ്പാടെ വിഴുങ്ങിയ മാധ്യമക്കാർ നേരെ കോടീശ്വരന്റെ നാട്ടിലെ വീട്ടിലെത്തി ആ വീട്ടിലെ പാവം മനുഷ്യരെ മൊത്തം ക്യാമറാക്കണ്ണിലൂടെ പരസ്യപ്പെടുത്തി. കാള പെറ്റെന്നു കേൾക്കുമ്പോഴേ കയറെടുക്കുന്ന അഭിനവ മാധ്യമ പ്രവർത്തനത്തിന് ക്ഷമ എന്ന വാക്ക് അന്യമാണല്ലോ. റേറ്റിംഗ് മുഖ്യ ഐറ്റമാകുമ്പോൾ എക്സ്ക്ലൂസീവ് കപ്പ് നേടുക എന്നതാണല്ലോ അജണ്ട.
വ്യാജ ലോട്ടറി ഇത്രമേൽ വ്യാപകമെന്ന റിപ്പോർട്ട് കിട്ടിയിട്ടും അതിൻ മേൽ നടപടി എടുക്കാത്ത കേരളാമോഡൽ നീതിനിർവ്വഹണത്തിനു കൈയ്യടി കൊടുക്കുന്ന പ്രബുദ്ധർക്ക് സെയ്തലവി എന്ന പാവം മനുഷ്യനെ ട്രോളാൻ എന്തവകാശമെന്നും അവര്‍ ചോദിക്കുന്നു.

ശരിക്കും അഹമ്മദ് എന്ന് പറയുന്ന സുഹൃത്തിനെ പിടിച്ച് അകത്തിട്ട് നാല് പൊട്ടിച്ചാൽ സത്യം പുറത്ത് വരുമെന്നും മറ്റൊരു കുറിപ്പില്‍ അഞ്ജു അഭിപ്രായപ്പെടുന്നുണ്ട്. അയാളുടെ ക്രൂരമായ ഒരു തമാശ. വ്യാജ ലോട്ടറി മാഫിയയുടെ കണ്ണിയായിരിക്കും ഈ അഹമ്മദ് . ഗൂഗിൾ പേ വഴി പണം അയച്ചതിന് തെളിവുണ്ട് സെയ്തലവിയുടെ പക്കൽ . പക്ഷേ ഫോൺ റീചാർജ്ജ് ചെയ്തപ്പോൾ അഹമ്മദ് ആദ്യം അയച്ച ചിത്രം ഡിലീറ്റ് ആയിയെന്നു പറയുന്നതിൽ എന്തോ അപാകത . അയാൾ ആരെയോ നന്നായി ഭയക്കുന്നുണ്ട്. ഒന്നുകിൽ വ്യാജ ലോട്ടറി മാഫിയ അദ്ദേഹത്തെ നന്നായി ഭീഷണിപ്പെടുത്തിയിട്ടുണ്ടാകും.

വെറുതെ ഒരു കള്ളം കെട്ടിച്ചമച്ചതു കൊണ്ട് സെയ്തലവിയ്ക്ക് എന്ത് നേട്ടം? സ്വയം ഒരാൾ വിഡ്‌ഢി വേഷം കെട്ടുമോ ? സ്വന്തം ഭാര്യയെയും മക്കളെയും നാണം കെടാൻ സമൂഹത്തിനു മുന്നിൽ ഇട്ടു കൊടുക്കുമോ ? ഉത്തരമില്ലാത്ത ചോദ്യങ്ങൾ . ഫേസ്ബുക്ക് വഴി കിട്ടിയ സമ്മാന ടിക്കറ്റിന്റെ കോപ്പിയാണ് താൻ അയച്ചതെന്ന് അഹമ്മദ് പറയുന്നുണ്ടല്ലോ. അങ്ങനെ അയാൾ ചെയ്യുമ്പോൾ അതിന്റെ ഭവിഷ്യത്തുകൾ അയാൾക്കറിയില്ലേ ? മൊത്തം ദുരൂഹത.
ഇന്നലെ ഇത്രയും സംഭവങ്ങൾ നടക്കുമ്പോഴും അതെല്ലാം കണ്ടുകൊണ്ട് യഥാർത്ഥ ഭാഗ്യവാൻ തന്റെ കൈയ്യിലെ ടിക്കറ്റും കൊണ്ട് നിശബ്ദനായി ഇരുന്നുവെന്നത് മറ്റൊരു യാഥാർത്ഥ്യം. ഈ സംഭവങ്ങൾ കൊണ്ട് സംഭവിച്ചത് രണ്ട് കാര്യങ്ങൾ - കേരള സർക്കാരിന്റെ ബംബർ ഭാഗ്യക്കുറികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു.

മറ്റൊന്ന് മാധ്യമങ്ങളുടെ ഉളുപ്പില്ലായ്മ ഒരിക്കൽ കൂടി പരസ്യമാകുന്നു. ഈ സംഭവം നിസ്സാരമല്ല. 2021 ഏപ്രിലിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട് കേരളത്തിൽ വർദ്ധിച്ചു വരുന്ന വ്യാജ ലോട്ടറി മാഫിയയെ കുറിച്ച്. പ്രതിദിനം അഞ്ചു ലക്ഷം രൂപയുടെ വ്യാജ ലോട്ടറി തമിഴ് നാട്ടിൽ നിന്നും എത്തുന്നുണ്ടെന്നാണ് കണ്ടെത്തൽ .ശരിയായ അന്വേഷണം നടത്തിയേ തീരൂ. കൂട്ടുകാരന്റെ ക്രൂരമായ തമാശയിൽ വെന്തുരുകാൻ ഇനിയുമൊരു സെയ്തലവി ഇവിടെ ഉണ്ടാവരുതെന്നും അവര്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications