ഓണം ബംപര്‍ ഭാഗ്യവാന്‍ 'ദുബായിക്കാരന്‍' സൈതലവി: ഭാഗ്യദേവത കടല്‍ കടന്നത് സുഹൃത്ത് വഴി
എറണാകുളം: കാത്തിരിപ്പിന് വിരാമം, 12 കോടിയുടെ ഓണം ബംബര്‍ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. ടിക്കറ്റ് നറുക്കെടുപ്പ് കഴിഞ്ഞ ഇന്നലെ ഉച്ചമുതല്‍ ഒന്നാം സമ്മാനത്തിന് അര്‍ഹാനായ ആളെ തേടിയുള്ള അന്വേഷണത്തിലായിരുന്നു ഏവരും. കൊല്ലം കോട്ടമുക്കു തേവർ ഇല്ലത്തു മുരുകേഷ്‍ തേവർ എന്ന ഏജന്‍റ് TE 645465 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന വിവരം ഇന്നലെ തന്നെ പുറത്ത് വന്നിരുന്നെങ്കിലും ഭാഗ്യശാലിയെ മാത്രം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 12 കോടിയുടെ ഉടമസ്ഥനെ കണ്ടെത്തിയിരിക്കുകയാണ്. നാട്ടില്‍ അല്ല, അങ്ങ് ദുബായില്‍ ആണ് ആ ഭാഗ്യശാലി എന്ന് മാത്രം. ഭാഗ്യദേവത കടല്‍ കടന്നതിന് പിന്നിലും രസകരമായ കഥയുണ്ട്.
Recommended Video

ദുബായി അബുഹായിലില്‍ റസ്റ്ററന്‍റില്‍ സഹായിയായി ജോലി ചെയ്യുന്ന വയനാട് പനമരം സ്വദേശിയായ സൈതലവിയാണ് 12 കോടി അടിച്ച ആ ഭാഗ്യാവാന്‍. സൈതലവി ആവശ്യപ്പെട്ടത് പ്രകാരം ഒരാഴ്ച മുന്‍പാണ് സുഹൃത്ത് പാലക്കാട്ട് നിന്നും TE 645465 നമ്പര്‍ ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വിലയായ 300 രൂപ സൈതലവി ഗൂഗിള്‍ പേ വഴിയായിരുന്നു സുഹൃത്തിന് അയച്ച് കൊടുത്തത്.

സുഹൃത്ത് ടിക്കറ്റിന്റെ ചിത്രം സൈതലവിക്ക് അയച്ച് കൊടുക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് നറുക്കെടുപ്പ് നടന്നപ്പോള്‍ തന്നെ സമ്മാന വിവരം അറിഞ്ഞെങ്കിലും അപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നാണ് സൈതലവി പറയുന്നത്. പിന്നീട് സൈതലവിയുടെ മകൻ വയനാട് നിന്ന് പാലക്കാട്ട് എത്തി ടിക്കറ്റ് നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. മകനും ബന്ധുക്കളും ടിക്കറ്റ് ഉടന്‍ ഏജന്‍സിയില്‍ ഏല്‍പ്പിക്കും.

ദുബായിലെ യു ട്യൂബർ തളിപ്പറമ്പ് സ്വദേശി ജാസിം കുട്ടിയസനാണ് സൈതലവി സമ്മാനം നേടിയ വിവരം ആദ്യമായി പുറം ലോകത്തെ അറിയിക്കുന്നത്. പിന്നീട് മലയാള മാധ്യമങ്ങളും സൈതലവിയെ തേടിയെത്തുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഭാഗ്യക്കുറി സബ് ഓഫിസിൽ നിന്നു തൃപ്പൂണിത്തുറ സ്റ്റാച്യു-കിഴക്കേക്കോട്ട റോഡിൽ പ്രവര്‍ത്തിക്കുന്ന മീനാക്ഷി ലോട്ടറീസ് ഏജൻസിയിൽ വിൽപനയ്ക്കായി കൊണ്ടുപോയ ടിക്കറ്റാണിത്.

ടിക്കറ്റ് കൈയിൽ കിട്ടി സമ്മാനം ഉറപ്പാക്കിയ ശേഷമേ മാധ്യമങ്ങൾക്ക് മുന്നിൽ പോലും വരികയുള്ളു എന്നായിരുന്നു സൈതലവി പറഞ്ഞതെന്നാണ് അദ്ദേഹം ജോലി ചെയ്യുന്ന മൂൺ സ്റ്റാർ വണ്‍ റസ്റ്ററന്റിലെ ബഷീർ മാധ്യമങ്ങളോട് പറഞ്ഞത്. കുറച്ച് സ്ഥലം വാങ്ങി വീട് വെക്കണം എന്നാണ് തന്റെ ആഗ്രഹമെന്നാണ് ഭാഗ്യശാലി സൈതലവി പറയുന്നത്. ഇപ്പോള്‍ പനമരത്ത് വാടക വീട്ടിലാണ് കുടുബം കഴിയുന്നത്.

പലരും അവകാശ വാദം ഉന്നയിച്ച് രംഗത്ത് വന്നതോടെ തുടക്കത്തില്‍ ചെറിയ സംശയം ഉണ്ടായിരുന്നു. ടിക്കറ്റ് കൈപ്പറ്റാന്‍ മകന് പാലക്കാട്ടേക്ക് പോയിട്ടുണ്ട്. സമ്മാനത്തുകയില്‍ നിന്നും ഒരു നിശ്ചിത തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും. സമ്മാനത്തുക കയ്യില്‍ കിട്ടായിലും ജോലി വിടില്ല. പ്രവാസിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലായാരുന്നു കഴിഞ്ഞ ദിവസം ഓണം ബംപറിന്റെ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്. 300 രൂപ വിലയുള്ള ടിക്കറ്റിന്റെ രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഓരോ കോടി വീതവും ലഭിക്കും. ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാവുന്ന പരമാവധി ടിക്കറ്റുകളാണ് ഇത്തവണത്തെ ഓണം ബംപറിന് അച്ചടിച്ചത്. അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനും വകുപ്പിന് സാധിച്ചു. ലോട്ടറി വില്‍പ്പനയിലൂടെ സര്‍ക്കാറിന് 120 കോടിയിലേറെയാണ് വരുമാന ഇനത്തില്‍ കണ്ടെത്താന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം 44 ലക്ഷം ടിക്കറ്റായിരുന്നു വിറ്റിരുന്നത്.












Click it and Unblock the Notifications