ഇനി ഓണ നാളുകൾ; ഉപ്പേരിയില്ലാതെ എന്ത് ഓണം? ആരുമില്ലാത്തവർക്ക് കായ വറുത്ത്കൊടുത്ത് ട്രെയിൻ മേറ്റ്സ്!!
അത്തം വന്നെത്തിയതോടെ ഇനി പത്ത് നാൾ ഒണാഘോഷമാണ്. ഇന്ന് മുതൽ എല്ലാ വീടുകളിലും പൂക്കളമിട്ട് ഓണം ആഘോഷിക്കാൻ തുടങ്ങും. ഓണസദ്യയിൽ പ്രധാനപ്പെട്ട ഒന്നാണ് ഉപ്പേരി. ഉപ്പേരിയില്ലാതെ ഓണ സദ്യയെ കുറിച്ച് ചിന്തിക്കാനെ കഴിയില്ല. ആരുമില്ലാതെ ഒറ്റപ്പെട്ടുപോയവർക്ക് കായ വറുത്തുകൊടുക്കാനുള്ള തയ്യാറഎടുപ്പിലാണ് തൃശൂർ ട്രെയിൻമേറ്റ്സിന്റെ കൂട്ടായ്മ.
അൻപത് കുടുംബങ്ങൾ ചേർന്ന് ഒാണത്തിനായി ഉപ്പേരി തയ്യാറാക്കുന്ന കാഴ്ചയാണ് തിരുവമ്പാടി ഇഎസ്ഐ എംപ്ലോയിസ് യൂണിയൻ കെട്ടിടത്തിൽ കാണുന്നത്. അവർക്കുവേണ്ടി മാത്രമല്ല, സർക്കാർ അഗതിമന്ദിരത്തിലടക്കമുള്ള അന്തേവാസികൾക്കും അനാഥാലയത്തിലുള്ളവർക്കും മറ്റ് ആശ്രയമില്ലാത്തവർക്കും കൂടിയാണ് ഇത്തരത്തിൽ ഉപ്പേരി ഉണ്ടാക്കുന്നത്.

700 കിലോയിലധികം ഉപ്പേരിയാണ് ഉണ്ടാക്കുന്നത്. ലോക്കോപൈലറ്റും ഗസറ്റഡ് ഓഫീസർമാരും അധ്യാപകരും ബാങ്ക് ഉദ്യോഗസ്ഥരും വിദ്യാർഥികളും വീട്ടമ്മമാരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. രോഗങ്ങളാലും ദാരിദ്ര്യത്താലും സമൂഹത്തിൽ ഒറ്റപ്പെട്ടു ജീവിക്കുന്നവർക്ക് കൈത്താങ്ങാകുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഓണപ്പുടവയും ഓണക്കിറ്റുകളും ഇത്തവണ ട്രെയിൻമേറ്റ്സ് ഒരുക്കിയിട്ടുണ്ട്.
താണിക്കുടത്തുള്ള കർഷകനിൽനിന്നാണ് നേന്ത്രക്കുലകൾ എടുത്തതെന്ന് ട്രെയിൻമേറ്റ്സിന്റെ പ്രസിഡന്റ് കെ. ചന്ദ്രൻ പറയുന്നു. ഒരു കിലോ പാക്കറ്റുകളാക്കിയാണ് വയ്ക്കുന്നത്. തൃശ്ശൂരിലെ തീവണ്ടിയാത്രക്കാരുടെ ഈ കൂട്ടായ്മ തുടങ്ങിയിട്ട് 15 വർഷമാകുന്നു. 2004-ലെ ഒരു ഓണക്കാലത്താണ് ട്രെയിൻമേറ്റ്‌സിന് തുടക്കമിട്ടത്.












Click it and Unblock the Notifications