സരിന് ഇനി 'അക്കരച്ചുവപ്പ്': ഇടത് സ്ഥാനാർത്ഥിയാകും, ബിജെപി നേട്ടം കൊയ്യുമോ
പാലക്കാട്: കോണ്‍ഗ്രസില്‍ നിന്നും പുറത്തായ, പുറത്താക്കപ്പെട്ട പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും. പത്രസമ്മേളനം വിളിച്ച് യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവർക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെ പി സരിനെ പാർട്ടിയില്‍ നിന്നും പുറത്താക്കിയതായി കെ പി സി സി അറിയിക്കുകയായിരുന്നു.
സരിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഇന്നലെ മുതല്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും സരിന്‍ കൃത്യമായ നിലപാട് വ്യക്തമാക്കട്ടേയെന്നായിരുന്നു ഇടത് നേതാക്കള്‍ ഇതുവരെ അഭിപ്രായപ്പെട്ടിരുന്നത്. ഇന്ന് വിളിച്ച് ചേർത്ത പത്രസമ്മേളനത്തില്‍ താന്‍ ഇടതുപക്ഷത്ത് ഒരു ഇടം നേടുന്നതായി പി സരിന്‍ വ്യക്തമാക്കി. ഇതോടെ ഇടത് സ്ഥാനാർത്ഥിത്വം അദ്ദേഹം ഉറപ്പിക്കുകയും ചെയ്തു.

സരിനെ സ്ഥാനാർത്ഥിയാക്കുന്നതില്‍ സി പി എം പാലക്കാട് ജില്ല നേതൃത്വത്തിന് അനുകൂല നിലപാടാണുള്ളത്. നാളെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും പി സരിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുക. സ്വതന്ത്ര സ്ഥാനാർത്ഥിയായി സരിനെ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ വോട്ടുകള്‍ അദ്ദേഹത്തിന് സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ രംഗത്ത് വന്നത് മുതല്‍ തന്നെ ഇടതുപക്ഷത്തേക്കുള്ള സാധ്യതകള്‍ സരിന്‍ തുറന്നിട്ടിരുന്നു. ഇന്നലെ മുതല്‍ സി പി എമ്മിനെ വാതോരാതെ അദ്ദേഹം പുകഴ്ത്തുകയും ചെയ്യുന്നു. 'അക്കരപ്പച്ചയാണോ' എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'അക്കരച്ചുവപ്പല്ലേ' എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള പി സരിന്റെ മറുചോദ്യം.
പി സരിന്‍ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി എത്തുന്നതോടെ പാലക്കാട്ടെ മത്സരം കൂടുതല്‍ ശക്തമാകും. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണെങ്കിലും ബി ജെ പിയും സി പി എമ്മും ഒരുപോലെ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലം കൂടിയാണ് പാലക്കാട്. 2021 ലെ മികച്ച പ്രകടനം സ്വാഭാവികമായും ബി ജെ പിക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതുമാണ്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അവസാന നിമിഷമായിരുന്നു ബി ജെ പി സ്ഥാനാർത്ഥി ഇ ശ്രീധരനെ മറികടന്ന് യു ഡി എഫ് ഷാഫിപറമ്പിലിലൂടെ സീറ്റ് നിലനിർത്തിയത്. ഷാഫി പറമ്പിലിന് 54079 വോട്ട് ലഭിച്ചപ്പോള്‍ ഈ ശ്രീധരന്‍ 50220 വോട്ട് നേടി. ഭൂരിപക്ഷം - 3859. മൂന്നാം സ്ഥാനത്ത് എത്തിയ സി പി പ്രമോദിന് 36433 വോട്ടായിരുന്നു നേടാന്‍ സാധിച്ചത്.
സി പി എം പ്രവർത്തകർ വോട്ട് മറിച്ചതുകൊണ്ടാണ് കഴിഞ്ഞ തവണ ഷാഫി പറമ്പില്‍ വിജയിച്ചതെന്ന വിലയിരുത്തല്‍ ശക്തമാണ്. മണ്ഡലത്തില്‍ ഷാഫി പറമ്പിലിന് അത്തരം വോട്ടുകള്‍ സ്വന്തമാക്കാനുള്ള ഒരു സ്വാധീനവുമാണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ആ വോട്ടുകള്‍ നേടാന്‍ സാധിക്കുമോയെന്ന കാര്യം സംശയകരമാണ്. എന്നാല്‍ ഷാഫിക്ക് കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ രാഹുല്‍ വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.
ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഏതെങ്കിലും ഒരു സ്ഥാനാർത്ഥിയിലേക്ക് കേന്ദ്രീകരിക്കപ്പെടാതെ അത് രാഹുല്‍ മാങ്കൂട്ടത്തിലിനും പി സരിനും ഇടയില്‍ വിഘടിച്ച് പോകുകയാണെങ്കില്‍ അത് ബി ജെ പിയുടെ സാധ്യത വർധിപ്പിക്കും. സി പി എം ആകട്ടെ സരിന് കോണ്‍ഗ്രസിലെ അതൃപ്തരുടെ അടക്കം പിന്തുണ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications