Palakkad Result: പാലക്കാട് ബിജെപി ലീഡ്; പക്ഷെ ആഹ്ളാദം കോണ്‍ഗ്രസ് ക്യാമ്പില്‍, ആഘോഷം തുടങ്ങി: കാരണം ഇതാണ്
പാലക്കാട്: വാശിയേറിയ ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാട് നിയമസഭ മണ്ഡലത്തില്‍ തുടക്കം മുതല്‍ ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നേറുകയാണ്. ബി ജെ പി ലീഡ് പ്രതീക്ഷിക്കുന്ന നഗരസഭ മേഖലകളിലെ വോട്ട് എണ്ണിയപ്പോഴാണ് സി കൃഷ്ണകുമാർ ലീഡ് ചെയ്യുന്നത്. 858 വോട്ടുകളാണ് യു ഡി എഫിലെ രാഹുല്‍ മാങ്കൂട്ടത്തിലേനേക്കാള്‍ സി കൃഷ്ണകുമാർ ഇതുവരെ അധികമായി നേടിയിരിക്കുന്നത്. തുടക്കത്തില്‍ ബി ജെ പി ലീഡ് പിടിച്ചെങ്കിലും കോണ്‍ഗ്രസ് ക്യാമ്പിലാണ് ആഹ്ളാദം തുടങ്ങിയിരിക്കുന്നത്.
ബി ജെ പിക്ക് കഴിഞ്ഞ തവണത്തെ വോട്ട് നിലയിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യു ഡി എഫിന് ആശ്വാസകരമായി മാറിയിരിക്കുന്നത്. ഇതോടെ പ്രവർത്തകർ പാലക്കാട്ടെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ആഹ്ളാദ പ്രകടനം തുടങ്ങി. കല്‍പ്പാത്തി അടക്കമുള്ള ബി ജെ പി ശക്തി കേന്ദ്രങ്ങളിലെല്ലാം സി കൃഷ്ണകുമാറിന് ഇത്തവണ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം.

ബി ജെ പിയുടെ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് മൂന്നാം റൗണ്ടില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് പിടിച്ചുവെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. അങ്ങനെയെങ്കില്‍ അടുത്ത റൗണ്ട് മുതല്‍ യു ഡി എഫ് വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് കടക്കും. മുന്നണിയുടെ ശക്തി കേന്ദ്രങ്ങളായ പഞ്ചായത്തുകളിലാണ് അടുത്ത ഘട്ടത്തില്‍ വോട്ട് എണ്ണാനുള്ളത്.
ആദ്യ രണ്ട് റൗണ്ടിലേക്ക് എത്തിയപ്പോള്‍ കഴിഞ്ഞ തവണ ഇ ശ്രീധരന്‍ നേടിയ വോട്ടുകളേക്കാള്‍ കുറവ് വോട്ടുകളായിരുന്നു സി കൃഷ്ണകുമാർ നേടിയത്. ഇതോടെ തന്നെ മണ്ഡലം എങ്ങനെ ചിന്തിച്ചുവെന്നതിന്റെ ട്രെന്‍ഡ് വ്യക്തമായിരുന്നു. ഒന്നാം റൗണ്ടില്‍ 4127 വോട്ടാണ് ബി ജെ പിക്ക് കിട്ടിയത്. 3131 വോട്ടുകളുമായി യു ഡി എഫ് രണ്ടാം സ്ഥാനത്ത് എത്തി. അതായത് ആദ്യ റൗണ്ടില്‍ 936 വോട്ടിന്റെ ലീഡിലേക്ക് സി കൃഷ്ണകുമാർ കടന്നു. രണ്ടാം റൗണ്ട് ആയപ്പോള്‍ സ്ഥിതി മാറി യു ഡി എഫിന് 3700 വോട്ടും ബി ജെ പിക്ക് 3400 വോട്ടുമാണ് ലഭിച്ചത്.
കഴിഞ്ഞ തവണ ഇ ശ്രീധരനെതിരെ 3859 വോട്ടുകള്‍ക്കായിരുന്നു ഷാഫി പറമ്പില്‍ വിജയിച്ചത്. ഷാഫി പറമ്പിലിന് 54079 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഈ ശ്രീധരന് നേടാനായത് 50220 വോട്ടുകളാണ്. മൂന്നാം സ്ഥാനത്ത് എത്തിയ സി പി എമ്മിലെ പ്രമോദിന് നേടാനായതാകട്ടെ 36433 വോട്ട് മാത്രമായിരുന്നു.












Click it and Unblock the Notifications