മഞ്ചേശ്വരത്തെ കളളവോട്ട് ആരോപണം: നബീസയ്ക്ക് സ്ലിപ്പ് നൽകിയത് എൽഡിഎഫെന്ന് പഞ്ചായത്ത് പ്രസിഡണ്ട്
മഞ്ചേശ്വരം: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബാക്രബയിലെ കളളവോട്ട് ആരോപണം തളളി പഞ്ചായത്ത് പ്രസിഡണ്ട്. തെറ്റിദ്ധാരണ മൂലമാണ് കളളവോട്ട് ആരോപണം ഉയര്‍ന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വ്യക്തമാക്കി. ബൂത്ത് നമ്പര്‍ 40, 41 എന്നിവ ഒരേ സ്‌കൂളിലാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഇവര്‍ ഇവിടെ വന്ന് വോട്ട് ചെയ്തിരുന്നു. ഇക്കുറിയും നബീസ വോട്ട് ചെയ്യാന്‍ വരികയും യുഡിഎഫ് കൗണ്ടറില്‍ വന്ന് സ്ലിപ്പ് ചോദിക്കുകയും ചെയ്തു.
എന്നാല്‍ അവര്‍ക്ക് വോട്ടില്ലെന്ന് കൗണ്ടറില്‍ നിന്ന് പറഞ്ഞു. പിന്നീട് എല്‍ഡിഎഫിന്റെ കൗണ്ടറില്‍ നിന്നാണ് നബീസയ്ക്ക് സ്ലിപ്പ് കൊടുത്തത് എന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആരോപിക്കുന്നു. 'വോട്ട് ചെയ്യാന്‍ ചെന്നപ്പോള്‍ വോട്ടില്ലെന്ന് കണ്ടാല്‍ അവരെ തിരിച്ച് അയക്കേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുളളൂ'.

'എന്നാല്‍ പ്രിസൈഡിംഗ് ഓഫീസര്‍ കളളവോട്ട് ചെയ്യാന്‍ ശ്രമിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. രണ്ട് നബീസമാര്‍ അയല്‍പക്കക്കാരാണ്. സ്ലിപ്പ് എഴുതിക്കൊടുത്തത് മാറിപ്പോയതാണ്. കളളവോട്ട് എന്നത് ഒരു തെറ്റിദ്ധാരണ ആണെ'ന്നും പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നു. 40ാം നമ്പര്‍ ബൂത്തിലാണ് നേരത്തെ നബീസയ്ക്ക് വോട്ടുണ്ടായിരുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ ഇത് 42ാം ബൂത്തിലേക്ക് മാറിയിരുന്നു.
മറ്റൊരു നബീസയുടെ സ്ലിപ്പ് മാറി ലഭിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമെന്ന് നബീസയുടെ ഭര്‍ത്താവ് അബൂബക്കര്‍ പറയുന്നു. നബീസയ്ക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം കളളവോട്ട് ആരോപണം തളളി യുഡിഎഫും രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വ്യാപകമായ കളളവോട്ട് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇക്കുറി മഞ്ചേശ്വരത്ത് ശക്തമായ ക്രമീകരണങ്ങളാണ് കളളവോട്ട് തടയാന്‍ ഒരുക്കിയിരുന്നത്. എല്ലായിടത്തും ക്യാമറ അടക്കമുളള സജ്ജീകരണങ്ങളൊരുക്കിയിരുന്നു.












Click it and Unblock the Notifications