അടി അടങ്ങിയില്ല: പന്തളത്ത് ബിജെപിയില്‍ പൊട്ടിത്തെറി, പാര്‍ലമെന്ററി പാര്‍ട്ടി ലീഡർ രാജിവെച്ചു
പത്തനംതിട്ട: പന്തളം നഗരസഭയിലെ ബി ജെ പി അംഗങ്ങള്‍ക്കിടയിലെ തർക്കം രൂക്ഷമാവുന്നു. ചെയർപേഴ്സണുമായി ഇടഞ്ഞ ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ വി പ്രഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനം രാജിവെച്ചതാണ് പുതിയ പ്രതിസന്ധി.
കെവി പ്രഭ തന്റെ രാജിക്കത്ത് വാട്ട്‌സാപ്പിലൂടെയാണ് ജില്ലാ പ്രസിഡന്റ് വി എ സൂരജിന് കൈമാറിയത്. രണ്ട് മാസം മുന്‍പ് ചെയർപേഴ്സ് സുശീല സന്തോഷം പ്രഭയെ അസഭ്യം പറയുന്നത് മാധ്യമങ്ങളില്‍ വലിയ തോതില്‍ വാർത്തയായിരുന്നു.

'ഇനിയും നീ ഇത് കാട്ടിയാല്‍ അടിച്ചു ചെവിക്കല്ല് പൊട്ടിക്കും, ഭൂമിയോളം ഞാൻ ക്ഷമിക്കും. നിനക്ക് എന്നെ അറിയാൻ പാടില്ല.മേലാല്‍ ഇനി ഈ പണി കാണിക്കരുത്, നീ ഇവിടെ കിടന്ന് കഷ്ടപെടും' എന്നുമായിരുന്നു ചെയര്‍പേഴ്സണ്‍ കെവി പ്രഭയോട് പറഞ്ഞത്. സംഭവത്തില്‍ പ്രഭ പാർട്ടിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന.

പാർട്ടിയിലെ ഭിന്നത കാരണം നേരത്തെ നഗരസഭ കൌണ്‍സില്‍ ചേരാന്‍ സാധിച്ചിരുന്നില്ല. നേരത്തെ അധ്യക്ഷ ഉള്‍പ്പടെ നഗരസഭ സെക്രട്ടറിക്കെതിരായ ഉപരോധത്തെ എതിർത്തപ്പോള്‍ ബി ജെ പി പാർലമെന്ററി പാർട്ടി ലീഡർ കെവി പ്രഭ ഉൾപ്പടെ ഏഴുപേർ സെക്രട്ടറി മുംതാസിനെ ഉപരോധിച്ചതായിരുന്നു തർക്കം ശക്തമാക്കിയത്. നഗരസഭാ അധ്യക്ഷയും എൽ ഡി എഫ്, യു ഡി എഫ് കൗൺസിലർമാരുമെത്തിയെങ്കിലും ഉപരോധം നടക്കുന്നതിനാല്‍ യോഗം തുടങ്ങാന്‍ സാധിച്ചില്ല.

കൗൺസിൽ ചേരാനാകാതെ വന്നതോടെ എൽ ഡി എഫ്, യു ഡി എഫ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. 2019 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏവരേയും ഞെട്ടിച്ചുകൊണ്ടുള്ള വിജയമായിരുന്നു പന്തളം നഗരസഭയില്‍ ബി ജെ പി കരസ്ഥമാക്കിയത്. എല്‍ഡിഎഫിന്റെ കൈവശമുണ്ടായിരുന്ന 17 സീറ്റും കരസ്ഥമാക്കിയായിരുന്നു ബിജെപി പിടിച്ചെടുത്തത്. ഇതോടെ സംസ്ഥാനത്ത് തന്നെ ബിജെപി അധികാരത്തില്‍ എത്തുന്ന രണ്ടാമത്തയും പത്തനംതിട്ടയിലെ ആദ്യത്തേയും നഗരസഭയായി പന്തളം നഗരസഭ മാറുകയും ചെയ്തു.

നഗരസഭയില്‍ ആകെയുള്ള 33 ഡിവിഷനുകളില്‍ 9 ഇടത്താണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. കഴിഞ്ഞ തവണ എല്‍ഡിഎഫിനായിരുന്നു നഗരസഭാ ഭരണം. എന്നാല്‍ 2015 ല്‍ ഏഴ് സീറ്റില്‍ മാത്രം വിജയിച്ച എന്‍ ഡി എ 2019 ല്‍ പതിനൊന്നോളം സീറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണ ഒമ്പത് സീറ്റുകളിലേക്ക് എല്‍ഡിഎഫ് ഒതുങ്ങി. യുഡിഎഫ് അഞ്ച് സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിക്കാണ് ജയം.












Click it and Unblock the Notifications