കെപിസിസി ചെലവ് വഹിച്ചാൽ എന്താകുമെന്ന് ആളുകൾക്ക് ബോധ്യമുണ്ട്; പരിഹസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം; അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാൻ തയ്യാറാണെന്ന കോൺഗ്രസ് പ്രഖ്യാപനത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ചെലവ് വഹിക്കാൻ തയ്യാറായാൽ എങ്ങനെയുണ്ടാകുമെന്ന കാര്യം ആളുകൾക്കെല്ലാം നല്ല ബോധ്യമുണ്ടെന്നും അതിലേക്കൊന്നും കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിഥി തൊഴിലാളികളുടെ യാത്രച്ചെലവ് കെപിസിസി വഹിക്കുമെന്ന് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ചീഫ് സെക്രട്ടറിയേയും റെയിൽവേയേയും ഇക്കാര്യം അറിയിച്ചതായും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. നിർധനരായ അതിഥി തൊഴിലാളിക്കളുടെ യാത്രക്കൂലി കോൺഗ്രസ് വഹിക്കുമെന്ന് അധ്യക്ഷ സോണിയ ഗാന്ധി രാവിലെ അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കെപിസിസി നിലപാട് അറിയിച്ചത്.

മടക്കയാത്രയ്ക്ക് തൊഴിലാളികൾ തന്നെയാണ് പണം ചെലവഴിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ വഹിക്കുമെന്നായിരുന്നു സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചിരുന്നത്. അവർക്കായി സംസ്ഥാനം തുകയൊന്നും ചെലവാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ യാത്രാ ചിലവ് സംസ്ഥാനങ്ങളാണോ റെയിൽവേയാണോ വഹിക്കണ്ടത് എന്ന് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് റെയിൽവേയിറക്കിയ ഉത്തരവിലാണ് ഈ തുക യാത്രക്കാരിൽ നിന്ന് തന്നെ സംസ്ഥാനങ്ങൾ ഈടാക്കണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. അതേസമയം യാത്രയുടെ തുക കേന്ദ്രസർക്കാർ വഹിക്കണമെന്നാണ് സംസ്ഥാനങ്ങൾ ഉയർത്തുന്ന ആവശ്യം.
വിഷയത്തിൽ കേന്ദ്രസർക്കാരിനെ കോൺഗ്രസ് കടന്നാക്രമിച്ചിരുന്നു. പ്രവാസികളെ സൗജന്യമായി വിദേശത്ത് നിന്ന് എത്തിക്കാൻ കേന്ദ്രസർക്കാരിന് കഴിയുമെങ്കിൽ എന്തുകൊണ്ടാണ് അതിഥി തൊഴിലാളികൾക്ക് സൗജന്യ യാത്ര ഒരുക്കാൻ തയ്യാറാകാത്തത് എന്നായിരുന്നു കോൺഗ്രസ് ഉയർത്തിയ ചോദ്യം.
അതേസമയം വിമർശനം ശക്തമായതോടെ തൊഴിലാളികളില്‍ നിന്ന് പണം ഈടാക്കില്ലെന്നാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. യാത്രാചെലവിന്റെ 85 ശതമാനം റെയില്‍വെയും 15 ശതമാനം സംസ്ഥാനങ്ങളുമാണ് വഹിക്കുകയെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications