പിണറായിയെ തുടർച്ചയായി അവഗണിച്ച് പ്രധാനമന്ത്രി.. അനുമതിക്കായി കാത്ത് കെട്ടിക്കിടന്നിട്ടും കനിഞ്ഞില്ല!
ദില്ലി: ഉത്തരേന്ത്യയില്‍ എല്ലായ്‌പ്പോഴും പടയോട്ടം നടത്തുമ്പോഴും കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കാന്‍ സാധിക്കാത്തതിന്റെ ക്ഷീണം സംഘപരിവാറിനുണ്ട്. പ്രത്യേകിച്ച് കേരളത്തോട് അക്കാര്യത്തില്‍ കലിപ്പ് കുറച്ച് കൂടുതലുമാണ്. കേന്ദ്രത്തില്‍ ഭരണമുള്ളത് കൊണ്ട് കേരളത്തോട് 'കാണിച്ച് തരാം' എന്ന് വെല്ലുവിളിക്കുന്ന സംഘികളെ സോഷ്യല്‍ മീഡിയയില്‍ കാണാം.
എന്നാല്‍ കേന്ദ്രമെന്നതും സംസ്ഥാനമെന്നതും ഭരിക്കുന്ന പാര്‍ട്ടികള്‍ക്കപ്പുറത്തേക്ക് ബന്ധം കാത്ത് സൂക്ഷിക്കേണ്ടവയാണ്. പക്ഷേ കേരളത്തിന് ആ പരിഗണന ബിജെപി സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്. സുപ്രധാന വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ പോലും കേരളത്തെ അനുവദിക്കുന്നില്ല എന്ന സ്ഥിതിയാണ്.

സംസ്ഥാനത്തോട് വിരോധമോ
കേരളത്തില്‍ പല തന്ത്രങ്ങള്‍ പരീക്ഷിച്ചിട്ടും ഇതുവരെ ബിജെപിക്ക് സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളത് ഒരേയൊരു നിയമസഭാ സീറ്റ് മാത്രമാണ്. കേരളത്തില്‍ അധികാരം പിടിക്കാതെ ബിജെപിയുടെ സുവര്‍ണ കാലം വന്നുവെന്ന് പറയാന്‍ സാധിക്കില്ലെന്ന് അമിത് ഷാ പറഞ്ഞതില്‍ നിന്നും തന്നെ മനസ്സിലാക്കാം കേരളമെന്നത് സംഘപരിവാര്‍ ലിസ്റ്റില്‍ ഒന്നാമതാണ് എന്ന്. എന്നാല്‍ രാഷ്ട്രീയമായ ആ വിരോധം കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുകയാണോ എ്ന്ന് തോന്നിക്കും വിധത്തിലാണ് കാര്യങ്ങള്‍.

കാണാൻ അനുമതിയില്ല
പലതവണ ശ്രമിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കാണാന്‍ കൂട്ടാക്കുന്നില്ല എന്ന ആരോപണം ഉയര്‍ത്തി രംഗത്ത് വന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി അടങ്ങുന്ന സംഘത്തെ കാണാന്‍ മോദി കൂട്ടാക്കാതിരിക്കുന്നത്. കേരളത്തിനുള്ള റേഷന്‍ വിഹിതം വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടിയത്.

കാത്ത് നിന്നിട്ടും കനിഞ്ഞില്ല
എന്നാല്‍ അനുമതി നിഷേധിക്കപ്പെട്ടു. നീതി ആയോഗിന്റെ യോഗത്തിനായി പിണറായി ദില്ലിയിലെത്തിയപ്പോഴായിരുന്നു അത്. ഈ ദിവസം അല്ലെങ്കില്‍ പ്രധാനമന്ത്രിക്ക് സൗകര്യമുള്ള ഒരു ദിവസം സമയം അനുവദിക്കാന്‍ കത്ത് നല്‍കിയിട്ടും ഫലമുണ്ടായില്ല. പിന്നീട് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ദില്ലിയില്‍ ചെന്നപ്പോഴും പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി അനുമതി തേടിയിരുന്നു.

ഇത് നാലാം തവണ
എന്നാല്‍ പകരമായി ഭക്ഷ്യ പൊതുവിതരണ മന്ത്രി റാംവിലാസ് പസ്വാനെ കാണാനായിരുന്നു മറുപടി. ഇതാദ്യമായല്ല കേരളം ഇത്തരത്തില്‍ അവഗണിക്കപ്പെടുന്നത്. നേരത്തെ നോട്ട് നിരോധന കാലത്ത് സഹകരണ ബാങ്കുകളുടെ പ്രതിസന്ധി വിഷയത്തിലും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. 2017ല്‍ വരള്‍ച്ചാ സഹായം തേടിയുള്ള കൂടിക്കാഴ്ചയ്ക്കും കേന്ദ്രം അനുമതി നല്‍കുകയുണ്ടായില്ല.

കേന്ദ്ര പിന്തുണ ലഭിക്കുന്നില്ല
ഓഖി ദുരന്തമുണ്ടായതിന് പിന്നാലെ പ്രധാമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിയെ വിളിച്ചതും കേരള മുഖ്യമന്ത്രിയെ വിളിക്കാതിരുന്നതും അന്ന് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ കേരളം വീണ്ടും അവഗണിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും പലവട്ടം ശ്രമിച്ചിട്ടും കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചുവെന്നും പിണറായി വിജയന്‍ ദില്ലിയില്‍ പറഞ്ഞു.

കേരളത്തോടുള്ള നിഷേധം
പ്രധാനമന്ത്രിയെ കാണാന്‍ ചെല്ലുമ്പോള്‍ വകുപ്പ് മന്ത്രിയെ കാണാനാണ് പറയുന്നത്. ഇത്തരം നടപടികള്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. ഇത് കേരളത്തോടുള്ള നിഷേധമാണ് എന്നും പിണറായി പറഞ്ഞു. അതേസമയം നീതി ആയോഗ് വേദിയില്‍ മോദിയുമായി കണ്ണൂര്‍ വിമാനത്താവള വിഷയം മുഖ്യമന്ത്രി ചര്‍ച്ച ചെയ്തിരുന്നു. പിണറായിയെ മോദി തനിക്കൊപ്പം ഇരുന്ന് ഊണ്‍ കഴിക്കാനായി ക്ഷണിക്കുകയുമുണ്ടായി. വിമാനത്താവള വിഷയത്തിൽ ഇടപെടാമെന്ന് മോദി ഉറപ്പ് തന്നതായി മുഖ്യമന്ത്രി പിന്നീട് പറഞ്ഞു.












Click it and Unblock the Notifications