'അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉന്നയിച്ച് ജനശ്രദ്ധ തിരിക്കുന്നു'; മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ വിവാദങ്ങളിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ നിർബാധം കള്ളക്കഥ മെനയുകയാണെന്നും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉന്നയിച്ച് ജനശ്രദ്ധതിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി ഗൾഫ് എഡിഷന്റെ ഉദ്ഘാടനം ഓൺലൈനായി നിർഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
യു ഡി എഫ് - ബി ജെ പി കൂട്ടുകെട്ടിന്റെ മെഗാ ഫോണായി മാധ്യമങ്ങൾ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനവിധി മാനിക്കാനുള്ള സഹിഷ്ണുത കാട്ടുന്നില്ല. പല മാധ്യമങ്ങളും സംഘപരിവാർ ഭീഷണിക്ക് വഴങ്ങി മുട്ടിൽ ഇഴയുന്നു. കേന്ദ്ര സർക്കാർ മാധ്യമങ്ങളെ വിലയ്ക്ക് എടുത്തിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നടക്കുന്നത് കള്ള പ്രചാരവേലയാണെന്ന് നേരത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. ചില മാധ്യമങ്ങൾ അടക്കം കള്ള പ്രചാരണം നടത്തുകയാണ്. വ്യാജപ്രചരാണം ജനം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഴിമതി തീണ്ടാത്ത സർക്കാറാണ് എൽ ഡി എഫിന്റേതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ചരിത്രത്തിലില്ലാത്ത രീതിയിൽ പിണറായിക്കും കുടുംബത്തിനും എതിരെ കള്ളപ്രചാരണം നടത്തുകയാണെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും ഇത്തരത്തിൽ പ്രചാരണം ഉണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.












Click it and Unblock the Notifications