വനിതാ മതിലിന്റെ ഉദ്ദേശത്തിൽ സംശയമുണ്ട്; ഹൈക്കോടതിയിൽ ഹർജിയുമായി പികെ ഫിറോസ്
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളുടെ പ്രചരണാര്‍ഥം സർക്കാർ സംഘടിപ്പിക്കാനിരിക്കുന്ന വനിതാ മതിലിനെതിരെ യൂത്ത് ലീഗ് നേതാവ് ഫിറോസ്. വനിതാ മതിൽ സംഘടിപ്പിക്കുന്നതിന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്നാരോപിച്ച് പികെ ഫിറോസ് ഹൈക്കോടതിയെ സമീപിച്ചു. വനിതാ മതിൽ സംഘടിപ്പിക്കാനുള്ള പണം എവിടെ നിന്നാണ് കണ്ടെത്തുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പി കെ ഫിറോസ് ആവശ്യപ്പെടുന്നു.
വനിതാ മതിലിനെതിരെ മുസ്ലീം ലീഗ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. നിയമസഭാ സമ്മേളനത്തിൽ മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ എം കെ മുനീറും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. അടിയന്തരപ്രമേയ നോട്ടീസ് നൽകിയ എംകെ മുനീറിന്റെ പ്രസംഗത്തിൽ തുക്കത്തിൽ തന്നെ നടത്തിയ വർഗീയ മതിൽ പരാമർശം നിയമസഭയിൽ ബഹളത്തിന് ഇടയാക്കിയിരുന്നു.
വെള്ളാപ്പള്ളി നടേശനും സിപി സുഗതനും ചേർന്ന് ഉണ്ടാക്കുന്നത് വർഗീയ മതിലാണെന്നും ജനങ്ങൾ ആ മതിലിനെ തകർക്കുമെന്നും മുനീർ പറഞ്ഞിരുന്നു. മറ്റു മതത്തിൽ നിന്നുള്ള സ്ത്രീകളെ ഉൾപ്പെടുത്താതെ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളെ മാത്രം ഉൾപ്പെടുത്തുന്ന മതിലിനെ പിന്നെ എന്താണ് വിളിക്കേണ്ടതെന്നും എംകെ മുനീർ നിയമസഭയിൽ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് കോടതിയെ സമീപിച്ചത്.
വേണുഗോപാലന്‍ നായരുടെ മരണം; സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ തുടങ്ങി, അക്രമമുണ്ടായാല്‍ ഉടന്‍ അറസ്റ്റ്