ഗവര്‍ണര്‍ ലിസ്റ്റിന് പുറത്ത്, പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തില്ല; മുഖ്യമന്ത്രിയും പങ്കെടുക്കില്ല
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ കൊച്ചിയില്‍ എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് മടങ്ങി. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ ലിസ്റ്റില്‍ പേരില്ലാത്തതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ മടങ്ങിയത്. പ്രധാനമന്ത്രിക്ക് കൊച്ചിയില്‍ ഔദ്യോഗിക പരിപാടികളില്ലെന്നും അതുകൊണ്ടാണ് കൊച്ചിയില്‍ സ്വീകരിക്കാന്‍ നില്‍ക്കാതെ മടങ്ങുന്നതെന്നാണ് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
കൊച്ചിയില്‍ പ്രധാനമന്ത്രിയെത്തുന്നത് രാഷ്ട്രീയ പരിപാടികള്‍ക്കാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ തിരുവനന്തപുരത്ത് വച്ചാണ്. അവിടെ വച്ച് അദ്ദേഹത്തെ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ എത്തിയ ശേഷമാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന പട്ടികയില്‍ നിന്ന് പുറത്തായത്.

കൊച്ചിയില്‍ എത്തുന്നത് ഔദ്യോഗിക പരിപാടിക്കല്ലാത്തതിനാല്‍ ഗവര്‍ണറെ ഒഴിവാക്കിയെന്നാണ് ഔദ്യോഗിക വിശദീകണം. പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ഗവര്‍ണര്‍ ഇന്നലെ വൈകിട്ട് കൊച്ചിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറെ ഒഴിവാക്കിയ വിവരം പ്രധാനമന്ത്രിയുടെ ഓഫീല്‍ നിന്നും എത്തിയത്.
അതേസമയം, പ്രധാനമന്ത്രിയെ കൊച്ചിയില്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും എത്തില്ല. മുഖ്യമന്ത്രിക്ക് പകാരം സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി പി രാജീവ് മോദിയെ സ്വീകരിക്കും. തിരുവനന്തപുരത്ത് എത്തുമ്പോള്‍ പിണറായി മോദിയെ സ്വീകരിക്കും.എന്നാൽ മുഖ്യമന്ത്രി എന്തുകൊണ്ടാണ് സ്വീകരിക്കാന്‍ വരാത്തതെന്ന് അറിയില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
സാധാരണ ഒരു സംസ്ഥാനത്ത് പ്രധാനമന്ത്രി എത്തുമ്പോള്‍ മുഖ്യമന്ത്രിയാണ് സ്വീകരിക്കേണ്ടത്. എന്നാല്‍ എന്തുകൊണ്ടാണ് അദ്ദേഹം വരാത്തതെന്ന് അറിയില്ല. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഏത് മന്ത്രിയെത്തുന്നുവെന്നത് ഞങ്ങള്‍ക്ക് വിഷയമല്ല. മോദിയുടെ സന്ദര്‍ശനം ജനങ്ങള്‍ ഏറ്റെടുത്തതിനാല്‍ ബാക്കി കാര്യങ്ങള്‍ അപ്രസക്തമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മധ്യപ്രദേശില്‍ നിന്നു കൊച്ചി വില്ലിംഗ്ഡന്‍ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തില്‍ വൈകിട്ട് 5ന് എത്തും. ചൊവ്വാഴ്ച രാവിലെ 9.25ന് കൊച്ചിയില്‍നിന്നു പുറപ്പെട്ട് 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്യും.
ഇതിനിടെ, കൊച്ചിയില്‍ പ്രധാനമന്ത്രി ക്രൈസ്തവ മതമേലദ്ധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തുമെന്നും സുരേന്ദ്രന്‍ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ കേരള സന്ദര്‍ശനം കേരളത്തിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടുമെന്നും കെ സുരേന്ദ്രന്‍ അറിയിച്ചിരുന്നു. ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയും ആഹ്ലാദവും പകരുന്നതാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications