അസമയത്ത് മദ്യലഹരിയില്‍ കണ്ട രണ്ട് പേരുടെ ഫോട്ടോ പൊലീസ് ഡ്രൈവര്‍ പകര്‍ത്തി, ലോറിക്ക് കല്ലെറിഞ്ഞവരെ തിരിച്ചറിയാന്‍ സഹായകമായി
ബന്തിയോട്: ബന്തിയോട് ദേശീയപാതയില്‍ ലോറിക്ക് കല്ലെറിഞ്ഞവരെ തിരിച്ചറിയാന്‍ സഹായകമായത് നൈറ്റ് പട്രോളിംഗിനിടയില്‍ പൊലീസ് ഡ്രൈവര്‍ മണികണ്ഠന്‍ നടത്തിയ അവസരോചിതമായ ഇടപെടല്‍. അര്‍ധരാത്രി ബന്തിയോട് റോഡരികില്‍ കണ്ട രണ്ടുപേരെ പൊലീസ് ഡ്രൈവര്‍ മണികണ്ഠന്‍ ചോദ്യം ചെയ്തിരുന്നു. തേപ്പുപണിക്കാരാണെന്നും വീട്ടിലേക്ക് പോവുകയാണെന്നുമാണ് ഇരുവരും പറഞ്ഞത്.
ഞാൻ മുസ്ലീം.. മതംമാറ്റം ആരും നിർബന്ധിച്ചിട്ടല്ല, ഭർത്താവിനൊപ്പം പോകണം.. ഉറക്കെ വിളിച്ച് പറഞ്ഞ് ഹാദിയ
രണ്ട് പേരുടെയും ഫോട്ടോ മണികണ്ഠന്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പുലര്‍ച്ചെ നാലു മണിയോടെയാണ് ബന്തിയോട്ട് വെച്ച് കല്ലേറുണ്ടായത്. മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നിരുന്നു. വിവരമറിഞ്ഞ് ഉടന്‍ പൊലീസ് സംഘവുമെത്തി. കല്ലെറിഞ്ഞവരെ കണ്ടാല്‍ തിരിച്ചറിയുമോ എന്ന് ചോദിച്ചപ്പോള്‍ അറിയാമെന്നായിരുന്നു ലോറി ഡ്രൈവര്‍ പറഞ്ഞത്. മണികണ്ഠന്‍ തന്റെ ക്യാമറയിലെ ഫോട്ടോ കാട്ടിക്കൊടുത്തു. അതോടെ ഇവര്‍ തന്നെയാണ് കല്ലെറിഞ്ഞതെന്ന് വ്യക്തമായി. കല്ലെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മറിഞ്ഞ ബൈക്ക് റോഡില്‍ വീണ് കിടക്കുന്നുണ്ടായിരുന്നു. കര്‍ണ്ണാടക രജിസ്‌ട്രേഷന്‍ ബൈക്കായിരുന്നതിനാല്‍ നമ്പര്‍ നോക്കി ആര്‍.സി. ഉടമയെ തിരിച്ചറിയാന്‍ സമയം വേണ്ടി വന്നിരുന്നു.
അതിന് മുമ്പെ പ്രതികളെ തിരിച്ചറിയാന്‍ പൊലീസ് ഡ്രൈവര്‍ എടുത്ത ഫോട്ടോ സഹായകമായി. ഫോട്ടോ നാട്ടുകാരെ കാണിച്ചതോടെ അവര്‍ ആളെ തിരിച്ചറിഞ്ഞു. ഫോട്ടോയിലുണ്ടായിരുന്ന രണ്ട് പേരെയാണ് ആദ്യം തിരിച്ചറിഞ്ഞത്. ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ മറ്റു രണ്ടു പേര്‍ കൂടി സംഘത്തിലുണ്ടെന്ന് പൊലീസിന് വ്യക്തമായി. ഇതില്‍ ഒരാളെ പിന്നീട് അറസ്റ്റ് ചെയ്തു. ഒരാളെ കൂടി കിട്ടാനുണ്ടെന്ന് പറഞ്ഞു. ബന്തിയോട് കോളനിയിലെ ധീരജ്(24), മധു (20), കൃഷ്ണന്‍ (19) എന്നിവരാണ് അറസ്റ്റിലായത്. കുമ്പള അഡീഷണല്‍ എസ്.ഐ. പി.വി ശിവദാസനാണ് പ്രതികളെ പിടിച്ചത്.
തേപ്പ്പണിക്കാരായ പ്രതികള്‍ രാത്രിയില്‍ മദ്യപിച്ച് ചുറ്റിക്കറങ്ങാറുണ്ടത്രെ. ഇതിന് മുമ്പും വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞതായി ഇവര്‍ പറഞ്ഞു. മീന്‍ ലോറികള്‍ക്കായിരുന്നു അന്ന് കല്ലെറിഞ്ഞത്. ഇന്നലെ മഹാരാഷ്ട്രയില്‍ നിന്ന് എറണാകുളത്തേക്ക് പാഴ്‌സലുമായി പോവുകയായിരുന്ന ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്.