'അത്രമാത്രം ഭീകര കഥാപാത്രം ആണോ ഞാൻ', പ്രൊട്ടക്ഷൻ തരാൻ പോലീസുകാർക്ക് മടിയെന്ന് ബിന്ദു അമ്മിണി
കോഴിക്കോട്: തനിക്ക് സംരക്ഷണം തരാൻ പോലീസുകാർക്ക് മടിയെന്ന് ആരോപിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല പ്രവേശനം നടത്തിയതിന് ശേഷമാണ് ബിന്ദു അമ്മിണിക്ക് കോടതി സുരക്ഷ അനുവദിച്ചത്. എന്നാൽ തനിക്കൊപ്പമുളള പോലീസുകാർ താൻ ആക്രമിക്കപ്പെട്ടാൽ അത് തടയാൻ ഉള്ള ദൂരത്തല്ല നിൽക്കുന്നതെന്ന് ബിന്ദു അമ്മിണി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് കുറിപ്പ്: ' എനിക്ക് കേരള പോലീസ് നൽകിയിരിക്കുന്ന പ്രൊട്ടക്ഷൻ വളരെ രസകരമാണ്. എന്നെ പോലെ ഒരാൾക്ക് പ്രൊട്ടക്ഷൻ നൽകാൻ മടിക്കുന്നവർക്കൊപ്പം പത്തു ചുവടെങ്കിലും വിട്ടുനടക്കുക. എന്റെ ജീവിതം എന്നത് ഒരു ഓട്ടപ്പാച്ചിലാണ്. അതിനിടയിൽ തങ്ങിനിൽക്കാൻ സമയം കിട്ടാറില്ല. ഷെഡ്യൂൾ ചെയ്ത സമയപ്രകാരവും അല്ലാതെയും ഓടിക്കൊണ്ടേ ഇരിക്കുന്നു. ഈ ഓട്ടത്തിന് വല്ല കാര്യവും ഉണ്ടോ എന്നത് വേറെ കാര്യം.
വീടും കോളേജും പരിസരങ്ങളും ഒപ്പം വരാൻ മടിയോടെ ആണെങ്കിലും ഡ്യൂട്ടി ആയിപ്പോയത് കൊണ്ട് വരേണ്ടി വരുന്നവർ. അതും ഒഴിവാക്കി കിട്ടാൻ കിണഞ്ഞു ശ്രമിക്കുന്നവർ കുറവല്ല. ബിന്ദു അമ്മിണിക്കൊപ്പം ആണ് ഡ്യൂട്ടി എന്നറിഞ്ഞാൽ കരഞ്ഞു വിളിക്കുന്നവരെക്കുറിച്ചറിയുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട്, അത്രമാത്രം ഭീകര കഥാപാത്രം ആണോ ഞാനെന്നു. എന്തായാലും ഒന്നെനിക്കുറപ്പാണ് ഞാൻ ആക്രമിക്കപ്പെട്ടാൽ അത് തടയാൻ ഉള്ള ദൂരത്തല്ല പോലീസ് നിൽക്കുന്നതെന്നത്. അതുകൊണ്ട് തന്നെ ഞാൻ തന്നെ എന്നെ സംരക്ഷിക്കേണ്ടതുണ്ട് എന്ന് പൂർണ ബോധ്യം ഉണ്ട്. ഞാൻ അവരെ ആണോ അതോ അവർ എന്നെ ആണോ നോക്കേണ്ടത് എന്നത് ഒരു ഗൗരവകരമായ ചോദ്യമായവശേഷിക്കുന്നു.
ദളിത്, സ്ത്രീ, അതും കറുത്തത്, സാധാരണക്കാരി, സാധാരണ സൗന്ദര്യ സങ്കൽപ്പങ്ങളിൽ വരാത്തവൾ ഇങ്ങനെ ഒക്കെ ഉളവർക്ക് പോലീസ് സംരക്ഷണം കൊടുത്തത് ശരിയാണോ. നല്ല വീട്, വാഹനം, പരിചാരകർ, പിന്നെ ആവശ്യത്തിന് കാശും അധികാരവും ഇങ്ങനെ ഉള്ളവർക്കു സംരക്ഷണം കൊടുക്കുന്നത് പോലെ ആണോ. സാധാരണക്കാരുടെ ജീവന് വിലകൊടുക്കുന്നത്. വേണേൽ ആക്രമിക്കപ്പെട്ടാൽ അതിനു ശേഷം പോലീസ് സാധാരണ ചെയ്യുന്ന നടപടികൾ കൈക്കൊള്ളാം. NB: ഇങ്ങനെ അല്ലാതെ വളരെ സൗഹാർദ്ദത്തോടെ പ്രൊട്ടക്ഷൻ തരുന്ന അപൂർവ്വം ചിലർ ഇല്ലാതില്ല. അവരെ സ്മരിച്ചു കൊണ്ട് തന്നെ ഈ കുറിപ്പ് എഴുതട്ടെ'.
ലോട്ടോസ്‌മൈലുമായി കൈകോർക്കൂ... അമേരിക്കൻ ലോട്ടറി കളിക്കു, കോടികൾ നേടാം
Recommended Video