സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകള്‍ അടച്ച് പൂട്ടുന്നു: ഉത്തരവിറക്കി ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: നിരോധനത്തിന് പിന്നാലെ സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്റേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഓഫീസുകള്‍ അടച്ച് പൂട്ടാനുള്ള ഉത്തരവ് പുറത്തിറങ്ങി. ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. യു എ പി എ സെക്ഷൻ ഏഴ്, എട്ട് പ്രകാരമാണ് നടപടി. എത്രയും പെട്ടെന്ന് ഇത് സംബന്ധിച്ച നടപടി എടുക്കണമെന്നാണ് ജില്ലാ കലക്ടർമാർ, ജില്ലാ പൊലീസ് മേധാവിമാർ, എസ് പിമാർ എന്നിവർക്കാണ് ഓഫീസുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരമുള്ളത്.
ഉത്തരവ് പുറത്തിറക്കിയതോടെ നിരോധനം പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള നടപടികളിലേക്ക് സംസ്ഥാന പൊലീസും കടക്കുകയാണ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകളുടെ ഓഫീസുകള്‍ക്കെതിരെ നടപടിയുണ്ടാവും.

കഴിഞ്ഞ ദിവസമായിരുന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയേയും അനുബന്ധ സംഘനടകളേയും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ സംഘടനയെ പിരിച്ചു വിടുന്നതായി പ്രഖ്യാപിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുല്‍ സത്താറും രംഗത്ത് എത്തി. രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാര്‍ എന്ന നിലയില്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
'കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമൂഹത്തിലെ നിരാലംബരും അധഃസ്ഥിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ സാമൂഹികസാമ്പത്തികസാംസ്‌കാരിക ശാക്തീകരണത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ പരിശ്രമിക്കുന്ന ഒരു സംഘടനയാണ് പോപുലര്‍ ഫ്രണ്ട്. എല്ലാ ഇന്ത്യന്‍ പൗരന്മാരും തുല്യ സ്വാതന്ത്ര്യവും നീതിയും സുരക്ഷിതത്വവും ആസ്വദിക്കുന്ന സമത്വ സമൂഹത്തിന് വേണ്ടിയാണിതെന്നായിരുന്നു സംഘടന പിരിച്ചുവിടുന്നുവെന്ന് വ്യക്തമാക്കി പുറത്തിറക്കിയ പ്രസ്താവനയില്‍ സത്താർ വ്യക്തമാക്കിയത്.
പക്ഷേ, മഹത്തായ നമ്മുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാര്‍ എന്ന നിലയില്‍, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുന്‍ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുകയും ചെയ്യുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും സത്താർ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.












Click it and Unblock the Notifications