'ഒന്നുകില്‍ മാപ്പ്, അല്ലെങ്കില്‍ രണ്ട് കോടി'; ശോഭ സുരേന്ദ്രനും ദല്ലാളിനും ഇപിയുടെ വക്കീല്‍ നോട്ടീസ്
തിരുവനന്തപുരം: ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തില്‍ നിയമനടപടിയുമായി എല്‍ ഡി എഫ് കണ്‍വീനറും സി പി എം നേതാവുമായ ഇ പി ജയരാജന്‍. ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, വിവാദ ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ വക്കീല്‍ നോട്ടിസ് അയച്ചിരിക്കുകയാണ് ഇ പി ജയരാജന്‍.
തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കണം എന്നും അല്ലാത്തപക്ഷം സിവില്‍ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും ആണ് വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വക്കീല്‍ നോട്ടീസില്‍ ഇ പി ജയരാജന്‍ ആവശ്യപ്പെടുന്നു. അഡ്വ. എം രാജഗോപാലന്‍ നായര്‍ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് ആരോപിച്ചത് എന്നും ഇതിലൂടെ തന്നെ മാത്രമല്ല പാര്‍ട്ടിയെയും നേതാക്കളെയും അധിക്ഷേപിച്ചിരിക്കുകയാണ് എന്നും ഇ പി ജയരാജന്‍ പറഞ്ഞു. ബി ജെ പിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം കണ്ടു എന്ന ശോഭ സുരേന്ദ്രന്റെ വാദം പച്ചക്കള്ളമാണ് എന്നും അദ്ദേഹം പറഞ്ഞു. തനിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 60 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്.
തന്റെ പാര്‍ട്ടി കൂറും പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയും ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല എന്നും മുന്‍പും ഇത്തരം ഗൂഢനീക്കങ്ങള്‍ നടന്നിട്ടുണ്ട് എന്നും വക്കീല്‍ നോട്ടിസില്‍ ജയരാജന്‍ പറയുന്നു. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്നും ഉപതിരഞ്ഞെടുപ്പ് സമയത്തടക്കം ഇത്തരം ഗൂഢനീക്കങ്ങള്‍ നടന്നിട്ടുണ്ട് എന്നും ഇ പി പറയുന്നു.
ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവം ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്ട്രീയ ഉദ്ദേശ്യവും വ്യക്തമാണെന്നും വക്കീല്‍ നോട്ടീസില്‍ ഇ പി പറയുന്നു. നേരത്തെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഇ പി ജയരാജന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശം നല്‍കി എന്ന് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ദല്ലാള്‍ നന്ദകുമാറിനെ പോലുള്ളവരുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുക തന്നെ വേണമെന്നും അത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നും ഗോവിന്ദന്‍ വ്യക്തമാക്കി. വോട്ടെടുപ്പ് ദിവസത്തെ ജയരാജന്റെ തുറന്നു പറച്ചില്‍ പാര്‍ട്ടിയെ ബാധിക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജയരാജന്‍ ബി ജെ പിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തി എന്നായിരുന്നു ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍. ജയരാജന്റെ ബി ജെ പി പ്രവേശനം 90 ശതമാനം പൂര്‍ത്തിയായിരുന്നതാണ് എന്നും അവര്‍ അവകാശപ്പെട്ടിരുന്നു. ദല്ലാള്‍ നന്ദകുമാറിനൊപ്പമാണ് ജയരാജനുമായി കൂടിക്കാഴ്ച നടത്തിയത് എന്നായിരുന്നു ശോഭ പറഞ്ഞത്. ഇത് വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരി കൊളുത്തിയത്.
ഇ പി ജയരാജന്റെ ബി ജെ പി പ്രവേശനം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയെങ്കിലും കൂട്ടുകെട്ട് തിരഞ്ഞെടുക്കുന്നതില്‍ ഇ പി ജയരാജന്‍ ജാഗ്രത കാണിക്കണം എന്ന് പറഞ്ഞിരുന്നു. സി പി എമ്മിനുള്ളിലും സംഭവം വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ ഇ പി ജയരാജന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അതേസമയം ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ താനുമായി ചര്‍ച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ കള്ളമാണെന്ന് നന്ദകുമാര്‍ പറഞ്ഞിരുന്നു.
'തൃശൂര്‍ ജയിക്കണമെന്നത് മാത്രമായിരുന്നു പ്രകാശ് ജാവ്‌ദേക്കറുടെ ആവശ്യം. അതിനായി എന്ത് ഡീലിനും തയ്യാറായാണ് അദ്ദേഹം ഇപി ജയരാജനുമായി കൂടിക്കാഴ്ചയ്ക്ക് വന്നത്. ജയരാജനെ ബിജെപിയില്‍ ചേര്‍ക്കാന്‍ നീക്കം നടത്തിയിട്ടില്ല. ശോഭ സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ നടപടി എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും,' എന്നായിരുന്നു നന്ദകുമാര്‍ പറഞ്ഞത്.












Click it and Unblock the Notifications