നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കേണ്ട തത്വം നിയമ പരിശോധന മാത്രമല്ല;സിൽവർ ലൈൻ വിധിയിൽ മുല്ലപ്പള്ളി
തിരുവനന്തപുരം; സിൽവർ ലൈൻ സാമൂഹ്യാഘാതസർവേ തടഞ്ഞ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടിയിൽ പ്രതികരിച്ച് മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കേണ്ട പ്രധാന തത്വം ഇഴ കീറി നിയമ പരിശോധന നടത്തുക മാത്രമല്ലായെന്നും മനുഷ്യമുഖമുള്ള വിധി പ്രഖ്യാപനങ്ങളാണ് ജുഡിഷ്യറിയിൽ നിന്ന് ഒരു പുരോഗമന സമൂഹം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണ സംവിധാനം , പകലിനെ പോലും ഇരുട്ടാണെന്ന് സ്ഥാപിക്കാൻ കഴിയുന്ന അഭിഭാഷകന്മാർക്ക് കോടികൾ എറിഞ്ഞു കൊടുത്ത് നടത്തുന്ന വാദങ്ങളെക്കാൾ സത്യം മുറുകെ പിടിച്ചു വാദിക്കുന്ന ജൂനിയർ അഭിഭാഷകന്‍റെ വാദമാകണം സ്വീകാര്യമാകേണ്ടത്. ഈയൊരു പശ്ചാത്തലത്തിലായിരിക്കണം ഭാവിയിൽ സിൽവർ ലൈനിനെക്കുറിച്ചു ചിന്തിക്കേണ്ടതെന്ന് നീതി ബോധവും സത്യ നിഷ്ഠയും ഉള്ളവർ ആഗ്രഹിച്ചു പോകുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

സിൽവർ ലൈനും
സാമൂഹ്യസർവേയും
ബഹു: കേരള ഹൈ ക്കോടതി സിൽവർ ലൈൻ സംബന്ധമായി ഏതാനും ഹരജികൾ പരിശോധിച്ച് , സാമൂഹിക സർവെ നടത്താമെന്ന് താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ പദ്ധതിയാണ് സിൽവർ ലൈൻ പദ്ധതി . അതുകൊണ്ടു തന്നെ സാമൂഹിക സർവേയൊടൊപ്പം തന്നെ പാരിസ്ഥിതിക- സാമ്പത്തിക ആഘാതത്തെക്കുറിച്ച് പഠനങ്ങൾ അതീവ ഗൗരവമായി നടത്തേണ്ടതാണ്. പക്ഷെ ഇതുവരെ അതുണ്ടായില്ല!
കേരളത്തിന് അകത്തും പുറത്തുമുള്ള പ്രഗത്ഭ ശാസ്ത്രജ്ഞന്മാർ, പരിസ്ഥിതി വിദഗ്ധർ, സാമൂഹ്യ ചിന്തകന്മാർ, സാംസ്കാരിക നായകന്മാർ, സാമൂഹ്യ നീരീക്ഷകർ , ടെക്നോക്രാറ്റുകൾ, എഴുത്തുകാർ, കവികൾ ഇവരെല്ലാം സിൽവർ ലൈൻ കേരളത്തിന്‍റെ നിലനില്പിനെ തീർത്തും ബാധിക്കുമെന്ന് ശക്തമായി അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞു. സാമൂഹ്യ പ്രതിബദ്ധതക്കപ്പുറം വിഭാഗീയമോ സങ്കുചിതമോ
ആയ ചിന്തകളല്ല അവരെ സ്വാധീനിച്ചത്. തെളിഞ്ഞ ചിന്താ ശക്തിയും ദീർഘ വീക്ഷണവും ഉളളവരാണ് അവരെല്ലാം. സമൂഹത്തിന്‍റെ എല്ലാ വിതാനങ്ങളിലും വിരാജിക്കുന്നവർക്കും ഈ കാഴ്ചപ്പാടാണ് വേണ്ടത്.
ജൂഡിഷ്യറിയോട് അതിരറ്റ ആദരവുള്ള ഒരു പൗരനെന്ന നിലയിൽ , നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കേണ്ട പ്രധാന തത്വം ഇഴ കീറി നിയമ പരിശോധന നടത്തുക മാത്രമല്ലായെന്ന് ഞാൻ വിശ്വസിക്കുന്നു. മനുഷ്യമുഖമുള്ള വിധി പ്രഖ്യാപനങ്ങളാണ് ജുഡിഷ്യറിയിൽ നിന്ന് ഒരു പുരോഗമന സമൂഹം പ്രതീക്ഷിക്കുന്നത്. അങ്ങിനെയുള്ള നീതിന്യായ സംവിധാനമാണ് അനിവാര്യം. പൂർവ കാല വിധികൾ, കീഴ് വഴക്കങ്ങൾ ഇവയെ മാത്രം ആശ്രയിച്ച് വിധി കൽപന നടത്തുക മാത്രമല്ല ജുഡീഷ്യറി ചെയ്യേണ്ടത്. പൊതു താൽപര്യവും സാമൂഹ്യ നന്മയും തന്നെയാണ് ന്യായാധിപന്മാരെ സ്വാധീനിക്കേണ്ടത്. സർക്കാറിന്‍റെ വികസന പദ്ധതികളിൽ ഇടപെടില്ലെന്ന പൊതു സമീപനം ഈയിടെയായി പലയിടത്തും
ജുഡീഷ്യറി സ്വീകരിച്ചത് കാണാം.
സത്യത്തിന്‍റെയും മന:സാക്ഷിയുടെയും പ്രേരണയല്ലാതെ മറ്റൊന്നും നീതി പീഠങ്ങളെ സ്വാധീനിച്ചു കൂട. ജുഡീഷ്യറിയോട് ബഹുമാനമുണ്ടാകുമ്പോഴും കോടതികളുടെ തീരുമാനങ്ങളെ സത്യസന്ധമായി വിശകലനം ചെയ്യാനും പരിശോധിക്കാനുമുള്ള സ്വാതന്ത്ര്യം ഇവിടെയില്ലേ? പ്രതീക്ഷ നഷ്ടപ്പെടുന്ന ജനലക്ഷങ്ങളുടെ ധർമ്മ സങ്കടങ്ങൾ കേൾക്കാനും പരിഹാരം കല്പിക്കാനുമുള്ള ഉത്തരവാദിത്വം കോടതികൾക്കില്ലേ ? ഗാന്ധിജി നമ്മെ ഓർമ്മിപ്പിച്ചതും ഈ മൂക ജനകോടികളെക്കുറിച്ചാണ്. ഭരണ സംവിധാനം , പകലിനെ പോലും ഇരുട്ടാണെന്ന് സ്ഥാപിക്കാൻ കഴിയുന്ന അഭിഭാഷകന്മാർക്ക് കോടികൾ എറിഞ്ഞു കൊടുത്ത് നടത്തുന്ന വാദങ്ങളെക്കാൾ സത്യം മുറുകെ പിടിച്ചു വാദിക്കുന്ന ജൂനിയർ അഭിഭാഷകന്‍റെ വാദമാകണം സ്വീകാര്യമാകേണ്ടത്. ഈയൊരു പശ്ചാത്തലത്തിലായിരിക്കണം ഭാവിയിൽ സിൽവർ ലൈനിനെക്കുറിച്ചു ചിന്തിക്കേണ്ടതെന്ന് നീതി ബോധവും സത്യ നിഷ്ഠയും ഉള്ളവർ
ആഗ്രഹിച്ചു പോകുന്നു.
ശാസ്ത്രാവ ബോധത്തോടെ, ഗഹനമായി സിൽവർ ലൈനിനെക്കുറിച്ച് പഠിക്കാനും ന്യായാസനങ്ങൾ തയാറാകണം. സാമൂഹ്യ ആഘാത പഠനത്തിന്‍റെ പേരിൽ നടത്തുന്ന സർവെ യായാലും സർവേ ചെയ്യപ്പെടുന്ന ഭൂമി ക്രയവിക്രയം നടത്താനുള്ള അവകാശം ഉടമക്ക് നഷ്ടമാകില്ലെ? 35 വർഷം ആറു വരി പാതയുമായി ബന്ധപ്പെട്ട് സ്വന്തം മണ്ണിന്‍റെ ആധാരം പണയപ്പെടുത്തി അടിയന്തിര ആവശ്യത്തിന് പോലും കടം വാങ്ങാൻ കഴിയാതെ പോയ പതിനായിരങ്ങൾ ഇവിടെയുണ്ട്. പാവങ്ങൾ ... അതേ ഗതികേടിലേക്ക് ലക്ഷങ്ങളെ വീണ്ടും വലിച്ചു കൊണ്ടു പോകണമോ?
കേരളത്തിനെ തീർത്തും നശിപ്പിക്കുന്ന ഈ പദ്ധതി ഈ കൊച്ചു സംസ്ഥാനത്തിന്റെ വിനാശമാണ്. പാരിസ്ഥിതികമായും സാമൂഹികമായും സാമ്പത്തികമായും സിൽവർ ലൈൻ കേരളത്തെ പാടേ തകർക്കും.2 ലക്ഷം കോടിയുടെ പദ്ധതി. അതിൽ നിന്ന് ലഭിക്കുന്ന കിക്ക് ബാക്ക്. അതു പലർക്കും വേണ്ടി വീതിക്കപ്പെടും. വലിയ പങ്ക് രാഷ്ട്രീയക്കാർക്ക് തന്നെ. അഴിമതിക്കാരായരാഷ്ട്രീയക്കാരുടെ വഴിവിട്ട ബന്ധങ്ങളും ഇടപാടുകളും. ഏതു നികൃഷ്ട ജോലിക്കും കൂട്ടുനിൽക്കുന്ന ഒരു പറ്റം ഉദ്യോഗസ്ഥരും . ഈ ദൂഷിത വലയം തകർക്കാൻ ജുഡീഷ്യറിക്ക് കഴിഞ്ഞില്ലങ്കിൽ, നീതി ന്യായ വ്യവസ്ഥയിൽ പ്രതീക്ഷയർപ്പിക്കുന്ന ബഹു ഭൂരിപക്ഷം വരുന്ന ജനങ്ങൾ എന്തു ചെയ്യും?












Click it and Unblock the Notifications