രാഹുലിന്‍റെ 'അന്നത്തെക്കാലം' വയനാട്ടുകാരോട് തുറന്ന് പറഞ്ഞ് പ്രിയങ്ക; രാഹുലിന് ഇഷ്ടമാവില്ല, വീഡിയോ
Recommended Video
മാനന്തവാടി: രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയ പ്രിയങ്കയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. പ്രിയങ്കാ ഗാന്ധിയുടെ വാക്കുകൾ കേൾക്കാൻ പ്രചാരണ യോഗത്തിൽ ആയിരങ്ങളാണ് എത്തിയത്. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനായി രാഹുലിനൊപ്പം പ്രിയങ്കയും എത്തിയിരുന്നു. ഞാൻ കണ്ടതിൽവെച്ചേറ്റവും ധീരനായ മനുഷ്യനാണ് എന്റെ സഹോദരൻ, അദ്ദേഹം നിങ്ങളെ ഒരിക്കലും കൈവിടില്ലെന്നായിരുന്നു മടക്കയാത്രയിൽ പ്രിയങ്കയുടെ ട്വീറ്റ്.
നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിക്കുന്ന പ്രസംഗത്തിനിടയിലും സഹോദരനെ കുറിച്ച് വയനാടുകാരോട് മനസുതുറക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി. രാഹുൽ ഗാന്ധിയുടെ കഴിവുകളും മികവുകളും എണ്ണിപ്പറഞ്ഞായിരുന്നു പ്രിയങ്കയുടെ പ്രസംഗം.

എന്റെ സഹോദരന് വേണ്ടി
രാഹുൽ ഗാന്ധിയോടുള്ള സ്നേഹവും കരുതലും വ്യക്തമാക്കുന്നതായിരുന്നു പ്രിയങ്കാ ഗാന്ധി മാനന്തവാടിയിൽ നടത്തിയ പ്രസംഗം. ജനിച്ച നാൾ മുതൽ എന്നോടൊപ്പമുള്ള, എനിക്ക് അറിയാവുന്ന ഒരാൾക്ക് വേണ്ടിയാണ് വോട്ട് ചോദിക്കുന്നതെന്ന മുഖവരയോടെയാണ് പ്രിയങ്ക രാഹുലിനെ കുറിച്ച് പറഞ്ഞു തുടങ്ങിയത്.

പത്ത് വർഷങ്ങളായി
കഴിഞ്ഞ 10 വർഷങ്ങളായി അദ്ദേഹത്തിന് നേരെ നടന്നിട്ടുള്ള കടുത്ത വ്യക്തിപരമായ ആക്രമണങ്ങളെ അതിജീവിച്ചാണ് നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത്. രാഹുൽ ഗാന്ധി ആരാണെന്നും എന്താണെന്നും അറിയാതെയാണ് അദ്ദേഹത്തിന് നേരെയുള്ള ആക്രമണങ്ങൾ. രാഹുൽ എന്തല്ലയോ, അതാണ് കഴിഞ്ഞ 10 വർഷമായി എതിരാളികൾ അദ്ദേഹത്തെക്കുറിച്ച് ചിത്രീകരിക്കുന്നത്. അതേ കാരണം കൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ട സഹോദരനെ കുറിച്ച് കുറച്ച് കാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നതെന്ന് പ്രിയങ്ക വ്യക്തമാക്കി.

പ്രിയപ്പെട്ടയാൾ
രാഹുൽ എന്റെ പ്രിയപ്പെട്ട സഹോദരനാണ്. എന്നേക്കാൾ രണ്ട് വയസ് മൂത്തതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലും വേദനകളിലും എന്നോടൊപ്പം ഉണ്ടായിരുന്നയാളാണ്. കുട്ടിക്കാലും മുതൽ ഞങ്ങൾ അനുഭവിച്ചതെല്ലാം തീവ്രമായ അനുഭവങ്ങളാണ് പ്രിയങ്ക പറഞ്ഞു.

ഇന്ദിരാ ഗാന്ധിയെ കുറിച്ച്
ഞങ്ങൾക്കിരുവർക്കും അമ്മയെ പോലെ തന്നെയായിരുന്നു ഇന്ദിരാ ഗാന്ധിയും. ഞങ്ങളുടെ സ്വന്തം വീട്ടിൽവെച്ച് ഇന്ദിരാ ഗാന്ധി മൃഗീയമായി കൊലചെയ്യപ്പെട്ടപ്പോൾ രാഹുലിന് 14 വയസായിരുന്നു പ്രായം. നാലുപേരുള്ള ഞങ്ങളുടെ ചെറു കുടുംബത്തിന് ആ വേദനകളെയെല്ലാം അതിജീവിക്കാൻ ശക്തി തന്നത് ഞങ്ങൾക്ക് പരസ്പരം ഉണ്ടായിരുന്ന സ്നേഹമായിരുന്നുവെന്ന് പ്രിയങ്ക ഓർത്തെടുത്തു.

7 വർഷങ്ങൾക്ക് ശേഷം
7 വർഷങ്ങൾക്ക് ശേഷം രാഹുലിന്റെ 21ാം വയസിലാണ് ഞങ്ങളുടെ പിതാവ് രാജീവ് ഗാന്ധി കൊലചെയ്യപ്പെടുന്നത്. ആ സമയത്ത് ഹാർവേഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുകയായിരുന്നു രാഹുൽ. പിതാവിന്റെ മരണം ഞങ്ങൾ ഇരുവരെയും തളർത്തി. ആ അവസ്ഥയിലും രാഹുൽ എന്നോട് പറഞ്ഞു എന്റെ ഹൃദയത്തിൽ അൽപ്പം പോലും പകയോ വിദ്വേഷമോ തോന്നുന്നില്ല.

പിതാവിന്റെ സ്വപ്നത്തിനായി
പിതാവ് ബാക്കിയാക്കിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീട് രാഹുൽ ഗാന്ധി. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ആരുമറിയാതെ രാഹുൽ കാനഡയിൽ ജോലി ചെയ്തിരുന്ന കാര്യവും പ്രിയങ്ക വയനാടുകാരോട് പങ്കുവെച്ചു. പിന്നീട് 2004ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തി അമേഠിയിൽ നിന്നും തിരഞ്ഞെടുപ്പിൽ മത്സരിച്ചു.

സമത്വത്തിനായി
സമത്വത്തിലും തുല്യതയിലും വിശ്വസിക്കുന്നയാളാണ് രാഹുൽ ഗാന്ധി. രാജ്യത്ത് അസമത്വവും അടിച്ചമർത്തലുകളും നടക്കുന്ന സാഹചര്യത്തിൽ ഒരിക്കലും അദ്ദേഹത്തിന് മിണ്ടാതിരിക്കാനാവില്ല. സ്വന്തം പാർട്ടി അധികാരത്തിലിരുന്നപ്പോൾ കർഷക പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ ഇരുന്ന ആളാണ് രാഹുലെന്ന് പ്രിയങ്ക പറയുന്നു.

മികവ്
വേദങ്ങളും ഉപനിഷത്തുകളുമെല്ലാം അദ്ദേഹത്തിനറിയാം. ഹിന്ദുത്വത്തിന്റെ കാവലാളുകൾ എന്നവകാശപ്പെടുന്നവർക്ക് രാഹുലിന്റെയത്ര ആഴത്തിൽ അറിവുണ്ടാകില്ലെന്ന് പ്രിയങ്ക അവകാശപ്പെട്ടു. അദ്ദേഹം നന്നായി ഫുട്ബോൾ കളിക്കും, വിമാനം പറത്താൻ അറിയാം, കരാട്ടെ ബ്ലാക്ക് ബെൽറ്റാണ്, സീ ഡൈവിംഗ് ചെയ്യും. ലോക മുഴുവൻ യാത്ര ചെയ്ത് ആളുകളെയും സംസ്കാരത്തെയും പഠിക്കാൻ ശ്രമിക്കുന്നയാളാണ്.

രാഹുൽ അറിഞ്ഞാൽ
വ്യക്തിപരമായ മികവുകൾ മറ്റൊരാൾ പറയുന്നത് രാഹുലിന് ഇഷ്ടമല്ല. ഞാൻ ഇവിടെ വന്ന് ഇങ്ങനെയൊക്കെ പറഞ്ഞുവെന്ന് രാഹുൽ അറിഞ്ഞാൽ അദ്ദേഹത്തിന് അത് ഇഷ്ടപ്പെടില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. രാഹുലിന്റെ കൈകളിൽ എന്നെപോലെ നിങ്ങളും സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പുണ്ട്, എന്റെ സഹോദരനെ നിങ്ങളുടെ കൈയ്യിൽ ഞാൻ ഏൽപ്പിക്കുകയാണെന്ന് പറഞ്ഞാണ് പ്രിയങ്കാ ഗാന്ധി പ്രസംഗം അവസാനിപ്പിച്ചത്.
വീഡിയോ
പ്രിയങ്കാ ഗാന്ധി മാനന്തവാടിയിൽ നടത്തിയ പ്രസംഗം
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications