'ഇതിന് മുൻപ് നടന്ന കാര്യം സിനിമയിലെ എല്ലാവർക്കും അറിയാം', ധൈര്യമില്ല തുറന്ന് പറയാനെന്ന് സജി നന്ത്യാട്ട്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളെ പിന്തുണച്ച് നിർമ്മാതാവും ദിലീപ് അനുകൂലിയുമായ സജി നന്ത്യാട്ട്. പൾസർ സുനിയുമൊത്തുളള ദിലീപിന്റെ ചിത്രം മോർഫിംഗ് ആണെന്നും ജയിലിൽ വെച്ച് ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്നും താൻ നേരത്തെ പറഞ്ഞിട്ടുളളതാണെന്ന് സജി നന്ത്യാട്ട് പറഞ്ഞു.
സിനിമയില്‍ ലൈവിലുളള ആരും ദിലീപിനെതിരെ വരാത്തതിന് കാരണം എന്താണ് എന്നും ചാനൽ ചർച്ചയിൽ സജി നന്ത്യാട്ട് വെളിപ്പെടുത്തി.
സജി നന്ത്യാട്ടിന്റെ വാക്കുകള്‍: 'പള്‍സര്‍ സുനിയുമൊത്തുളള ദിലീപിന്റെ ഫോട്ടോ മോര്‍ഫിംഗ് ആണെന്ന് ആദ്യം പറഞ്ഞത് താനാണ്. അമേരിക്കയില്‍ നിന്നുളള ഒരു എഞ്ചിനീയര്‍ തന്നെ വിളിച്ച് പറഞ്ഞു, ഇങ്ങനെ ഒരു ഫോട്ടോ 150 മീറ്റര്‍ അകലത്ത് നിന്ന് എടുക്കാന്‍ പറ്റില്ലെന്ന്. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റിലെ ദിലീപിനേയും പള്‍സര്‍ സുനിയേയും ബന്ധിപ്പിക്കാന്‍ ഇവര്‍ കൊടുത്ത ഫോട്ടോ അത് മോര്‍ഫിംഗ് ആണെന്ന് താന്‍ ചാനലില്‍ പറഞ്ഞിട്ടുണ്ട്'.
'ജയിലില്‍ വെച്ച് ഗൂഢാലോചന നടത്തിയാണ് ദിലീപിനെ പ്രതിയാക്കിയത് എന്നും താന്‍ പറഞ്ഞിട്ടുണ്ട്. അതെല്ലാം സത്യമാണ്. അന്ന് എല്ലാവരും തനിക്കെതിരെ തിരിഞ്ഞു. ഔദ്യോഗിക ജീവിതത്തില്‍ കടുകുമണിയോളം ചെളി തെറിക്കാത്ത വ്യക്തിയാണ് ശ്രീലേഖ ഐപിഎസ്. പൊതുസമൂഹം അംഗീകരിച്ച ഓഫീസറാണ്. അന്ന് എന്തുകൊണ്ട് ഇതൊന്നും അവര്‍ പറഞ്ഞില്ലെന്നാണ് ചോദിക്കുന്നത്. അന്ന് അവര്‍ക്കൊരു പെരുമാറ്റ ചട്ടമുണ്ട്'.
'തെളിവുകള്‍ ഇല്ലാതെ അവര്‍ ഇതൊക്കെ പറയുമെന്ന് തോന്നുന്നില്ല. പള്‍സര്‍ സുനി നേരത്തെ രണ്ട് നടിമാരെ ഉപദ്രവിച്ച കാര്യം പറഞ്ഞപ്പോള്‍ ശ്രീലേഖ ഐപിഎസിന് സ്വമേധയാ കേസെടുക്കാമായിരുന്നു. എന്നാല്‍ നടിമാര്‍ക്ക് പരാതി ഇല്ലായിരുന്നു. കേസ് എടുത്ത ശേഷം അവര്‍ നിഷേധിച്ചാല്‍ പള്‍സര്‍ സുനിയെ ശ്രീലേഖ കുടുക്കാന്‍ ശ്രമിച്ചു എന്നാകുമായിരുന്നു'.
'സിനിമയില്‍ ലൈവിലുളള ആരും ദിലീപിനെതിരെ വരാത്തതിന് കാരണം എന്താണ്. എല്ലാവര്‍ക്കും അറിയാം ഇതിന് മുന്‍പ് നടന്ന കാര്യം എന്താണെന്ന്. പക്ഷേ ആര്‍ക്കും ധൈര്യമില്ല വന്ന് പറയാന്‍. എന്തിന് പഴി കേള്‍ക്കണം എന്നാണ് എല്ലാവരും പറയുന്നത്. തനിക്കെതിരെ കേസെടുത്തു. എസ് എന്‍ സ്വാമിക്കെതിരെ കേസെടുത്തു. ആദ്യം ദിലീപിനെ അനുകൂലിച്ച് വന്ന അദ്ദേഹം പിന്മാറി. തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയിട്ടും താന്‍ പിന്മാറിയില്ല. കാരണം ദിലീപ് നിരപരാധിയാണ് എന്ന് അറിയാം'.
'ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന കൊടുത്തുവെന്ന് പറഞ്ഞ് നേരത്തെ അവരെ കുറേ വിമര്‍ശിച്ചിരുന്നു. ജയിലില്‍ ചെന്നപ്പോള്‍ ദിലീപ് വേച്ച് വീഴുന്നത് കണ്ട് മരുന്ന് വാങ്ങി കൊടുത്തു, ഒരു ബ്ലാങ്കറ്റ് കൊടുത്തു. ഒരു മനുഷ്യത്വം കാണിച്ചു എന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അന്ന് ദിലീപിന് എതിരെ നില്‍ക്കുന്നവരുടെ പിആര്‍ വര്‍ക്ക് ശ്രീലേഖയ്ക്ക് എതിരായി മാറി'.
'തങ്ങളൊക്കെ ആദ്യം മുതല്‍ക്കേ പറയുന്ന കാര്യങ്ങളാണ്. പോലീസിന് അബദ്ധം പറ്റിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സിനിമയ്ക്ക് അകത്ത് നിന്നും ദിലീപിനെതിരെ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ജയിലില്‍ മൂന്ന് മാസത്തിന് ശേഷമാണ് വെളിപ്പെടുത്തല്‍ വന്നത്. സാധാരണ പോലീസ് കസ്റ്റഡിയില്‍ വെച്ച് പ്രതികള്‍ എല്ലാം തുറന്ന് പറയും. അതില്‍ നിന്ന് വിഭിന്നമായി ജയിലില്‍ ആരോ ചെന്നു, വക്കീല്‍ മാറി, ആളൂര്‍ രംഗത്ത് വന്നു'.
'ഇതിനൊക്കെ പിന്നില്‍ ആരുടെയോ ഗൂഢാലോചന ഉണ്ടെന്ന് തങ്ങളൊക്കെ പറഞ്ഞത് കൃത്യമായി വന്ന് കൊണ്ടിരിക്കുകയാണ്. ബാലചന്ദ്ര കുമാര്‍ വൈകി വന്ന് വെളിപ്പെടുത്തിയതിന് കുഴപ്പമില്ല. ദിലീപിന് എതിരെ പറയുന്നതായതിനാല്‍ നല്ലതാണ്. ശ്രീലേഖ വൈകി വന്ന് പറയുമ്പോള്‍ അത് കുഴപ്പമാണെന്ന് പറയുന്നു. എന്തായാലും ക്രൈംബ്രാഞ്ച് അന്വേഷിച്ച് അതില്‍ വ്യക്തത വരുത്തണം'.
'2017ല്‍ നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദിലീപ് അറസ്റ്റ് ചെയ്യപ്പെടാനുണ്ടായ പ്രധാന കാരണം എന്തായിരുന്നു. ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ സെറ്റില്‍ പള്‍സര്‍ സുനി ചെന്നു, ഒരു ടെറസില്‍ ദിലീപിന്റെ മുഖം ക്ലോസായും പള്‍സര്‍ സുനി ദൂരത്തും നില്‍ക്കുന്ന ചിത്രം വന്നു. പലരും തന്നോട് പറഞ്ഞു അത്തരത്തില്‍ ഒരു ഫോട്ടോ എടുക്കാന്‍ സാധ്യമല്ലെന്ന്. ഇപ്പോഴത് ശ്രീലേഖ ഐപിഎസ് പറയുന്നു', സജി നന്ത്യാട്ട് പറഞ്ഞു.
'ദിലീപ് ഇരയല്ലേ, എന്തുകൊണ്ട് ദിലീപിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചില്ല'? ആർ ശ്രീലേഖയോട് ഭാഗ്യലക്ഷ്മി