നാളെ പൊതുഅവധി;കാസർഗോഡ് മുതൽ തൃശൂർ വരെയുള്ള 7 ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു, സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകം
ഡിസംബർ 11ന് തിരഞ്ഞെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ പൊതുഅവധി പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായിരിക്കും അവധി. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്കും ഈ ദിവസം ശമ്പളത്തോടെ അവധി ലഭിക്കും.
വോട്ടെടുപ്പ് നടക്കുന്ന ജില്ലയിലെ വോട്ടർമാരായ, എന്നാൽ അവധി പ്രഖ്യാപിച്ചിട്ടില്ലാത്ത ജില്ലയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിക്കുമെന്നും കാഷ്വൽ ലീവ്, കമ്യൂട്ടഡ് ലീവ്, അർജിതാവധി എന്നിവ ഒഴികെ സ്പാർക്കിൽ ലഭ്യമായ മറ്റേതെങ്കിലും തരം പ്രത്യേക അവധി (Other Duty/Special Leave) തെരഞ്ഞെടുക്കാമെന്നും സർക്കാർ വ്യക്തമാക്കി. ഇവർ വോട്ടർ പട്ടികയിലെ പേരിന്റെ തെളിവ് ഹാജരാക്കണം. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളം കുറയ്ക്കാതെ പൂർണ അവധി നൽകണമെന്ന് നിർദ്ദേശമുണ്ട്.

വോട്ടെടുപ്പ് സമയം
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമയക്രമം സമ്മതിദായകർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം 6 വരെ പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാനെത്തിയ മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം നൽകും.
വോട്ടെടുപ്പ് അവസാനിപ്പിക്കാൻ നിശ്ചയിച്ച സമയത്തിന് പോളിങ് സ്റ്റേഷനിൽ ക്യൂവിൽ നിൽക്കുന്ന എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ഇവർക്ക് പ്രിസൈഡിങ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നൽകും. ഏറ്റവും അവസാനത്തെ ആൾക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ് നൽകുക. വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിനുള്ള സമയം കഴിഞ്ഞാലും ക്യൂവിലുള്ള സമ്മതിദായകർ എല്ലാവരും വോട്ട് ചെയ്തു കഴിയുന്നതു വരെ വോട്ടെടുപ്പ് തുടരും.
ഒന്നിലധികം വോട്ട് ചെയ്യുന്നതും, ആൾമാറാട്ടം നടത്തുന്നതും ശിക്ഷാർഹം - തിരഞ്ഞെടുപ്പ് കമ്മീഷൻ
ഏതെങ്കിലും കാരണവശാൽ ഒരാളുടെ പേര് ഒന്നിലധികം വോട്ടർപട്ടികകളിലോ, ഒരു വോട്ടർപട്ടികയിൽ തന്നെ ഒന്നിലധികം പ്രാവശ്യമോ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാൻ പാടുള്ളൂ. ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും അയാൾ ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരമാണ്. അവർക്കെതിരെ കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.
അതുപോലെ വോട്ടു ചെയ്യാൻ ഹാജരാകാത്തവരുടെയും മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് ആൾമാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നവർ ക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുന്നതാണ്. അത്തരം കുറ്റക്കാരെ പോലീസിന് കൈമാറുന്നതാണ്. കുറ്റക്കാരൻ ഭാരതീയ ന്യായസംഹിതയിലെ 174 വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവുശിക്ഷയ്ക്കും പിഴശിക്ഷയ്ക്കും അർഹനാണ്.












Click it and Unblock the Notifications