മരിച്ച 2 പേർക്കടക്കം 4 പേർക്ക് നിപ; 9 വയസ്സുകാരനും രോഗം, കേരളത്തില്‍ നിപ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനഫലം വന്നതിന് പിന്നാലെയാണ് വൈറസ് ബാധ വീണ ജോര്‍ജ് സ്ഥിരീകരിച്ചത്. ഇന്നലെ മരിച്ച ഒരാളുടെ സാംപിളും ചികിത്സയിലുള്ള രണ്ട് പേരുടെ സാംപിളുകളുമാണ് പോസിറ്റീവായത്. പോസിറ്റീവായതില്‍ ഒമ്പത് വയസുകാരനും ഉള്‍പ്പെടുന്നു.
നേരത്തെ ആഗസ്റ്റ് 30 ന് മരിച്ച ആള്‍ക്ക് പോസിറ്റീവായിരുന്നു എന്നാണ് നിഗമനമെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി. ഇയാളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. അതേസമയം 168 പേരാണ് മരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളത് എന്നും ആദ്യ കേസില്‍ 158 പേരുണ്ട് എന്നും മന്ത്രി പറഞ്ഞു. ഇവരില്‍ 127 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ് എന്ന് വീണ ജോര്‍ജ് അറിയിച്ചു. രണ്ടാമത്തെ കേസില്‍ സമ്പര്‍ക്കത്തിലുള്ള 10 പേരെയാണ് തിരിച്ചറിഞ്ഞത്.

രോഗ ബാധിതരുടേയും സമ്പര്‍ക്ക പട്ടികയിലുള്ളവരുടേയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. നാളെ കേന്ദ്ര സംഘം കേരളത്തില്‍ എത്തുമെന്നും അതിന് ശേഷം വവ്വാലുകളുടെ ആവാസ കേന്ദ്രത്തില്‍ പരിശോധന നടത്തും എന്നും മന്ത്രി അറിയിച്ചു. ആകെ മൂന്ന് വിദഗ്ധ സംഘങ്ങള്‍ ആണ് നാളെ എത്തുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലും ഈ സാംപിളുകള്‍ പോസിറ്റാവായിരുന്നു എന്ന് മന്ത്രി അറിയിച്ചു.
ഔദ്യോഗിക സ്ഥിരീകരണത്തിന് പൂനെയിലെ ഫലം വേണം എന്നതിനാലാണ് കാത്തിരുന്നത് എന്നും മന്ത്രി വ്യക്തമാക്കി. ഇത്തവണ രണ്ട് ഉറവിടങ്ങള്‍ ഉണ്ട് എന്നാണ് അനുമാനം. ആദ്യം മരിച്ച ആള്‍ വിദേശത്ത് നിന്ന് വന്നയാളാണ്. ഇയാളുടെ ഭാര്യാസഹോദരനും മകനുമാണ് ചികിത്സയിലുള്ളത്. നിലവില്‍ സംസ്ഥാനത്ത് നാല് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മരിച്ച വ്യക്തി 40 വയസുള്ള ആളാണ്. ഇദ്ദേഹവും വിദേശത്തായിരുന്നു.

ഇവര്‍ രണ്ട് പേരും ഒരേ സമയം ഒരു മണിക്കൂറോളം ഒരു ആശുപത്രിയില്‍ ഉണ്ടായിരുന്നു. അവിടെ നിന്നായിരിക്കും രോഗം പകര്‍ന്നത് എന്നാണ് കരുതുന്നത്. പോസിറ്റാവായവര്‍ നിലവില്‍ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയില്‍ ഉള്ളത്. ആദ്യം രോഗം സ്ഥിരീകരിച്ച ആളുടെ സമ്പര്‍ക്ക പട്ടിക എത്രത്തോളം വ്യാപ്തിയുണ്ട് എന്ന് അന്വേഷിക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
കോഴിക്കോട് ജില്ലയില്‍ എല്ലാവരും മാസ്‌ക് ധരിക്കണം. സമീപത്തെ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ലക്ഷണങ്ങള്‍ ഉള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കണം. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും വീണ ജോര്‍ജ് നിര്‍ദേശിച്ചു.












Click it and Unblock the Notifications