രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് വനിത എംപി: വധശ്രമത്തിന് അടക്കം പരാതി നല്‍കി ബിജെപി
ദില്ലി: പാർലമെന്റില്‍ പ്രതിപക്ഷ അംഗങ്ങള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ സംഭവങ്ങളില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കി ബി ജെ പി. ഗുരുതര വകുപ്പുകള്‍ പ്രകാരമാണ് പ്രതിപക്ഷ നേതാവിനെതിരായ പരാതി. രാഹുല്‍ ഗാന്ധി പ്രതിപക്ഷ എംപിമാരെ കയ്യേറ്റം ചെയ്യുകയും വനിത എംപിയെ അപമാനിച്ചുവെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആരോപിച്ചു. അംബേദ്കറെ അപമാനിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികള്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് നാടകീയ രംഗങ്ങളുണ്ടായത്.
'രാഹുല്‍ ഗാന്ധിയുടെ കയ്യേറ്റത്തില്‍ രണ്ട് ബി ജെ പി എംപിമാർക്ക് പരിക്കേറ്റു. അതില്‍ ഒരാളുടെ നില ഗുരുതരമാണ്. രാഹുല്‍ ഗാന്ധിക്കെതിരെ സെക്ഷൻ 109, 115, 117, 121,125, 351 വകുപ്പുകൾ പ്രകാരമാണ് പൊലീസില്‍ പരാതി നല്‍കിയത്. പാർലമെന്റില്‍ ഇന്നുണ്ടായ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹം ബി ജെ പി എംപിമാരെ കയ്യേറ്റം ചെയ്യുകയായിരുന്നു'- അനുരാഗ് താക്കൂർ പറഞ്ഞു.

പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ബി ജെ പി പരാതി നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ചുകൊണ്ട് നാഗാലാന്‍ഡില്‍ നിന്നുള്ള ബി ജെ പി എംപി ഫാംഗ് നോൻ കൊന്യാക് രംഗത്ത് വന്നതും നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കി. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്‍റേതെന്നും ഫാംഗ് നോൻ കൊന്യാകിന്റെ ആരോപണം. വനിതാ എം പി കണ്ണീരോടെ കാര്യങ്ങൾ വിശദീകരിച്ചെന്ന് പറഞ്ഞ രാജ്യസഭ അധ്യക്ഷന്‍ ജഗദീപ് ധൻകർ രാജ്യസഭ എംപിമാർക്ക് നേരെയുള്ള ആക്രമണം പരിശോധിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
രാഹുൽഗാന്ധി ഗുണ്ടയെ പോലെ പെരുമാറിയെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും പറഞ്ഞു. രാഹുൽ പിടിച്ചു തള്ളിയതോടെ നിലത്ത് വീണ തനിക്ക് പരിക്കേറ്റതായി മറ്റൊരു ബി ജെ പി എംപി ചന്ദ്ര സാരംഗിയും ആരോപിച്ചു. ബി ജെ പി ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസും രംഗത്ത് വന്നു. 84 വയസുള്ള മല്ലികാർജുൻ ഖാർഗെയെ രണ്ട് ബി ജെപി എംപിമാർ പിടിച്ച് തള്ളിയെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.
പാർലമെന്റിലേക്ക് കടക്കാന്‍ ശ്രമിച്ച തന്നെ ഒരുകൂട്ടം ബി ജെ പി അംഗങ്ങള്‍ തടയുകയായിരുന്നുവെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നത്. പാർലമെന്റില്‍ പ്രവേശിക്കാനുള്ള തങ്ങളുടെ അവകാശത്തെ ആർക്കും ചോദ്യം ചെയ്യാനാകില്ല. എന്നാല്‍ ബി ജെ പി അംഗങ്ങള്‍ തന്നേയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പിടിച്ചു തള്ളി. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും രാഹുല്‍ പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു. ബി ജെ പി എംപിമാരാണ് രാഹുലിനെ കൈയേറ്റം ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications