രാഹുൽ ഗാന്ധിയെ കണക്കിന് ട്രോളി എം സ്വരാജ്, 'സ്വപ്ന കിലുക്കത്തിലെ രേവതിയും വിഡി സതീശൻ മോഹൻലാലും'
കൊച്ചി: സ്വർണ്ണക്കടത്ത് ആരോപണങ്ങൾ ഏറ്റുപിടിച്ച കേരളത്തിലെ കോൺഗ്രസിനേയും ഇഡി ചോദ്യം ചെയ്ത രാഹുൽ ഗാന്ധിയേയും കണക്കിന് പരിഹസിച്ച് സിപിഎം നേതാവ് എം സ്വരാജ്. ഇഡി ചോദ്യം ചെയ്തപ്പോഴേ പേടിച്ചിരിക്കുന്ന രാഹുൽ ഗാന്ധിയെ കൂടുതൽ പേടിപ്പിക്കാനാണോ എസ്എഫ്ഐക്കാരുടെ സമരമെന്ന് സ്വരാജ് ചോദിച്ചു.
ദുബായ് ഷെയ്ഖിന് മുഖ്യമന്ത്രി കൈക്കൂലി കൊടുത്തെന്ന് പറയുന്ന സ്വപ്ന സുരേഷ് കിലുക്കം സിനിമയിലെ രേവതിയെ പോലെയും വിഡി സതീശൻ മോഹൻലാലിന്റെ അവസ്ഥയിലുമാണ് എന്നും എം സ്വരാജ് പരിഹസിച്ചു.
കേരളത്തിന്റെ സമ്പന്നമായ സമരഭൂതകാലത്തിന് തന്നെ കളങ്കമുണ്ടാക്കുന്ന വിധം ഏറ്റവും അപമാനകരമായ, സമരമെന്ന് പേരിട്ടിരിക്കുന്ന ആഭാസത്തിനാണ് കേരളം ഈ കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചതെന്ന് സ്വരാജ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ കായികമായി ആക്രമിക്കുന്ന ക്രിമിനലുകള്‍ നാടിന്റെ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു. സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും ഇടത് മുന്നണി കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കും.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി, ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഈ നാടിനെ വെല്ലുവിളിക്കുകയാണ്. കോണ്‍ഗ്രസിന് ഇപ്പോള്‍ മരണഭയമാണ്. നോക്കി നില്‍ക്കുന്നതിനിടെ മാഞ്ഞ് പോകുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് രാജ്യത്ത് മാറിപ്പോകുന്നു. ഇന്ത്യയില്‍ ഭൂതക്കണ്ണാടി വെച്ച് നോക്കിയാലേ കോണ്‍ഗ്രസിനെ കാണാനാകൂ. ഈ കഴിഞ്ഞ 5 വര്‍ഷത്തിനിടെ മാത്രം രാജി വെച്ച കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറഞ്ഞാല്‍ നീണ്ട് പോകും പട്ടിക.
അഗ്നിപഥിന് എതിരെ രാജ്യം സമരം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞിരിക്കുന്നത് പദ്ധതി നല്ലതാണെന്നാണ്. മനീഷ് തിവാരി ഇന്ന് വൈകിട്ട് ബിജെപിയില്‍ പോകുമോ അതോ നാളെ പോകുമോ എന്ന് അറിയില്ല. അമ്മയേയും മകനേയും ഇഡി നോട്ടീസ് കൊടുത്ത് ചോദ്യം ചെയ്യുന്നു. മകന്റെ ചോദ്യം ചെയ്യല്‍ ഒരു ഘട്ടം പൂര്‍ത്തിയായി. അമ്മയ്ക്ക് അസുഖമായത് കൊണ്ട് കാത്തിരിക്കുകയാണ്.
മേഘാലയയില്‍ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച് ഒരു മുന്നണിയായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നു. അത് കേരളത്തിലേക്കും വരും. മരണവെപ്രാളം ബാധിച്ച കോണ്‍ഗ്രസ് കേരളത്തില്‍ മേഘാലയ മോഡല്‍ പരീക്ഷിക്കുകയാണ്. അതാണിപ്പോള്‍ കാണുന്നത്. 21 തവണ സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തി പിടിക്കപ്പെട്ട് തുറങ്കിലടക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ ഒരു തട്ടിപ്പുകാരിയുടെ താളത്തിനൊത്ത് ചുവടു വെക്കുന്ന ആളായി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് മാറി.
സോണിയാ ഗാന്ധിയല്ല, കേരളത്തിലെ കോണ്‍ഗ്രസിന്റെ നേതാവ് സ്വപ്‌ന സുരേഷാണ്. അവരെന്ത് പറയുന്നു എന്ന് കേട്ടാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ലുവാങ്ങിയത്. ഒരു തട്ടിപ്പുകാരിയുടെ വാക്ക് കേട്ട് പോലീസിന്റെ തല്ല് കൊള്ളേണ്ടി വന്നവര്‍ എന്ന് യൂത്ത് കോണ്‍ഗ്രസുകാരെ കാലം വിലയിരുത്തും. മാനസിക നില അപകടത്തിലാണ് എന്ന് തോന്നും വിധത്തിലാണ് തട്ടിപ്പുകാരി പെരുമാറുന്നത്. കിലുക്കം സിനിമയിലെ രേവതിയുടെ കഥാപാത്രത്തെ പോലെയാണ്.
ബംഗാളില്‍ വീണ്ടും മമതയുടെ തേരോട്ടം: ഇടതിന്റെ അവസാന തുരുത്തായ സിലിഗുരിയും വീണു
ഹോട്ടലിലെ പ്രശ്‌നം തീര്‍ക്കാന്‍ വരുന്ന മോഹന്‍ലാലിന്റെ റോളിലാണ് പ്രതിപക്ഷ നേതാവ്. ദുബായിലെ ഷെയ്ഖിന് മുഖ്യമന്ത്രി കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവിന് മനസ്സിലായി ഇത് കയ്യില്‍ നിന്ന് പോയി എന്ന്. വട്ടാണല്ലേ എന്ന് സിനിമയില്‍ ചോദിക്കുന്നുണ്ട്. അത് ഇവിടെ ചോദിച്ചില്ല എന്ന ഉളളൂ. കേരളത്തിനേക്കാള്‍ വരുമാനമുണ്ട് ദുബായ് ഷെയ്ക്കിന്. ആരെങ്കിലും സൗദി അറേബ്യയിലേക്ക് ഈന്തപ്പഴം കയറ്റി അയക്കുമോ
ആ ഷെയ്ഖിന് സ്വര്‍ണം കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചുവെന്ന്. ഇതുവരെ അടി വാങ്ങിയത് വെറുതെ ആയെന്ന് കോണ്‍ഗ്രസിന് മനസ്സിലായി. തട്ടിപ്പുകാരിയെ ആര്‍എസ്എസ് മാസശമ്പളത്തിന് വിലക്കെടുത്തു. ആര്‍എസ്എസിന്റെ ഗൂഢാലോചനയുടെ ഭാഗമായി തിരക്കഥയെഴുതി ചുവട് വെയ്പ്പിക്കുന്നു. ആ ഗൂഢാലോചനയ്ക്ക് ഒപ്പം മരണാസന്നമായ കോണ്‍ഗ്രസും ചേരുന്നു. ആ സമരം ചീറ്റിയപ്പോഴാണ് അടുത്ത സമരാഭാസം.
വയനാട്ടിലെ എംപിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ സമരം നടത്തി വാഴ വെച്ചു. വാഴ വെക്കാന്‍ ഏറ്റവും യോജിച്ച സ്ഥലം ആയിരുന്നുവെങ്കിലും എല്ലാവരും ആ സമരത്തെ തള്ളിപ്പറഞ്ഞു. അത് അവിടെ കഴിയേണ്ടതാണ്. വലിയ പ്രതിഷേധം ഉയര്‍ത്താന്‍ ആസൂത്രിതമായ ശ്രമം നടന്നു. ചുവരിലെ ഗാന്ധി ചിത്രമെടുത്ത് താഴെ ഇട്ട് തകര്‍ത്തു. എന്നാല്‍ ദൃശ്യങ്ങള്‍ പിന്നീട് ചാനലില്‍ പുറത്ത് വന്നു. താഴെ ഇടാനെങ്കിലും ഗാന്ധിയുടെ ചിത്രമൊന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ തൊട്ടല്ലോ
ഇഡി നോട്ടീസ് കൊടുത്ത് വിളിച്ച് വരുത്തി രാഹുല്‍ ഗാന്ധിയെ നാല് തവണ ചോദ്യം ചെയ്തിരിക്കുകയാണ്. അത് കഴിഞ്ഞപ്പോള്‍ അമ്മയെ കാണണമെന്നാണ് രാഹുല്‍ പറഞ്ഞത്. ആ പാവം പേടിച്ചിരിക്കുകയാണ്. അപ്പോഴാണോ എസ്എഫ്‌ഐക്കാര്‍ ഓഫീസിലേക്ക് സമയം ചെയ്ത് കൂടുതല്‍ പേടിപ്പിക്കുന്നുണ്ട്. ഒരു മനുഷ്യത്വം വേണ്ടേ എന്ന് സ്വരാജ് പരിഹസിച്ചു.
Recommended Video