ട്വിസ്റ്റ്! രാഹുല്‍ ഗാന്ധി വയനാട്ടിലേക്കില്ല! പകരം ഉമ്മന്‍ ചാണ്ടി? ഇടപെട്ട് പ്രതിപക്ഷ നേതാവ്
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്ന് തുടങ്ങുകയാണ്.രാഹുല്‍ ഗാന്ധിയുടെ വരവിനായി പ്രതീക്ഷയോടെയാണ് കേരളം കാത്തിരിക്കുന്നത്. കേരളത്തിലെ നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ വയനാട് മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി സമ്മതം മൂളിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ മത്സരിക്കാതിരിക്കാന്‍ സഖ്യകക്ഷികള്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് റിപ്പോര്‍ട്ട്.
മോദി സര്‍ക്കാര്‍ 'വന്‍ ഫ്ളോപ്പ്'! രണ്ടര ലക്ഷം വോട്ടര്‍മാര്‍ പറയുന്നു! ഞെട്ടിച്ച് സര്‍വ്വേ ഫലം
ഇതോടെ രാഹുല്‍ വയനാട് മത്സരിക്കുന്ന കാര്യം പുനരാലോചിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. പകരം വയനാട്ടില്‍ ഉമ്മന്‍ ചാണ്ടിയോ ടി സിദ്ധിഖോ മത്സരിക്കുമെന്നാണ് പുതിയ വിവരം. വിശദാംശങ്ങളിലേക്ക്
പ്രതികരിച്ച് ചെന്നിത്തല
ദക്ഷിണേന്ത്യയില്‍ രാഹുല്‍ ഗാന്ധി നേരിട്ട് മത്സരിക്കുന്നത് പാര്‍ട്ടിയുടെ കൂറ്റന്‍ വിജയത്തിന് വഴിവെയ്ക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ള നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. ശക്തമായ സമ്മര്‍ദ്ദം കേരളത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വരുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു.
തര്‍ക്കവും തിരുമാനവും
കോൺഗ്രസിന് നൂറ് ശതമാനവും വിജയസാധ്യതയുളള രാജ്യത്തെ തന്നെ ചില മണ്ഡലങ്ങളിൽ ഒന്നാണ് വയനാട്. ഐ ഗ്രൂപ്പിന്റെ സീറ്റായ വയനാടിന് വേണ്ടി ഇത്തവണ കോൺഗ്രസിൽ വന്‍ ഗ്രൂപ്പ് തര്‍ക്കമാണ് ഉടലെടുത്തത്. ടി സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന ആവശ്യമായിരുന്നു എ ഗ്രൂപ്പ് മുന്നോട്ട് വെച്ചത്.
അയയാതെ ചെന്നിത്തലയും ചാണ്ടിയും
എന്നാൽ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ചെന്നിത്തലയും ഐ ഗ്രൂപ്പും കടുപ്പിച്ചു ഇതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം നീണ്ടു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അയയില്ല എന്ന ഘട്ടത്തിൽ ഹൈക്കമാൻഡ് വിഷയത്തില്‍ ഇടപെട്ടു. സമവായമുണ്ടാക്കി സ്ഥാനാർത്ഥിയായി സിദ്ദിഖിനെ തന്നെ നിയോഗിച്ചു.
ട്വിസ്റ്റായി പ്രഖ്യാപനം
ഔദ്യോഗിക പ്രഖ്യാപനം വരും മുന്‍പ് തന്നെ ടി സിദ്ദിഖ് വയനാട്ടിലെത്തി പ്രചരണവും തുടങ്ങി. സിദ്ദിഖിനെ ചെന്നിത്തലയും ഐ ഗ്രൂപ്പും അസംതൃപ്തരായിരുന്നു. ഇതിനിടെയാണ് ട്വിസ്റ്റായി സാക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെ വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട് വന്നത്.
മലക്കം മറിഞ്ഞ് ഉമ്മന്‍ ചാണ്ടി
ഉമ്മന്‍ ചാണ്ടി തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയതും. കെസി വേണുഗോപാലാണ് കേന്ദ്രത്തില്‍ ഇതിനായി ചരടു വലിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം രാഹുല്‍ വയനാട് മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് ഉമ്മന്‍ ചാണ്ടി മലക്കം മറിഞ്ഞിരിക്കുന്നത്.
പ്രതിപക്ഷ ഇടപെടല്‍
രാഹുല്‍ മത്സരിക്കാനായി മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു താന്‍ പറഞ്ഞതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.ഹൈക്കമാന്‍റും രാഹുല്‍ ഗാന്ധിയും ഇക്കാര്യത്തില്‍ ഉടന്‍ തിരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. അതിനിടെ രാഹുലിന്‍റെ പിന്‍മാറ്റത്തിനായി പ്രതിപക്ഷം ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
എന്‍സിപി നേതാവ്
വയനാട് മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് നേതാക്കള്‍ പറയുന്നത്. മതേതര മുന്നണികള്‍ സഖ്യകക്ഷിയായ ഇടതുപാര്‍ട്ടിക്കെതിരെ മത്സരിക്കുന്നത് ശരിയല്ലെന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്. എന്‍സിപി നേതാവായശരത് പവാറും ഇക്കാര്യം രാഹുലിനോട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിയോ?
ഇതോടെ രാഹുലിന് പകരം വയനാട് ഉമ്മന്‍ ചാണ്ടിയോ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ധിഖോ മത്സരിച്ചേക്കുമെന്നാണ് വിവരം. അതേസമയം ടി സിദ്ധിഖിന് പിന്തുണ അറിയിച്ച് വയനാട് വിവിധയിടങ്ങളില്‍ ഫ്ളക്സുകള്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രതിഷേധവുമായി നേതാക്കള്‍
ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പ്രചരണത്തില്‍ ബഹുദൂരം മുന്നേറിയിട്ടും വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുന്നതിനെതിരെ ഡിസിസിയില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. രാഹുല്‍ മത്സരിക്കുമെന്ന് ഉറപ്പില്ലാതെ അനാവശ്യ പ്രചരണങ്ങള്‍ നടത്തിയതിനെതിരെയാണ് പ്രതിഷേധങ്ങള്‍ ഉയരുന്നത്.
ഇപ്പോഴും മിണ്ടാതെ
ഹൈക്കമാന്‍റോ കെപിസിസിയോ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ടി സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടിയതും നേതാക്കള്‍ക്കിടയില്‍ മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം രാഹുല്‍ മത്സരിക്കില്ലേങ്കില്‍ സിദ്ധിഖ് തന്നെയാകുമോ സ്ഥാനാര്‍ത്ഥിയെന്ന കാര്യവും വെളിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.
കര്‍ണാടകത്തില്‍
അതിനിടെ രാഹുല്‍ മത്സരിച്ചേക്കില്ലെന്നും താന്‍ തന്നെയാകും സ്ഥാനാര്‍ത്ഥിയെന്നുമാണ് ടി സിദ്ധിഖ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. രാഹുല്‍ ഗാന്ധി വയനാട്ടിലേക്കില്ലേങ്കില്‍ കര്‍ണാടകത്തില്‍ മത്സരിച്ചേക്കുമോയെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ