മഴയെത്തിപ്പോയ്... കാലവർഷം ആന്തമാനിലെത്തി,മെയ് 31 മുതൽ കേരളത്തിൽ ഇടവപ്പാതി മഴ
ന്യൂഡല്‍ഹി: മെയ് 31 ഓടെ കാലവർഷം കേരളത്തിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കലിലെ ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളിലും ആന്തമാന്‍ കടലിലും എത്തിയതായും വകുപ്പ് അറിയിച്ചു.
കഴിഞ്ഞ വർഷം ജൂൺ 1 ന് കാലവർഷം എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും വൈകിയിരുന്നു. ജൂൺ 8 ഓടെയായിരുന്നു മഴ ലഭിച്ചത്. 2022 ൽ മെയ് 29 ന് തന്നെ കാലവർഷം എത്തിയിരുന്നു. ഇത്തവണ ലാ-നിനാ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ സാധാരണയില്‍ കൂടുതല്‍ മഴ ഇന്ത്യയില്‍ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം ഇക്കുറി വേനൽമഴ സംസ്ഥാനത്ത് കുറവായിരുന്നു. കണ്ണൂർ 64 ശതമാനം, കാസർകോട് 62, കോഴിക്കോട് 61, ഇടുക്കി 66 ,ആലപ്പുഴ 43, എറണാകുളം 38, കൊല്ലം 58, മലപ്പുറം 54, പാലക്കാട് 46, പത്തനംതിട്ട 26, തിരുവനന്തപുരം 33, തൃശൂർ 55, വയനാട് 41 ശതമാനം എന്നിങ്ങനെയായിരുന്നു കുറവ് രേഖപ്പെടുത്തിയത്.

മെയ് 22 വരെ അതിതീവ്ര മഴ
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 22 വരെ അതിതീവ്ര മഴക്ക് സാധ്യതയുണ്ട്. മാലിദ്വീപ്, കൊമോറിയൻ മേഖല , തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. മധ്യ മഹാരാഷ്ട്രയിൽ നിന്നും തെക്കൻ തമിഴ്‌നാട് വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മെയ് 22 ഓടെ ന്യുനമർദ്ദം രൂപപ്പെടാനാണ് സാധ്യത. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ച് മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചേക്കും. മെയ് 19 മുതൽ 23 വരെ പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യതയുണ്ട്.
ഇതിന്റെ ഫലമായി ഒറ്റപെട്ട സ്ഥലങ്ങളിൽ 22 വരെ അതിതീവ്രമായ മഴയ്ക്കും 23 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ / അതിശക്തമായ മഴയ്ക്കും, സാധ്യതയുണ്ട്. 23 വരെ മണിക്കൂറിൽ 30 മുതൽ 40 കിമീ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications