'ശ്രീധരൻ സ്ത്രീയായി ജനിക്കാത്തത് കാഞ്ഞങ്ങാടിന്റെയും കേരളത്തിന്റെയും ഭാഗ്യം';വിവാദത്തിലായി ഉണ്ണിത്താൻ
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ വക്കാലത്ത് മുൻ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ സി കെ ശ്രീധരൻ ഏറ്റെടുത്തതിന് പിന്നാലെ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്. ഇപ്പോൾ ശ്രീധരനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജ്മോഹൻ ഉണ്ണിത്താൻ എം പി. എന്നാൽ വിമർശനത്തിന് പിന്നാലെ വിവാദത്തിലായിരിക്കുകയാണ് രാജ്മോഹൻ ഉണ്ണിത്താൻ. സ്ത്രീ വിരുദ്ധ പരാമർശം നടത്തിക്കൊണ്ടായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ എം പി വിമർശനം നടത്തിയത്.
സി കെ ശ്രീധരൻ സ്ത്രീയായി ജനിക്കാത്തത് കേരളത്തിന്റെ ഭാഗ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കാസർഗോഡ് നടത്തിയ വാർത്താസമ്മേളനത്തിനിടെയായിരുന്നു പരാമർശം. രണ്ട് തവണ കെെപ്പത്തി ചിഹ്നത്തിൽ ഉദുമ മണ്ഡലത്തിൽ നിന്ന മത്സരിച്ചയാളാണ് സി കെ ശ്രീധരൻ. അതേ മണ്ഡലത്തിലെ രണ്ട് കുഞ്ഞുങ്ങളെ കൊന്നിട്ട് , യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ഈ കേസ് ഏറ്റെടുത്തതിലൂടെ അദ്ദേഹത്തിന്റെ പണത്തോടുളള ആർത്തിയാണ് മനസിലാകുന്നത്.

ഇതുപോലെ ചതി ശ്രീധരൻ മുമ്പും നടത്തിയിട്ടുണ്ട്. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ ശ്രീധരൻ പ്രധാനപ്പെട്ട സാക്ഷികളെ വിസ്തരിക്കുന്ന ദിവസം കോടതിയിൽ ഹാജരാകാറില്ല, ജൂനിയേഴ്സിനേയാണ് അദ്ദേഹം പറഞ്ഞയക്കുക.

പണത്തിന് വേണ്ടി മാർക്സിസ്റ്റ് പാർട്ടിയിലും, ആർഎസ്എസിലും അദ്ദേഹത്തിന് അവിഹിത ബന്ധമുണ്ട്. ഇയാളുടെ ശരീരം കോൺഗ്രസിലും മനസ് ബിജെപിയിലും മാർക്സിസ്റ്റ് പാർട്ടിയിലുമാണ്. ഇദ്ദേഹം സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടേയും കേരളത്തിന്റേയും ഭാഗ്യം എന്നേ പറയാനുള്ളൂ' ഉണ്ണിത്താൻ പറഞ്ഞു.

'പെരിയയിൽ സിപിഐഎം ഗൂഢാലോചന നടത്തി അരും കൊല ചെയ്ത ശരത് ലാലിന്റെയും, കൃപേഷിന്റെയും കൊലപാതകികൾക്ക് വേണ്ടി സിപിഐഎമ്മിൽ ചേക്കേറിയ സി കെ ശ്രീധരൻ കേസ് വാദിക്കുന്നത് സർക്കാർ കൊലപാതകികൾക്ക് ഒപ്പമാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. പെരിയ ഇരട്ട കൊലപാതകത്തിൽ ഇരകൾക്കൊപ്പം നിന്നവൻ ഇന്ന് കോട്ടിട്ട് വേട്ടക്കാർക്ക് വേണ്ടി വാദിക്കുന്ന വിചിത്രമായ കാഴ്ചയും നാം കണ്ടു. യൂദാസിന്റെ ഏറ്റവും പരിഷ്കരിച്ച പതിപ്പാണ് ഇന്ന് സി കെ ശ്രീധരൻ,' രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

അതേസമയം, വിഡി സതീശനും ശ്രീധരനെ കുറ്റപ്പെടുത്തി. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തോട് സികെ ശ്രീധരന്‍ ചെയ്തത് പൊറുക്കാനാകാത്ത തെറ്റും നീതികേടുമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇരുവരുടെയും മാതാപിതാക്കളോട് സംസാരിച്ച് രേഖകളൊക്കെ വാങ്ങി അവര്‍ക്ക് വേണ്ടി വാദിക്കാമെന്ന് പറഞ്ഞ് പോയ ആള്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായതില്‍ എന്ത് പ്രൊഫഷല്‍ എത്തിക്സാണുള്ളതെന്നും സതീശന്‍ ചോദിച്ചു. ഒരിക്കല്‍ കൊല്ലപ്പെട്ടവരെ വീണ്ടും കെലപ്പെടുത്തുന്നതിന് തുല്യമാണതെന്നും സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications