രാജ്യസഭ സീറ്റ്; പ്രതികരണവുമായി തുഷാർ വെള്ളാപ്പള്ളി, വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭ സീറ്റ് നൽകുമെന്നായിരുന്നു ബിജെപി പറഞ്ഞിരുന്നത്. എന്നാൽ അത് തള്ളി ബിജെപി നേതാവ് കെ മുരളീധരന് രാജ്യസഭ സീറ്റ് നൽകാൻ ബിജെപി നേതൃത്വം ഒരുങ്ങുന്നത്. ഇതിൽ പ്രതികരണവുമായി തുഷാർ വെള്ളാപ്പള്ളിയും രംഗത്തെത്തി. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിരുന്നില്ല എന്നാണ് ഇതിനോട് തുഷാര്‍ വെളളാപ്പള്ളിയുടെ പ്രതികരണം. ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നതിനെതിരെ ബിജെപി സംസ്ഥാന ഘടകത്തില്‍ നിലനിന്ന അതൃപ്തിയെ തുടര്‍ന്നാണ് പുതിയ നീക്കം ഉണ്ടായതെന്നാണ് റിപ്പോർട്ട്. 18 രാജ്യസഭ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്കാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നല്‍കിയത്. മഹാരാഷ്ട്രയില്‍ നിന്നാണ് വി മുരളീധരന്‍ രാജ്യസഭയിലേക്ക് മത്സരിക്കുക.

വിമർശനവുമായി വെള്ളാപ്പള്ളി
അതേസമയം വിഷയത്തില്‍ വിമര്‍ശനവുമായി വെളളാപ്പളളി നടേശന്‍ രംഗത്തെത്തി. ബിഡിജെഎസിന് എംപി സ്ഥാനം നല്‍കി എന്നത് വ്യാജ വാര്‍ത്തയാണെന്ന് അന്നേ തനിക്ക് അറിയാമെന്ന് വെളളാപ്പളളി നടേശന്‍ പ്രതികരിച്ചു. ബിഡിജെഎസില്‍ ഭിന്നതയുണ്ടാക്കാനായിരുന്നു ഇതെന്നും വെളളാപ്പളളി പറഞ്ഞു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും അവഗണിച്ച് പദവികള്‍ വീതം വെക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കിയില്ലെങ്കില്‍ മുന്നണിവിടുമെന്ന് ബിഡിജെഎസും വ്യക്തമാക്കിയിരുന്നു. തുഷാര്‍വെള്ളാപ്പള്ളിക്ക് എംപി സ്ഥാനം നല്‍കിയാല്‍ പാര്‍ട്ടിവിടുമെന്ന ഭീഷണിയും ചില നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തുഷാർ വെള്ളാപ്പള്ളിയെ തള്ളി വി മുരളീധരന് രാജ്യസഭ സീറ്റ് നൽകിയത്.

വാഗ്ദാനം ചെയ്ത പദവികൾ ഒന്നും നൽകിയില്ല
നാല് വര്‍ഷമായി വാഗ്ദാനം ചെയ്ത പദവികള്‍ ഇനിയും നല്‍കിയിട്ടില്ലെങ്കില്‍ മുന്നണി വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബിഡിജെഎസ്. വരുന്ന പതിനാലം തിയ്യതി നടക്കുന്ന സംസ്ഥാന നേതൃയോഗത്തില്‍ മുന്നണി ബന്ധം പുനപരിശോധിക്കുമെന്നും ബിഡിജെഎസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നങ്ങൾ പറഞ്ഞു തീർത്തതാൽ ചെങ്ങന്നൂർ സ്ഥാനാർത്ഥി ജയിക്കുമെന്നും തുഷാർ പറഞ്ഞിരുന്നു. ബിജെപിയുടെ സംസ്ഥാന നേതാക്കൾ ഘടകകക്ഷികളുടെ സത്യാവസ്ഥ കേന്ദ്രത്തെ ധരിപ്പിക്കാത്തതിനാലാണ് അവഗണിക്കപ്പെടുന്നത്. ബിഡിജെഎസിനോട് ബിജെപി മാന്യത കാണിക്കുന്നില്ലെന്നും അതിനാൽ എൻഡിഎ വിടണമെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ള് നടേശൻ നേരത്തെ വ്യക്തമാക്കിയതാണ്. ചെങ്ങന്നൂർ എൽഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സാമൂഹ്യനീതിയാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം
സാമൂഹിക നീതിക്ക് വേണ്ടി നില്‍ക്കാത്ത മുന്നണിയില്‍ തുടര്‍ന്നിട്ട് കാര്യമില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട്. രണ്ട് വര്‍ഷമായി മുന്നണിക്കൊപ്പമുണ്ടായിട്ടും കാര്യമൊന്നുമില്ല. ഇങ്ങനെ മുന്നോട്ട് പോയിട്ട് പ്രയോജനമില്ല. സാമൂഹ്യനീതിയാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. അത് കിട്ടാത്ത മുന്നണിയില്‍ തുടര്‍ന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടായിരുന്നു ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭ സീറ്റ് കൊടുക്കൻ ബിജെപി നേതൃത്വം തയ്യാരായിരുന്നത്. ഈഴവർക്ക് മുൻഗണനയുള്ള മണ്ഡലമാണ് ചെങ്ങന്നൂർ. ബിഡിജെഎസിനെ കൂട്ടുപിടിച്ച് രണ്ടാമത്തെ താമരയും വിരിയിക്കാം എന്നായിരുന്നു ബിജെപി കരുതിയിരുന്നത്.

ഒറ്റയ്ക്ക് മത്സരിക്കും
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരിൽ ആറായിരം വോട്ടുമാത്രമാണ് ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ 2016 ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് 42,682 വോട്ടുകളാണ് ലഭിച്ചത്. ബിജെപി ശക്തമായ മത്സരം കാഴ്ചവെച്ച മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ചെങ്ങന്നൂര്‍. ഇത്തവണയും പിഎസ് ശ്രീധരന്‍പിളളയെ ഇറക്കി ഒരു അട്ടിമറി വിജയം നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. എന്നാൽ ബിഡിജെഎസ് ഇടഞ്ഞു നിൽക്കുന്നത് ബിജെപിയെ വലയ്ക്കും. പ്രശ്നങ്ങൾ പറഞ്ഞ് അവസാനിപ്പിച്ചില്ലെങ്കിൽ ചെങ്ങന്നൂരിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിഡിജെഎസിന്റെ നീക്കം. പ്രശ്നങ്ങൽ പറഞ്ഞ് തീർത്താൻ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ജയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications