എവിടെ എസ്എഫ്ഐ? മാർക്ക് ദാന വിവാദത്തിൽ മിണ്ടാട്ടമില്ല, ജലീൽ രാജിവെക്കണം, വീണ്ടും ചെന്നിത്തല!
തിരുവനന്തപുരം: മാർക്ക് ദാന വിവാദത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണം നേരിടുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ രാജിവെയ്ക്കണമെന്നു വീണ്ടും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. നട്നത് വൻ അഴിമതിയണെന്നും, ഇനി മന്ത്രിയായി തുടരാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ പിണറായി സര്‍ക്കാരിനു കഴിയുന്നില്ലെന്നാരോപിച്ച ചെന്നിത്തല, എസ്എഫ്ഐ കേരളത്തിലുണ്ടോ എന്നു പോലും സംശയിക്കേണ്ട സ്ഥിതിയാണിപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ജലീൽ മാറിനിന്ന് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. ജലീലിനെതിരായ ആരോപണം ശരിയെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ രാജന്‍ ഗുരുക്കള്‍ പോലും പറയുന്നു. ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ പിണറായി സര്‍ക്കാരിനു കഴിയുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. മാര്‍ക്ക് ദാനത്തില്‍ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കു വീണ്ടും കത്തു നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചോർത്തു.

സിന്‍ഡിക്കേറ്റിന് അധികാരമില്ല
പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും ഇടപെടാനോ പരിശോധിക്കാനോ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ രാജന്‍ ഗുരുക്കൾ നേരത്തെ പറഞ്ഞിരുന്നു. സിന്‍ഡിക്കേറ്റില്‍ പരീക്ഷാ നടത്തിപ്പിനായി നിയമിക്കുന്ന സമിതിക്ക് പോലും ഉത്തര പേപ്പര്‍ വിളിച്ചു വരുത്താന്‍ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി അദാലത്തുകള്‍ നടത്താന്‍ സര്‍വകലാശാലയ്ക്ക് അധികാരമുണ്ട്. എന്നാല്‍ അതില്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് പങ്കെടുത്തത് നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിചേർത്തിരുന്നു.

ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത മന്ത്രിമാര്‍
ഭരണഘടനാപരമായ അധികാരങ്ങളിലും അവകാശങ്ങളിലും പ്രൊ വൈസ് ചാന്‍സലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇടപെടാന്‍ നിയമമില്ല. വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ അതിഥിയായി വരാന്‍ സാധിക്കും എന്നതില്‍ കവിഞ്ഞ് മറ്റു അധികാരമൊന്നും ഇല്ലെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ രാജന്‍ ഗുരുക്കൾ വ്യക്തമാക്കി. വിദ്യാഭ്യാസം എന്നാല്‍ ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത മന്ത്രിമാര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ നമ്മുടെ നാട്ടിലെ സര്‍വകലാശാലകളുടെ സ്ഥിതിയെന്താകുമെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

എസ്എഫ്ഐ എവിടെ?
എസ്എഫ്ഐ എന്നൊരു വിദ്യാര്‍ത്ഥി പ്രസ്ഥാനം നമ്മുടെ നാട്ടില്‍ ഇപ്പോഴുമുണ്ടോ? റാഗിങ് പേടിച്ച ഒരു വിദ്യാര്‍ഥിയെ കോളേജ് മാറ്റി നല്‍കിയ ഉമ്മന്‍ചാണ്ടി സർകക്കാരിനെതിരെ സമരം ചെയ്തവരാണവർ. യൂണിവേഴ്‌സിറ്റികളുടെ അന്തസ്സും നിലവാരവും തിരിച്ച് പിടിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുക്കണം. അന്വേഷണം നടക്കും വരെ മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്നും ചെന്നിത്തല പറഞ്ഞു.

രാജന്‍ ഗുരുക്കളുടെ വാക്കുകള്‍ കേൾക്കണം
രാജന്‍ ഗുരുക്കളുടെ വാക്കുകള്‍ മുഖ്യമന്ത്രിയും ഗവര്‍ണറും കേള്‍ക്കണം. ജലീല്‍ തന്നെ അധ്യക്ഷനായിട്ടുള്ള സമിതിയുടെ ഉപാധ്യക്ഷനാണ് രാജന്‍ ഗുരുക്കളെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം മന്ത്രി കെടി ജലീലിനെതിരെ കെ മുരളീധരൻ എംപിയും രംഗത്തെത്തി. " ഐഎഎസ് പരീക്ഷയിൽ മോഡറേഷൻ ഇല്ലെന്ന് ഈ ശുംഭന് അറിയില്ലേ?" എന്നാണ് വട്ടിയൂർക്കാവിൽ പ്രചാരണത്തിനെത്തിയ കെ മുരളീധരൻ ചോദിച്ചത്. മാർക്ക് ദാനം വിവാദമായപ്പോൾ കണ്ടെത്തിയ പിടിവള്ളിയാണ് ചെന്നിത്തലയുടെ മകനെതിരായ ആരോപണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications