'പാർട്ടി മത്സരിക്കാൻ അവസരം തന്നാൽ കേരളത്തിൽ നിന്നും മത്സരിക്കാൻ തയ്യാർ';രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: പാർട്ടി അവസരം നൽകുകയാണെങ്കിൽ ഇത്തവണ കേരളത്തിൽ നിന്നും മത്സരിക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഏകീകൃത സിവിൽ കോഡ് വിഷയം കേന്ദ്രസർക്കാരിന്റെ അടിയന്തര പരിഗണനയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സിപിഎമ്മും കോൺഗ്രസും അവസരവാദ രാഷ്ട്രീയം പയറ്റുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ബാലഗോകുലം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ബി ജെ പി അവസരവാദ രാഷ്ട്രീയത്തിനില്ല. 'സബ്കാ സാഥ്, സബ്കാ വികാസ്' എന്ന നയത്തിലടിസ്ഥാനമാക്കിയാണ് ബി ജെപി പ്രവർത്തിക്കുന്നത്. സുപ്രീം കോടതി ഉൾപ്പെടെ നടപ്പാക്കാൻ നിർദേശിച്ചിട്ടും രാഷ്ട്രീയപ്രീണനം മൂലം ഏക വ്യക്തിനിയമം നടപ്പാക്കാൻ സാധിച്ചില്ലെന്നാണു പ്രധാനമന്ത്രി നരേന്ദ്രമോദി ഭോപ്പാലിൽ ചൂണ്ടിക്കാട്ടിയത്. വിഷയത്തിൽ പ്രധാനമന്ത്രിയെ പ്രസ്താവ രാഷ്ട്രീയമായി വളച്ചൊടുക്കുകയാണ് ഉണ്ടായത്'. രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

നിയമം ഉടൻ നടപ്പാക്കുമെന്നോ എപ്പോൾ നടപ്പാക്കുമെന്നോ പ്രധാനമന്ത്രി പറഞ്ഞിട്ടില്ലെന്നും വിഷയത്തിൽ അവസരവാദ രാഷ്ട്രീയത്തിൽ കോൺഗ്രസും സിപിഎമ്മും മത്സരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പാർട്ടി അവസരം നൽകിയാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
എവിടെ ആര് മത്സരിക്കണമെന്ന കാര്യം തീരുമാനിക്കേണ്ടവർ തീരുമാനിക്കും. എല്ലാവരും വോട്ട് ചെയ്താൽ ബി ജെ പി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്നും എവിടെ മത്സരിക്കാൻ അവസരം കിട്ടിയാലും മത്സരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ് ചന്ദ്രശേഖർ. നേരത്തേ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിൽ എൻ ഡി എയുടെ വൈസ് ചെർമാനായിരുന്നു.
അതേസമയം ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രമുഖരെ ബി ജെ പി അണിനിരത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെ ബിജെപിക്ക് വലിയ പ്രതീക്ഷയുള്ള തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിപ്പിച്ചേക്കുമെന്നുളള വാർത്തകൾ നേരത്തേ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ശശി തരൂർ തന്നെ മത്സരിക്കുകയാണെങ്കിൽ പ്രമുഖ ദേശീയ നേതാവിനെ തന്നെ തിരുവനന്തപുരത്തേക്ക് സ്ഥാനാർത്ഥിയായി പരിഗണിക്കണമെന്ന ആവശ്യം സംസ്ഥാന നേതാക്കൾ മുന്നോട്ട് വെച്ചിരുന്നു. ഈ സാഹചര്യത്തിൽ നിർമല തന്നെ ഇവിടേക്ക് എത്തുമോ അതോ മറ്റേതെങ്കിലും 'സർപ്രൈസ്' മുഖങ്ങൾ ഉണ്ടാകുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. സിനിമ-കായിക മേഖലയിൽ നിന്നുള്ളവരേയും കേരളത്തിൽ നിന്നുള്ളവരേയും ബി ജെ പി പരിഗണിച്ചേക്കുമെന്ന സൂചനകൾ ഉണ്ട്.












Click it and Unblock the Notifications