കൊച്ചിയിലെ റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിന്‍റെ തട്ടിപ്പിനിരയായത് 7,000 ഉദ്യോഗാർഥികൾ
കൊച്ചി: പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്നു വൻ തുക ഈടാക്കുന്ന റിക്രൂട്ട്മെന്‍റ് ഏജൻസിക്കെതിരെ അന്വേഷണം. എറണാകുളം വളഞ്ഞമ്പലത്തെ സ്കൈലൈൻ സ്ഥാപനത്തിനെതിരെയാണു സെൻട്രൽ പൊലീസ് കേസെടുത്തത്. പാലാരിവട്ടത്ത് ജോലി തട്ടിപ്പിനു യുവതിയുൾപ്പെടെ രണ്ടു പേർ അറസ്റ്റിലായതിനെ തുടർന്നു സിറ്റി പൊലീസ് പരിധിയിലെ വിവിധ റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡുകളിൽ വളഞ്ഞമ്പലത്തെ സ്കൈലൈൻ സ്ഥാപനത്തിൽ നിന്ന് നൂറു കണക്കിന് രേഖകൾ പിടിച്ചെടുത്തിരുന്നു. ഏകദേശം 7000 ത്തോളം ഉദ്യോഗാർഥികൾ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

ജോലി തരപ്പെടുത്താൻ പ്രോസസിങ് ഫീ ഇനത്തിൽ ഒരാളിൽ നിന്നു രണ്ടു ലക്ഷം രൂപയാണു സ്ഥാപനം ഈടാക്കുന്നത്. പരമാവധി 3000 രൂപ പ്രൊസസിങ് ഫീ വാങ്ങാവുന്നിടത്താണു വൻ തുക വസൂലാക്കുന്നത്. തുക നൽകിയ പലർക്കും ഇതുവരെ ജോലി ലഭിച്ചിട്ടില്ല. പാസ്പോർട്ട് ഉൾപ്പെടെ രേഖകൾ വാങ്ങിവച്ച ശേഷം തിരികെ നൽകുന്നില്ലെന്നും പരാതിയുണ്ട്. ഇതേ തുടർന്നു സെൻട്രൽ പൊലീസിന് ലഭിച്ച പരാതിയിലായിരുന്നു റെയ്ഡ്.
വിദേശ രാജ്യങ്ങളിലേക്കു റിക്രൂട്ട്മെന്‍റ് നടത്താൻ ഇമിഗ്രേഷൻ ഓഫ് പ്രൊട്ടക്റ്ററേറ്റിന്‍റെ അനുമതിയുണ്ടെന്നാണു സ്ഥാപനത്തിന്‍റെ വാദം. എന്നാൽ ഇതിനുള്ള കാലാവധി മൂന്നു മാസം മുമ്പ് അവസാനിച്ചതായി പൊലീസ് അറിയിച്ചു. അനുമതി പുതുക്കി നൽകിയതിനു തെളിവായി സ്കൈലൈൻ ഹാജരാക്കിയ സർട്ടിഫിക്കറ്റിന്‍റെ പകർപ്പ് അന്വേഷണ സംഘം പരിശോധിച്ചു വരുകയാണ്. ഇമിഗ്രേഷൻ ഓഫ് പ്രൊട്ടക്റ്ററേറ്റിന്‍റെ അനുമതിള്ള സമയത്തു പോലും നടപടിക്രമങ്ങൾ പാലിക്കാതെയാണു റിക്രൂട്ട്മെന്‍റ് നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഡെൽഹിയിലെ ഒരു സ്ഥാപനത്തിന്‍റെ പേരിലാണു വർക്ക് ഓർഡറുകൾ നൽകിയിരുന്നത്. ഇതു ക്രമവിരുദ്ധമാണ്. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിലുണ്ടെന്നും കൂടുതൽ പരാതികൾ കിട്ടുന്നുണ്ടെന്നും സെൻട്രൽ പൊലീസ് അറിയിച്ചു.
അതിനിടെ, പാലാരിവട്ടത്ത് കഴിഞ്ഞ ദിവസം വ്യാജ റിക്രൂട്ട്മെന്‍റ് കേസിൽ അറസ്റ്റിലായ എടിഎച്ച്സെഡ് എജ്യൂക്കേഷനൽ കൺസൽറ്റൻസി നടത്തിപ്പുകാരായ തൃശൂർ സ്വദേശിനി രാരി രവി, ചാവക്കാട് സ്വദേശി മുഹമ്മദ് അഷറഫ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നൽകിയ അപേക്ഷ കോടതി ഇന്നു പരിഗണിക്കും. ഇവരെ അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വടക്കൻ പറവൂർ, തൃശൂർ ജില്ലയിലെ വളാഞ്ചേരിയുൾപ്പെടെ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ പുതിയ പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ സ്ഥാപനം വിദേശത്തു ജോലി നൽകാമെന്നു പറഞ്ഞ് അയച്ച ഏതാനും യുവാക്കളെ മുംബൈയിലെ ഒരു ഹോട്ടലിൽ തടഞ്ഞു വെച്ചിരിക്കുന്നതായി പാലാരിവട്ടം പൊലീസിന് വിവരം ലഭിച്ചു.












Click it and Unblock the Notifications