Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടു ലൈംഗിക പീഡകര്‍ കവിത വായിക്കാന്‍ വന്നിട്ടുണ്ട്; അവരില്ലാത്ത പരിപാടിയുണ്ടെങ്കില്‍ എന്നെ വിളിക്കണം

മലയാള സാഹിത്യ ലോകത്ത് എഴുത്തു കൊണ്ട് മാത്രമല്ല, ശക്തമായ നിലപാടു കൊണ്ടും ശ്രദ്ധേയയാണ് ഇന്ദു മേനോന്‍. മുഖം നോക്കാതെ വിമര്‍ശിക്കുന്ന ഇന്ദുവിന്റെ നിലപാടുകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ കേരള സാഹിത്യ അക്കാദമിക്കെതിരേ സമൂഹ മാധ്യമത്തിലൂടെ നടത്തിയ രൂക്ഷ വിമര്‍ശനമാണ് ശ്രദ്ധ നേടുന്നത്.

കേരള സാഹിത്യ അക്കാദമി ഈ വര്‍ഷം സംഘടിപ്പിക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തിലേക്കുള്ള ക്ഷണം നിരസിച്ചതായി ഇന്ദു മേനോന്‍ ഫേസ്ബുക്കിലൂടെ അറിയിക്കുന്നു. ഇതിനു കാരണമായി ഗുരുതരമായ ആരോപണങ്ങളാണ് ഇന്ദു മേനോന്‍ ഉയര്‍ത്തിക്കാട്ടുന്നത്.

indu

സാഹിത്യോത്സവത്തില്‍ പോണോ വേണ്ടയോ എന്ന് മനസ് രണ്ട് തട്ടില്‍ നില്‍ക്കുമ്പോഴാണ് പരിപാടിയുടെ ബ്രോഷര്‍ കിട്ടുന്നതെന്നും രണ്ട് ലൈംഗിക പീഡകരാണ് കവിത വായിക്കാന്‍ വന്നിട്ടുള്ളത് എന്നും ഇന്ദു പറയുന്നു. ഇത്തരം ആളുകള്‍ വരുന്ന ഒരു പരിപാടിയില്‍ താന്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നും അതുകൊണ്ട് സാര്‍വദേശീയ സാഹിത്യോത്സവം 2025 ബഹിഷ്‌കരിക്കുന്നുവെന്നും അവര്‍ ഫേസ്ബുക്കില്‍ അറിയിച്ചു.

അതിജീവിതകള്‍ക്കൊപ്പമാണ് സാഹിത്യ അക്കാദമി നില്‍ക്കേണ്ടതെന്നും അല്ലാതെ സാഹിത്യത്തിന്റെ പേര് പറഞ്ഞ് തരം കിട്ടുമ്പോള്‍ സ്ത്രീയെ ആക്രമിക്കുകയും ഹോട്ടലില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കവികള്‍ക്കൊപ്പം അല്ലെന്നും ഇന്ദു മേനോന്‍ ഓര്‍മ്മിപ്പിക്കുന്നു.

ഫേസ്ബുക്ക് കുറുപ്പിന്റെ പൂര്‍ണരൂപം വായിക്കാം:

എത്രയും പ്രിയപ്പെട്ട കേരള സാഹിത്യ അക്കാദമിയ്ക്ക് .......

കേരളസാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (സാർവ്വദേശീയ സാഹിത്യോത്സവം 2025) എനിക്ക് ഒരു സെഷനിൽ ക്ഷണം ഉണ്ടായിരുന്നു. എല്ലാവരെയും ഒരുമിച്ചു കാണാം, സംസാരിക്കാം, സന്തോഷമുള്ള നിമിഷങ്ങൾ പങ്കിടാം. അതാണ് ഫെസ്റ്റിവലുകളുടെ യഥാർത്ഥമായ സന്തോഷം. അക്കാദമി വിളിച്ചപ്പോൾ എനിക്കും സന്തോഷം തോന്നി. ആദ്യമേ എന്നെ ഉൾപ്പെടുത്തിയതിൽ ഞാൻ നന്ദി പറയുന്നു.

സർക്കാർ തരം സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി. കൂടുതൽ ഉത്തരവാദിത്തങ്ങൾ അതിനുണ്ട്. ഗ്രൂപ്പ് ഏഗൻസ്റ്റ് സെക്ഷ്വൽ വയലൻസ് എന്ന സംഘം കഴിഞ്ഞവർഷം അക്കാദമിക്ക് ഇതേ ഫെസ്റ്റിവലിൻറെ സമയത്ത് ഒരു കത്ത് നൽകിയിരുന്നത് ഓർമ്മിക്കുമല്ലോ. ലൈംഗിക കുറ്റവാളികളെയും മീട്ടു ആരോപിതരെയും ഇത്തരം ഫെസ്റ്റിവലുകളിൽ നിന്നും മാറ്റിനിർത്തി ഇരകളും അതിജീവിതകളുമായ വ്യക്തികളെ ഈ പരിപാടിക്ക് ഉൾപ്പെടുത്തുക എന്നതായിരുന്നു ആ കത്തിലൂടെ ഞങ്ങൾ മുന്നോട്ടുവെച്ച ആവശ്യം.

സാംസ്കാരിക വകുപ്പ് മന്ത്രിക്കും സർക്കാരിനും അക്കാദമിക്കും എല്ലാം കത്തുകൾ കൊടുത്തിട്ടും കേരള സാഹിത്യ അക്കാദമി അതൊന്നും വില വയ്ക്കുകയുണ്ടായില്ല. അഞ്ചോ ആറോ ലൈംഗിക കുറ്റവാളികളും മീറ്റു ആരോപിതരും പരിപാടിയിൽ പ്രതിഷേധത്തിനിടയിലും ആഹ്ലാദപൂർവ്വം പങ്കെടുത്തതായി കണ്ടു.

ഞാനൊക്കെ എന്ത് കുറ്റകൃത്യം ചെയ്താലും എന്നെയൊന്നും ആരും ഒന്നും ചെയ്യില്ല എന്ന ധാർഷ്ഠ്യത്തോടെ അവരെല്ലാം വേദിയുടെ വെള്ളി വെളിച്ചത്തിലേക്ക് വന്നു. അവരാൽ ആക്രമിക്കപ്പെട്ട സ്ത്രീകൾ ഏതോ വീട്ടക അറയിൽ നിസ്സഹായരായി മുഖമില്ലാത്തവരായി നിന്നു.
കഴിഞ്ഞവർഷം പോകേണ്ട എന്ന് കരുതിയതാണ്. എന്നാൽ പ്രിയപ്പെട്ട പലരും അങ്ങനെ ചെയ്യേണ്ട എന്ന് ഉപദേശിച്ചു. ശരി അവർ പറഞ്ഞതുപോലെ നേരിട്ട് ചെന്ന് പ്രതിഷേധിക്കാം എന്ന് കരുതി. നേരിട്ട് ചെന്നു എൻറെ പ്രതിഷേധം അറിയിച്ചു. അടുത്തവർഷം ലൈംഗിക കുറ്റവാളികളെ മാറ്റിനിർത്തുന്ന ആവശ്യം പരിഗണിക്കാം എന്നും നിങ്ങൾ ബന്ധപ്പെട്ടവർ പറയുകയുണ്ടായല്ലോ. ഈ വർഷം നേരത്തെ തന്നെ ആളുകളെ വിളിച്ചു പോയല്ലോ ഇനി എങ്ങനെ വരണ്ട എന്ന് പറയും തുടങ്ങി പലതരം വൈകാരികമായ പ്രതിസന്ധികൾ ഉത്തരവാദിത്തപ്പെട്ടവരായ നിങ്ങൾ അന്ന് നിരത്തി. അടുത്ത ഒരു ഫെസ്റ്റിവലിന് കുറ്റാരോപിതരെ ഉറപ്പായും മാറ്റിനിർത്തും എന്ന് നിങ്ങൾ വാക്കും പറഞ്ഞു.

ഈ വർഷം രാവിലത്തെ സെഷൻ ആയതുകൊണ്ട് എത്തിച്ചേരാൻ ഒരു ബുദ്ധിമുട്ട് ഉണ്ട്. സർക്കാർ പരിപാടി ആയതുകൊണ്ട് ഓഡി കിട്ടും. രണ്ടുദിവസം അവിടെ ചെലവാക്കാം. എന്നിട്ടും പോകണോ വേണ്ടയോ എന്ന ഒരു കൺഫ്യൂഷനിൽ നിൽക്കുകയായിരുന്നു. സുഹൃത്തുക്കളെയൊക്കെ കാണാം ഒരു വർഷത്തിനപ്പുറത്ത് അക്കാദമിയിൽ പോകാം. എല്ലാവരോടും വർത്തമാനം പറയാം. പലതരം സന്തോഷങ്ങളുണ്ട്.

മനസ്സ് രണ്ടുതട്ടിൽ നിൽക്കുകയാണ്. അപ്പോഴാണ് ബ്രോഷർ വന്നത്. രണ്ടു ലൈംഗിക പീഡകർ നല്ല ഉഷാറായി കവിത വായിക്കാൻ വന്നിട്ടുണ്ട്. പുറത്തുവരാൻ പോകുന്ന രണ്ട് പൊട്ടൻഷ്യൽ ലൈംഗിക പീഡകർ വേറെയുമുണ്ട്.

ഇത്തരം ആളുകൾ വരുന്ന ഒരു പരിപാടിയിൽ ഞാൻ പങ്കെടുക്കുന്നത് ശരിയല്ല. എന്നെയും ലൈംഗിക കുറ്റവാളികളെയും നിങ്ങൾ അക്കാദമി ഒരേ തട്ടിൽ സമീകരിക്കുകയാണ്. ഒരു അവസരം ഉണ്ട് എന്ന് കരുതി എനിക്ക് ഇത്രയും മോശമായ വ്യക്തികൾക്കൊപ്പം വേദി പങ്കിടാൻ വയ്യ. എന്തായാലും പോകണ്ട എന്ന് ഞാൻ തീരുമാനിക്കയാണ്. അവരെക്കുറിച്ച് ഞാൻ പരാതി പറഞ്ഞാൽ നിങ്ങൾ അവരെ വിളിച്ചു പോയല്ലോ ഞങ്ങൾക്ക് മാറ്റാൻ കഴിയില്ലല്ലോ എന്ന് വീണ്ടും പറയും.

മറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ കാണിക്കുന്ന ഉത്തരവാദിത്വം, സ്ത്രീപക്ഷം ഒക്കെ എന്തുകൊണ്ടാണ് സാഹിത്യ അക്കാദമി കാണിക്കാത്തത് എന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അത്ഭുതപ്പെടുന്നുമുണ്ട്. സർക്കാർ സംവിധാനത്തിൽ ജീവിക്കുന്നത് കൊണ്ട് ജോലി ചെയ്യുന്നതുകൊണ്ട് ഇത്തരം വിഷയങ്ങൾ വരുമ്പോൾ എത്ര എളുപ്പത്തിൽ അത്തരം വ്യക്തികളെ മാറ്റിനിർത്താൻ കഴിയും എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്.

ന്യായങ്ങൾ നിരത്താൻ നിങ്ങൾക്ക് കഴിയും. ആയിരം കാരണങ്ങളുണ്ട്. 10000 വൈകാരികതകൾ ഉണ്ട്. ലൈംഗികാരോപിതരും കുറ്റവാളികളും അല്ലാത്ത അനവധി പേർ പുറത്തുനിൽക്കുന്നുണ്ട്. അവരെയൊക്കെ തിരഞ്ഞെടുക്കാവുന്നതാണ്. പക്ഷേ നിങ്ങൾ ചെയ്യുന്നില്ല.
എന്നാൽ ഈ വർഷം തന്നെ നീതിപൂർവ്വമായ ഒരു തീരുമാനം അക്കാദമി എടുത്തതും ഞാൻ കണ്ടു. മാധവിക്കുട്ടി അനുസ്മരണത്തിന് ലൈംഗിക പീഡകനായ ഒരാളെ തിരഞ്ഞെടുത്തപ്പോൾ ഹരിതാ സാവിത്രി തൻറെ വിയോജിപ്പ് രേഖപ്പെടുത്തുകയും നിങ്ങൾ ലൈംഗിക പീഡകനെ പരിപാടിയിൽ നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.

സാർവദേശീയ പരിപാടി വരുമ്പോൾ വീണ്ടും എങ്ങനെയാണ് ഇവർ കയറിവരുന്നത് എന്ന് മനസ്സിലാകുന്നില്ല. ( അത്ഭുതമില്ല പുക സയിലെ മുന്തിയ സ്ഥാനങ്ങൾ ഇവർക്കുണ്ട് )
സച്ചി മാഷോടും രാജേട്ടനോടും ഈ വിഷയം സംസാരിച്ചു. ലൈംഗിക പീഡകർ പങ്കെടുക്കുന്ന ഈ പരിപാടിയിൽ ഞാൻ പങ്കെടുക്കുന്നില്ല.

എൻറെ അവസരവും എൻറെ ഇടവും ആണ് നഷ്ടപ്പെടുന്നത് എന്ന് എനിക്കറിയായ്കല്ല. മനസ്സ് സമ്മതിക്കുന്നില്ല. എഴുത്തിന്റെ മത്സരവും അവസരവും എല്ലാം ഉള്ള ഇടങ്ങളിൽ നിന്നാൽ മാത്രമേ എഴുത്തുവളരു എന്നൊക്കെയുള്ള തോന്നലുകൾ ഇല്ലാഞ്ഞിട്ടല്ല. ഒരുപാട് പെൺകുട്ടികളുടെ കരച്ചിലുകൾ ചെവിയിൽ ഉണ്ട്. അതിനെ കേൾക്കാതെ പോകാൻ വയ്യ.
വീണ്ടും ഫയലുകൾ ഓപ്പൺ ചെയ്തു കോളേജ് അധ്യാപകനും കടലിന്റെ കവിയുമായ ഒരു പരക്കൂതറ ഊളയുടെ അഞ്ചാറ് ഫോൺ സംഭാഷണങ്ങൾ കേട്ടു.

അമ്മ തന്ന മുലപ്പാൽ പോലും ഓർക്കാനിച്ച കളയാൻ തോന്നുന്ന ഒരു വെറുപ്പ് ലൈംഗിക പീഡകരോട് ഉള്ളിൽ തോന്നി. എൻറെ അവസരങ്ങളൊക്കെ പൊയ്ക്കോട്ടെ കുഴപ്പമില്ല. ഇതിൽ കുറഞ്ഞ അവസരങ്ങൾ മതി. എനിക്ക് ഇരയാക്കപ്പെട്ട മനുഷ്യർക്കൊപ്പം നിന്നാൽ മതി. നിങ്ങളുടെ വേദിയിൽ തെളിഞ്ഞുനിന്ന് പ്രസംഗിക്കണമെന്നില്ല.

പ്രിയപ്പെട്ട അക്കാദമി നിങ്ങൾ നിൽക്കേണ്ടത് അതിജീവിതകൾ ആക്കപ്പെട്ട ഇരകളാക്കപ്പെട്ട നിലവിളിക്കുന്ന നിസ്സഹായരും ദുഃഖിതനുമായ സ്ത്രീകൾക്കൊപ്പം ആണ്. അവർക്കാണ് വേദി കൊടുക്കേണ്ടത്. അല്ലാതെ സാഹിത്യത്തിൻറെ പേര് പറഞ്ഞു തരം കിട്ടുമ്പോൾ സ്ത്രീയെ ആക്രമിക്കുകയും പ്ലാൻ ചെയ്തു പരിപാടിയുണ്ട് എന്ന് പറഞ്ഞ് ഹോട്ടലിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന തരം കവികൾക്ക് അല്ല.
അക്കാദമി സെക്രട്ടറിയായും പ്രസിഡണ്ടായി സ്ത്രീകൾ വരുന്ന ഒരു കാലത്തെങ്കിലും ഇത്തരത്തിലുള്ള അനൈതികതകൾ ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കാം.

ഞാൻ കേരള സാഹിത്യ അക്കാദമിയുടെ സാർവ്വദേശീയ സാഹിത്യോത്സവം 2025 ബഹിഷ്കരിക്കുന്നു. ലൈംഗിക പീഡകരും കുറ്റവാളികളുമായ ആളുകളെ പരിപാടിക്ക് വിളിച്ചത് കൊണ്ടാണ് ഞാൻ ബഹിഷ്കരിക്കുന്നത്. അതുകൊണ്ട് അക്കാദമിക്കും ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് തോന്നിയതുകൊണ്ട് അല്ല. ഞാൻ വന്നില്ലെങ്കിൽ നിങ്ങൾക്ക് എന്ത് പ്രശ്നം തോന്നാനാണ്? ഒരാൾ ഒഴിഞ്ഞു അത്രതന്നെ.പക്ഷേ എഴുതാൻ പരിശ്രമിക്കുന്ന ഒരുവൾ എന്ന നിലയിൽ എൻറെ അവസരം തന്നെയാണെന്ന് ഞാൻ നഷ്ടപ്പെടുത്തുന്നത്.
എന്നാലും എനിക്ക് ഇരയാക്കപ്പെട്ട മനുഷ്യരോടുള്ള സ്നേഹവും സഹവർത്തിത്വവും ഉണ്ട്.. എൻറെ അവസരങ്ങൾ നഷ്ടപ്പെട്ടാലും വേണ്ടില്ല അവർക്കൊപ്പം നിൽക്കണം എന്ന നീതി ബോധം ഉണ്ട്.

ഒരു പ്രസംഗവേദിയെക്കാളും മഹത്തരമാണ് അതിജീവിതകളായ പെൺകുട്ടികൾക്ക് ഒപ്പം നിലകൊള്ളാൻ കഴിയുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി ലൈംഗിക പീഡകർ ഇല്ലാത്ത പരിപാടിയുണ്ടെങ്കിൽ എന്നെ നിങ്ങൾ എന്നെ തീർച്ചയായും വിളിക്കണം ഞാൻ ഹൃദയപൂർവ്വം അതിൽ പങ്കെടുക്കും എന്ന് അറിയിക്കുന്നു.

ഇനി പീഡകരോട്

സർവലോക പീഡകരെ സാഹിത്യത്തെ സാക്ഷ്യം വെച്ച് സംഘടിക്കുവിൻ... പഴയത് പോലെ തന്നെ സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ച് നൽകാമെന്ന് പറയിൻ ....... പുസ്തകം എഡിറ്റ് ചെയ്ത് നൽകാമെന്ന് പറയിൻ ..... അവാർഡുകൾ വാങ്ങി തരാം തരാമെന്നും അവസരം നൽകാമെന്നും പറയിൻ . എന്നിട്ട് ആ സ്ത്രീകളെയും കുട്ടികളെയും കേറി പിടിക്കിൻ ' നിങ്ങൾക്ക് നഷ്ടപ്പെടാൻ നൈതികതയോ മനുഷ്യപക്ഷമോ നെറിയോ നേരോ ഒന്നും തന്നെയില്ല. നിങ്ങൾക്കൊപ്പം സാഹിത്യ അക്കാദമി നിലനിൽക്കുന്നുണ്ട് നിലകൊള്ളുന്നുണ്ട്. നിങ്ങൾക്ക് അവസരം നൽകുവാൻ ആയിരക്കണക്കിന് സിംഗങ്ങൾ ചുറ്റുമുണ്ട്

ഓർക്കുവിൻ എഴുത്തുകാരോട്

നിങ്ങളിൽ എത്രപേർക്ക് ലൈംഗിക കുറ്റവാളികൾക്കൊപ്പം വേദി പങ്കിടുവാൻ കഴിയുകയില്ല പരിപാടിയിൽ അവരെ പങ്കെടുപ്പിക്കുകയാണെങ്കിൽ ഞാൻ പങ്കെടുക്കുകയില്ല എന്ന് അറിയിക്കാനുള്ള ആർജ്ജവം ഉണ്ട് എന്ന് എനിക്കറിയില്ല. നിങ്ങളും അതിജീവിതകളായ ഇരകളായ പാവപ്പെട്ട സ്ത്രീകൾക്ക് ഒപ്പം നിൽക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. പെൺകുട്ടികളെ ഉപദ്രവിക്കുന്നവരെ സ്ത്രീകളെ ആക്രമിക്കുന്നവരെ കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നവരെ സാഹിത്യത്തിൻറെ ടൂൾ ഉപയോഗിക്കാൻ അനുവദിക്കുകയില്ല എന്ന് നിങ്ങളും പ്രതിരോധിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+