സുരേഷ് ഗോപി എടുക്കുമോ? തൃശൂരിൽ അവസാന നിമിഷം ട്വിസ്റ്റോ?; സർവ്വേ പറയുന്നത് ഇങ്ങനെ
തൃശൂൽ ലോക്സഭ മണ്ഡലത്തിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടക്കുകയെന്ന് റിപ്പോര്‍ട്ടര്‍ മെഗാ പ്രീപോള്‍ സര്‍വ്വെ. എന്നാൽ ശക്തമായ മത്സരത്തിനൊടുവിൽ യു ഡി എഫ് തന്നെയായിരിക്കും മണ്ഡലം നിലനിർത്തുകയെന്നാണ് സർവ്വേയിൽ പറയുന്നത്. സർവ്വേയിൽ പങ്കെടുത്ത 34.6 ശതമാനം പേരാണ് ടിഎൻ പ്രതാപൻ വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടത്.
എന്നാൽ എൽ ഡി എഫിനെ തള്ളി ഇത്തവണ ബി ജെ രണ്ടാം സ്ഥാനത്ത് എത്തുമെന്നും സർവ്വേ പ്രവചിക്കുന്നു. ബി ജെ പി രണ്ടാമത് വരുമെന്ന് 33.5 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. 31.9 ശതമാനം പേർ മാത്രമാണ് എൽ ഡി എഫിനെ പിന്തുണച്ചത്.

സർവ്വേയിൽ സിറ്റിംഗ് എംപിയുടെ പ്രവർത്തനം ശരാശരിയാണെന്നാണ് 45.6 ശതമാനം പേരും അഭിപ്രായപ്പെട്ടത്.മികച്ചതെന്ന് 19.9 ശതമാനം പേരും വളരെ മികച്ചതെന്ന് 4.8 ശതമാനം പേരും അഭിപ്രായപ്പെട്ടു. 17.9 ശതമാനം പേരും എംപിയുടേത് മോശം പ്രകടനമാണെന്ന അഭിപ്രായമാണ് പങ്കിട്ടത്.
തൃശൂരിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. മണ്ഡലം നിലനിർത്താൻ യു ഡി എഫിന് വേണ്ടി ടി എൻ പ്രതാപൻ തന്നെയാണ് മത്സരിക്കുന്നത്. ബി ജെ പിക്ക് വേണ്ടി സുരേഷ് ഗോപിയും എൽ ഡി എഫ് സ്ഥാനാർത്ഥിയായി സി പി ഐ നേതാവ് വി എസ് സുനിൽ കുമാറുമായിരിക്കും ഇറങ്ങിയേക്കുക.
ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തൃശൂർ. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ വൻ മുന്നേറ്റം നേടാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. 17.5 ശതമാനം വർധനവോടെ 293822 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. പരാജയപ്പെട്ടെങ്കിലും മണ്ഡലം കേന്ദ്രീകരിച്ച് കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിച്ച് വരികയായിരുന്നു സുരേഷ് ഗോപി. അതുകൊണ്ട് തന്നെ ഇത്തവണ മണ്ഡലത്തിൽ താമര വിരിയുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ. അതേസമയം മണ്ഡലത്തിൽ യാതൊരു അത്ഭുതവും സംഭവിക്കില്ലെന്നും സീറ്റ് നിലനിർത്തുമെന്നും യു ഡി എഫ് അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇത്തവണ സുനിൽ കുമാറിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് എൽ ഡി എഫ് അവകാശപ്പെടുന്നത്. അതേസമയം സുനിൽ കുമാറും ടിഎൻ പ്രതാപനും ഏറ്റുമുട്ടുന്നത് മണ്ഡലത്തിൽ മതേതര വോട്ടുകൾ ഭിന്നിക്കാൻ കാരണമാകുമെന്നും ബി ജെ പിക്ക് ഗുണകരമാകുമെന്നും വിലയിരുത്തലുകൾ ഉണ്ട്.












Click it and Unblock the Notifications