റോബിന് ആശ്വാസം; ബസിന്റെ പെർമിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ച് ഹൈക്കോടതി, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു
കൊച്ചി: റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബർ 18 വരെയാണ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചത്. ഇടക്കാല ഉത്തരവിലൂടെയാണ് കോടതിയുടെ നടപടി. പെർമിറ്റ് കാലാവധി അവസാനിച്ചതാണെന്ന സർക്കാർ വാദത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ബസ് പിടിച്ചെടുക്കുകയാണെങ്കിൽ പിഴ ഈടാക്കി വിട്ട് നൽകണമെന്നും കോടതി അറിയിച്ചു. നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കിയത്. 2023ലെ ആൾ ഇന്ത്യ ടൂറിസ്‌റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അത് കൂടി കണക്കിലെടുത്താണ് നടപടിയെന്നും ഉത്തരവിൽ പറയുന്നു.

അനുകൂല കോടതി വിധിയുണ്ട് എന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയാണ് റോബിന്‍ വിവാദത്തില്‍പ്പെട്ടത്. തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘിച്ച് സര്‍വീസ് നടത്തി എന്നാരോപിച്ച് റോബിന്‍ ബസ് കഴിഞ്ഞ ദിവസം എം വി ഡി പിടിച്ചെടുത്ത് പത്തനംതിട്ട പൊലീസ് ക്യാംപിലേക്ക് മാറ്റിയിരുന്നു. പെര്‍മിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്.
ബസ് പിടിച്ചെടുത്തത് നിയമ നടപടിയുടെ ഭാഗമാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നുമാണ് ഗതാഗത മന്ത്രി ബസ് ഇതിനോട് പ്രതികരിച്ചത്. കോടതി ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് ബസ് നിരത്തിലിറങ്ങുന്നത്. മോട്ടോർ വാഹനം വകുപ്പ് നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും ആന്റണി രാജു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗത സെക്രട്ടറി ബസിന്റെ പെർമിറ്റ് റദ്ദാക്കി ഉത്തരവിറക്കിയത്.
അതേസമയം, റോബിന്‍ ബസിനേയും ബസുടമയേയും അന്യായമായി വേട്ടയാടുന്നു എന്ന പ്രചാരണം സജീവമാണ്. റോബിന്‍ ബസിന് വഴിയിലുടനീളം സ്വീകരണമൊരുക്കി നാട്ടുകാര്‍ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ എംവിഡിയെ വെല്ലുവിളിച്ച് റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ് രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications