കക്കാടംപൊയിലിലെ റോപ് വേ പൊളിക്കല്‍ ആരംഭിച്ചു: കയ്യേറ്റം നടത്തിയില്ലെന്ന് ആവർത്തിച്ച് പിവി അന്‍വർ
നിലമ്പൂർ: കക്കാടംപൊയിലില്‍ പിവി അന്‍വർ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഭൂമിയിലെ റോപ് വെ ഉള്‍പ്പടേയുള്ള നിർമ്മാണങ്ങള്‍ പൊളിച്ച് നീക്കുന്നു. 2015-16 കാലയളവിലായിരുന്നു കക്കാടംപൊയിലില്‍ പിവി അന്‍വർ തടയണകള്‍ നിർമ്മിച്ചത്. ഇതിന് കുറുകെയാണ് വിനോദപ്രവർത്തികള്‍ക്കായി റോപ് വെ നിർമ്മിച്ചത്. എന്നാല്‍ ഇതിന് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും അനുമതിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. ഊർങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് റോപ് വെ പൊളിച്ചു മാറ്റുന്നത്.
ബദാം ബദാം കച്ചാ ബദാം: വൈറല്‍ പാട്ടിന് ചുവടുവെച്ച് രമ്യാ പണിക്കരും, അതിലേറെ വൈറല്‍
നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി ജനുവരി 25ന് റിപ്പോര്‍ട്ട് ചെയ്യണമെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സ്മാൻ ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ ആ കാലാവധിക്കുള്ളിലും നിർമ്മാണറങ്ങള്‍ പൊളിച്ച് നീക്കിയില്ല. ഓംബുഡ്‌സ്മാന്‍ ഉത്തരവ് ലഭിക്കാന്‍ കാലതാമസമുണ്ടായെന്നും പിവി അന്‍വറിന്റെ ഭാര്യാ പിതാവ് സി കെ അബ്ദുൾ ലത്തീഫിന് അയച്ച ആദ്യ രണ്ടു നോട്ടീസും മേല്‍വിലാസക്കാരനില്ലെന്നു പറഞ്ഞ് മടങ്ങുകയായിരുന്നു.

അതേസമയം ഇത് സംബന്ധിച്ച വാർത്ത നല്‍കിയ ഏഷ്യാനെറ്റ് ന്യൂസിനെതിരെ രൂക്ഷ വിമർശനമാണ് പിവി അന്‍വർ നടത്തുന്നത്. സർക്കാർ ഭൂമി കൈയ്യേറി,അതിൽ അനധികൃതമായി റിസോർട്ട് കെട്ടിപൊക്കി വച്ചിരിക്കുന്ന ആൾ എന്നേക്കാൾ പ്രമുഖനാണ്. നിങ്ങളുടെ മുതലാളി രാജീവ് ചന്ദ്രശേഖർ. അയാളുടെ ഉടമസ്ഥതയിലുള്ള കുമരകം നിരാമയാ റിട്രീറ്റ്സ് എന്ന റിസോർട്ട് കെട്ടി പൊക്കി വച്ചിരിക്കുന്നത്, ഏഴര സെന്റ് സർക്കാർ ഭൂമിയുടെ നെഞ്ചത്താണ്. എന്തായാലും ആ പണിയൊന്നും പിവി അൻവർ ചെയ്തിട്ടില്ലെന്നാണ് പിവി അന്‍വർ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
വേഷ്യാനെറ്റ് ന്യൂസിലെ"നമസ്തേ കേരളം"കണ്ടു. അഞ്ച് മിനിറ്റും പതിനാല് സെക്കൻഡും എനിക്ക് വേണ്ടി മാറ്റി വച്ചതിന് നന്ദി. വീഡിയോ റിപ്പോർട്ട് തയ്യാറാക്കിയ ഷാജഹാനും അതിലേറെ നന്ദി. ലക്ഷങ്ങൾ മുടക്കിയാൽ പോലും ഇത്രയും പബ്ലിസിറ്റി വേറേ കിട്ടില്ല. സന്തോഷം. വീഡിയോ റിപ്പോർട്ടിന്റെ ആദ്യഭാഗം തന്നെ തെറ്റാണല്ലോ ഷാജഹാനേ. പ്രദേശവാസിയായ ഒരാളുമല്ല പരാതിക്കാരൻ.നിങ്ങൾ പ്രദേശവാസി എന്ന് വിശേഷിപ്പിക്കുന്ന വ്യക്തി കക്കാടംപൊയിലിൽ നിന്ന് അമ്പത് കിലോമീറ്റർ അപ്പുറത്ത് താമസിക്കുന്ന വ്യക്തിയാണ്.
അതിൽ നിന്ന് തന്നെ പരാതിക്കാരന്റെ ഉദ്ദേശശുദ്ധി വ്യക്തമാണല്ലോ. അവനെ ഇത് എങ്ങനെയാണ് ബാധിക്കുന്നതെന്ന് അവന് പോലും അറിയില്ല. രാവിലെ തന്നെ ഇങ്ങനെ പെരുംനുണ തള്ളി വിടരുത്. ഒരു റോപ്പ് വേ പോയാൽ ഒരു രോമം പോകുന്നത് പോലെയേ എനിക്കുള്ളൂ. ഇത്ര ആഘോഷിക്കാൻ മാത്രം ഇവിടെ ആരും പൊട്ടിക്കരഞ്ഞ് തളർന്ന് കിടക്കാനൊന്നും പോകുന്നില്ല. ഷാജഹാനും നമസ്തേ കേരളത്തിന്റെ അവതാരികയ്ക്കുമൊക്കെ വേറോരു ടാസ്ക്ക് തരാം. നല്ല ഒന്നാന്തരം സർക്കാർ ഭൂമി കൈയ്യേറ്റം.
എന്റെ പേരിൽ അങ്ങനെ ഒന്ന് നിനക്കൊന്നും ചൂണ്ടി കാണിക്കാൻ കഴിയില്ലല്ലോ. സർക്കാർ ഭൂമി കൈയ്യേറി, അതിൽ അനധികൃതമായി റിസോർട്ട് കെട്ടിപൊക്കി വച്ചിരിക്കുന്ന ആൾ എന്നേക്കാൾ പ്രമുഖനാണ്. നിങ്ങളുടെ മുതലാളി രാജീവ് ചന്ദ്രശേഖർ. അയാളുടെ ഉടമസ്ഥതയിലുള്ള കുമരകം നിരാമയാ റിട്രീറ്റ്സ് എന്ന റിസോർട്ട് കെട്ടി പൊക്കി വച്ചിരിക്കുന്നത്,ഏഴര സെന്റ് സർക്കാർ ഭൂമിയുടെ നെഞ്ചത്താണ്. എന്തായാലും ആ പണിയൊന്നും പി.വി.അൻവർ ചെയ്തിട്ടില്ല. ആണാണെങ്കിൽ,കുമരകത്ത് പോയി അതൊന്ന് റിപ്പോർട്ട് ചെയ്യണം. കാണട്ടേ,നിന്റെയൊക്കെ ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസത്തിന്റെ നട്ടെല്ല്. ആണാണെങ്കിൽ മാത്രം മതി കേട്ടോ.അപ്പോ ശരി..നടക്കട്ടേ..












Click it and Unblock the Notifications